var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, July 24, 2010

ബി.ജെ.പി പ്രധാനമന്ത്രിയുടെ വിരുന്ന് ബഹിഷ്‌കരിച്ചു

Saturday, July 24, 2010
ന്യൂദല്‍ഹി: വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത്ഷായെ സി.ബി.ഐ ചോദ്യംചെയ്യാന്‍ വിളിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വം പ്രധാനമന്ത്രിയുടെ വിരുന്ന് ബഹിഷ്‌കരിച്ചു. ബി.ജെ.പി നടപടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് സുപ്രീം കോടതി നിര്‍ദേശപ്രകാരം നടക്കുന്ന അന്വേഷണത്തെ ഗുജറാത്ത് മന്ത്രിക്കൊപ്പം ബി.ജെ.പിയും ഭയക്കുകയാണെന്ന് തിരിച്ചടിച്ചു.

വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും കൊലപ്പെടുത്തിയ കേസില്‍ ചോദ്യംചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വലങ്കൈയായ അമിത്ഷാക്ക് സി.ബി.ഐ നോട്ടീസ് നല്‍കിയതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്്.  പ്രധാനമന്ത്രിയുടെ വിരുന്നുസല്‍ക്കാരത്തെ തങ്ങള്‍ ആദരിക്കുന്നുവെന്നും എന്നാല്‍, തങ്ങളുടെ നേതാവിനെ കൊലപാതകക്കേസില്‍ കേന്ദ്ര ഏജന്‍സി ചോദ്യംചെയ്യാന്‍ വിളിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നത് എങ്ങനെയാണെന്നും പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ചോദിച്ചു. സി.ബി.ഐയെ കോണ്‍ഗ്രസ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച സുഷമ ഈ സാഹചര്യത്തില്‍  വിരുന്നില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് വിശദീകരിച്ചു. മുലായമിനെയും മായാവതിയെയും ലാലുവിനെയും സി.ബി.ഐയെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ ശ്രമിച്ച തരത്തില്‍ പാര്‍ലമെന്റ് സമ്മേളനത്തിനുമുമ്പ് പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും അവര്‍ കുറ്റപ്പെടുത്തി. പ്രശ്‌നത്തെ രാഷ്ട്രീയമായി നേരിടുമെന്ന് പ്രഖ്യാപിച്ച അവര്‍ അമിത്ഷാക്ക് എല്ലാ നിയമസഹായങ്ങളും നല്‍കുമെന്നും വ്യക്തമാക്കി.

അതേസമയം, വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സ്വന്തം നേതാവിന്റെ പങ്കാളിത്തം നിഷേധിക്കാനാകാതെ വന്നപ്പോള്‍ സി.ബി.ഐയെ വിമര്‍ശിച്ച് രംഗത്തുവന്ന ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കോടതി നിയോഗിച്ച അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തെ രാഷ്ട്രീയ സമ്മര്‍ദം ഉപയോഗിച്ച് തടസ്സപ്പെടുത്താനാണ് ശ്രമമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്ന് ബഹിഷ്‌കരിച്ചതിലൂടെ ജനാധിപത്യ സംവിധാനത്തിലെ കുട്ടുത്തരവാദിത്തത്തെക്കുറിച്ച് സംസാരിക്കാന്‍ ബി.ജെ.പിക്ക് അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. കോടതി നിര്‍ദേശപ്രകാരം നടക്കുന്ന അന്വേഷണത്തെ ബാഹ്യസമ്മര്‍ദങ്ങള്‍ ഉപയോഗിച്ച് തടയാന്‍ ശ്രമിക്കുന്നത് മാന്യതയല്ലെന്നും കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചു.

ഹസനുല്‍ ബന്ന
madhyamam daily

No comments:

Blog Archive