var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, July 26, 2010

അധ്വാന വര്‍ഗവും അദ്വാനി വര്‍ഗവും

Sunday, July 25, 2010
സി. ദാവൂദ്

2010 ജൂലായ് 17. രാജ്യത്തെ നടുക്കിയ അരഡസനോളം ബോംബ്‌സ്‌ഫോടനങ്ങളില്‍ ആര്‍.എസ്.എസ് പങ്ക് അന്വേഷണ ഏജന്‍സികള്‍ പുറത്തു കൊണ്ടുവന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ വധിക്കാന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ട വാര്‍ത്ത വീഡിയോ ക്ലിപ്പിങ് സഹിതം 'ആജ് തക്', 'ഹെഡ്‌ലൈന്‍സ് റ്റുഡേ' ചാനലുകള്‍ സംപ്രേഷണം ചെയ്തതിന് ദല്‍ഹിയിലെ ആര്‍.എസ്.എസ് ഗുണ്ടാ പട ചാനല്‍ ഓഫീസ് ആക്രമിച്ചു തകര്‍ത്ത വാര്‍ത്തകളും അന്നുതന്നെ. അന്നേദിവസം നമ്മുടെ കേരള തലസ്ഥാനത്ത് ഗംഭീരമൊരു പരിപാടി നടക്കുന്നു. സി.പി.എം അനുകൂല സംഘടനയായ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയനും എ.കെ.ജി പഠന ഗവേഷണകേന്ദ്രവും ചേര്‍ന്ന് ആരംഭിക്കുന്ന നിയമ ഗവേഷണപരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം. ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നത് സാക്ഷാല്‍ പിണറായി വിജയന്‍. ഇസ്‌ലാമിക തീവ്രവാദത്തെക്കുറിച്ചും മതം രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ സംഭവിക്കുന്ന വമ്പന്‍ ഭവിഷ്യത്തുകളെക്കുറിച്ചും അദ്ദേഹം സദസ്സിനെ ഉദ്ബുദ്ധരാക്കി. കേരളത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇസ്‌ലാമികരാഷ്ട്രം ഉണ്ടാക്കിക്കളയാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ ശ്രമങ്ങളെ അവിടെവെച്ചുതന്നെ തടഞ്ഞു നിലംപരിശാക്കി. പിന്നെ സ്വാഭാവികമായും പോപ്പുലര്‍ ഫ്രണ്ടുകാരുടെ കൈമുറിക്കല്‍ വിപ്ലവത്തെയും നിശിതമായി അപലപിച്ചു. പിണറായിയുടെ പിറകില്‍ വേദിയില്‍: കോണ്‍ഗ്രസ്‌നേതാവ് തലേക്കുന്നില്‍ ബഷീര്‍, സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, അഡ്വ. മടവൂര്‍ അനില്‍, മതത്തെ രാഷ്ട്രീയത്തില്‍ ഇടപെടുത്തിയതിന്റെ പേരില്‍ തെരഞ്ഞെടുപ്പ്കമീഷന്റെ ശിക്ഷ ലഭിച്ച കേരളത്തിലെ ഏക രാഷ്ട്രീയനേതാവും പഴയ ബി.ജെ.പി മന്ത്രിസഭാംഗവും ഇപ്പോള്‍ പിണറായിയുടെ മാനസപുത്രനുമായ പി.സി. തോമസ്, കൂടാതെ പിണറായിയുടെ കിടിലന്‍ ഇസ്‌ലാമിക ഭീകരവാദ വിരുദ്ധ പ്രഘോഷണം ആസ്വദിച്ച് വെളുക്കെ ചിരിച്ച് സാക്ഷാല്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയും. ആര്‍.എസ്.എസുകാര്‍ പട്ടാളക്കാരുടെയും റിട്ടയേര്‍ഡ് പട്ടാള ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പള്ളിയിലും ഖബര്‍സ്ഥാനിലും ദര്‍ഗയിലും തീവണ്ടിയിലും ബോംബ് വെച്ച് നൂറുകണക്കിനാളുകളെ കൊന്നു തള്ളിയതിനെക്കുറിച്ചും അതിന്റെ പേരില്‍ ഡസന്‍ കണക്കിന് സ്‌കൂള്‍-കോളജ് പ്രായത്തിലുള്ള 'ഇസ്‌ലാമിക ഭീകരവാദികള്‍' ഇപ്പോഴും ഹൈദരാബാദിലെയും അജ്മീറിലെയും ദല്‍ഹിയിലെയും ജയിലുകളില്‍ രക്തം ഛര്‍ദിച്ച് ദിനങ്ങള്‍ തള്ളിനീക്കുന്നതിനെക്കുറിച്ചും പിണറായി സഖാവ് ഒന്നും മിണ്ടിയില്ല. 'ഹെഡ്‌ലൈന്‍സ് റ്റുഡേ' ഓഫിസ് ആക്രമണവും ഉപരാഷ്ട്രപതിക്കെതിരെ ആര്‍.എസ്.എസ് നടത്തിയ വധഗൂഢാലോചനയും അദ്ദേഹം അറിഞ്ഞതേയില്ല.

ഓര്‍മയുണ്ടോ, കഴിഞ്ഞ മാര്‍ച്ച് 10ന് ഏതാണ്ടെല്ലാ പത്രങ്ങളിലും ഒന്നാം പേജില്‍ അച്ചടിച്ചുവന്ന ആ പടം? ബഹുമാന്യ പി.ബി. മെംബര്‍ വൃന്ദാകാരാട്ടും ഇന്ത്യന്‍ഫാഷിസത്തിന്റെ ഗര്‍ജിക്കുന്ന സിംഹിണി സുഷമ സ്വരാജും കെട്ടിപ്പുണര്‍ന്ന് ആഹ്ലാദനൃത്തം ചവിട്ടുന്ന ചിത്രം. എന്താണ് വൃന്ദയും സുഷമയും ഇത്ര ആഹ്ലാദ പരവശരാകാന്‍ കാരണം? കമ്യൂണിസ്റ്റുകളും ഫാഷിസ്റ്റുകളും ഒത്തുചേര്‍ന്ന് ഇന്ത്യയിലെ ന്യൂനപക്ഷ, പിന്നാക്ക സമൂഹങ്ങളെ അവഹേളിച്ച്, കാര്‍ക്കിച്ച് തുപ്പി, എതിര്‍ത്തവരെ മാര്‍ഷലുകളെ ഉപയോഗിച്ച് എടുത്തുപുറത്തിട്ട് ബ്രാഹ്മണ മേല്‍ക്കോയ്മയുടെ വസന്തവിപ്ലവം രാജ്യസഭയില്‍ സംയുക്തമായി വിജയിപ്പിച്ചെടുത്തതിന്റെ ആഹ്ലാദാഘോഷം. ഒന്നോര്‍ത്തു നോക്കൂ; ജനാധിപത്യത്തെക്കുറിച്ചും പിന്നാക്കസമൂഹങ്ങളുടെ ഉയര്‍ച്ചയെക്കുറിച്ചും പാര്‍ട്ടിരേഖകള്‍ വേണ്ടുവോളം തയാറാക്കിയ ഒരു പ്രസ്ഥാനം വനിതാസംവരണത്തില്‍ പിന്നാക്കസംവരണം എന്ന വ്യവസ്ഥ ചര്‍ച്ചചെയ്യാന്‍ പോലും സമ്മതിക്കാതെ അത് പാസാക്കിയെടുക്കാന്‍ കാണിച്ച വ്യഗ്രത എത്രയായിരുന്നു? വനിതാ സംവരണത്തില്‍ പിന്നാക്കസംവരണം എന്തിന് എന്ന ചോദ്യത്തിന് പിന്നാക്ക സംഘടനകള്‍ വ്യക്തമായ ഉത്തരം പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു ഉപസംവരണമില്ലെങ്കില്‍ 33 ശതമാനം സീറ്റുകളും സവര്‍ണ വിഭാഗത്തിന് മാത്രമായി സംവരണം ചെയ്യപ്പെട്ടു പോകുമെന്ന ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ യഥാതഥം ഉള്‍ക്കൊണ്ട ഉത്തരമാണ് അവര്‍ നല്‍കിയത്. എന്തുകൊണ്ട് പാടില്ല എന്ന ചോദ്യത്തിന് ഒരു കേന്ദ്ര കമ്മറ്റിയും പി.ബിയും ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. സി.പി.എമ്മിലെ ബ്രാഹ്മണാധിപത്യം അറിയുന്ന ആര്‍ക്കും അത് വിശദീകരിച്ചു കൊടുക്കേണ്ട കാര്യവുമില്ല.

പിണറായിയുടെ ഇസ്‌ലാമിക ഭീകരവാദത്തിനെതിരായ കുരിശു യുദ്ധവും ആര്‍.എസ്.എസ് ഭീകരതക്കെതിരെ ജാഗ്രതാ പരേഡ് നടത്താന്‍ സന്നദ്ധമല്ലാത്ത ഡി.വൈ.എഫ്.ഐയുടെ നിലപാടും വൃന്ദാ-സുഷമാ കെട്ടിപ്പിടിത്തവും ബി.ജെ.പി വോട്ട് പരസ്യമായി ചോദിക്കുന്ന ബുദ്ധദേവിന്റെ തൊലിക്കട്ടിയുമെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനത്തെക്കുറിച്ച് അംബേദ്കറൈറ്റുകള്‍ കാലങ്ങളായി ഉന്നയിക്കുന്ന വിമര്‍ശം കൂടുതല്‍ സാധൂകരിക്കപ്പെടുകയാണ്. സവര്‍ണ വംശീയപ്രസ്ഥാനം എന്ന തനത്മൂലത്തിലേക്ക് സി.പി.എം പതുക്കെയെങ്കിലും ആവേശപൂര്‍വം പോയിക്കൊണ്ടിരിക്കുന്നതിന്റെ കാഴ്ചകളാണ് മേല്‍ സൂചിപ്പിച്ചതെല്ലാം.

കേരളത്തില്‍ അടുത്ത കാലത്തുയര്‍ന്ന സ്വത്വരാഷ്ട്രീയ വിവാദത്തിന്റെയും ഉള്ളറ അത് തന്നെയാണ്. തന്റെ ഇടതു മതേതരപ്രതിബദ്ധത, ജീവിതത്തിന്റെ സൂക്ഷ്മ സന്ദര്‍ഭത്തില്‍ പോലും ഉയരത്തില്‍ ഉയര്‍ത്തിപ്പിടിക്കണം എന്ന നിശ്ചയത്തിന്റെ ഭാഗമായി സ്വന്തം പേരിന്റെ വാല്‍ സ്വയം മുറിച്ചെറിഞ്ഞ കെ.ഇ.എന്‍, പാര്‍ട്ടി പത്രത്തില്‍ ലേഖനമെഴുതിയപ്പോള്‍ പത്രാധിപമൂര്‍ത്തികള്‍ക്ക് കുഞ്ഞഹമ്മദ് എന്ന വാല്‍ ദക്ഷിണയായി തിരിച്ചു നല്‍കിയാലേ മതിയാവൂ. എത്രയായാലും ഇവന്‍ മറ്റവനല്ലേ എന്ന വംശീയ ബോധം ഉള്ളില്‍ തികട്ടി വരുേേമ്പാഴാണ് മുറിച്ചെറിയപ്പെട്ട ആ വാല്‍ തുന്നിച്ചേര്‍ക്കാന്‍ സവര്‍ണ (പത്ര)അധിപ ബോധം സന്നദ്ധമാവുന്നത്. പൊടുന്നനെയൊരു സ്വത്വ രാഷ്ട്രീയ വിവാദം കേരളത്തില്‍ സൂനാമി പോലെ അടിച്ചു കയറിയതല്ല. കേരള സി.പി.എമ്മില്‍ ആന്തരികമായി വന്നു കൊണ്ടിരിക്കുന്ന വമ്പിച്ച രാസപരിണാമത്തിന്റെ ഒരു ബഹിസ്ഫുരണം മാത്രമായിരുന്നു അത്.

ഇസ്‌ലാമിക തീവ്രവാദത്തെക്കുറിച്ചും ഭീകരതയെക്കുറിച്ചും തീവ്ര വലതുപക്ഷം ഉയര്‍ത്തുന്ന അതേ പ്രമേയങ്ങള്‍ സി.പി.എമ്മും ഉയര്‍ത്തുന്നത് അങ്ങനെയാണ്. ഒരു മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലുള്ള പത്രമായ 'മാധ്യമ'ത്തില്‍ ആരും ലേഖനമെഴുതരുതെന്നും അഥവാ ആരെങ്കിലും ലേഖനമെഴുതുന്നുണ്ടെങ്കില്‍ അവന്‍ തീവ്രവാദിയോ തീവ്രവാദികളുടെ മാസപ്പടി പറ്റുന്നവനോ ആണെന്നും സമര്‍ഥിച്ച് കേരളത്തിലെ അറിയപ്പെട്ട ഒരു മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ സവര്‍ണ പാരമ്പര്യമുള്ള സാംസ്‌കാരിക വാരികയില്‍ ലേഖനമെഴുതുന്നു. ആ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ട ശേഷം പ്രസ്തുത സൈദ്ധാന്തികന്‍ ഏറെക്കാലത്തെ ഇടവേളക്ക് ശേഷം സി.പി.എം വേദികളിലെ പ്രിയപ്പെട്ടവനാകുന്നു. മുസ്‌ലിം പശ്ചാത്തലമുള്ള സംഘടനകള്‍ ഏതെങ്കിലും വികസന സംബന്ധിയായ സമരത്തിലോ പരിസ്ഥിതി സമരത്തിലോ പങ്കാളിയായാല്‍ അതിനെ ഉടന്‍ തീവ്രവാദ സമരമാക്കുന്ന വിദ്യ സി.പി.എം ആവിഷ്‌കരിച്ചു കഴിഞ്ഞു. മുസ്‌ലിം സംഘടനകള്‍ പൊതുപ്രവര്‍ത്തനം നടത്തരുത്, പരിസ്ഥിതിയില്‍ ഇടപെടരുത്, അവര്‍ പള്ളിയില്‍ ബാങ്ക് വിളിച്ചും ബിരിയാണി തിന്നും കഴിഞ്ഞാല്‍ മതി; ഇനി അഥവാ അവര്‍ ഇടപെട്ടാല്‍ അത് തീവ്രവാദം, ഇസ്‌ലാമികരാഷ്ട്രം, വിദേശസഹായം, അല്‍ ഖാഇദ. ഇതായിരിക്കുന്നു പുതിയ സി.പി.എം ലൈന്‍. കോഴിക്കോട് നഗരത്തിന്് പുറത്ത് ഞെളിയന്‍പറമ്പ് എന്നൊരു സ്ഥലമുണ്ട്. നഗര മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലം. മാലിന്യക്കൂമ്പാരം കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാര്‍ ഏറെ നാളായി സമരത്തിലാണ്. ഞെളിയന്‍പറമ്പുകാര്‍ അടുത്തിടെ ഒരു സമരമുന്നണിയുണ്ടാക്കി. സി.പി.എം ഒഴികെയുള്ള ഏതാണ്ടെല്ലാ സംഘടനാ പ്രവര്‍ത്തകരും അതിലുണ്ട്. സോളിഡാരിറ്റിയും സജീവപങ്കാളിയാണ്. ഈയിടെ, വെയ്‌സ്റ്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പൂെണയിലെ ഒരു സന്നദ്ധ സംഘടനാസംഘം അവരുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഞെളിയന്‍പറമ്പില്‍ പോവുകയും സമരമുന്നണി ഓഫീസ് സന്ദര്‍ശിക്കുകയും ചെയ്തു. ഉടന്‍ സി.പി.എം കാടിളക്കിയ പ്രചാരണം അഴിച്ചുവിട്ടു; അന്യസംസ്ഥാന തീവ്രവാദികള്‍ ഇതാ എത്തിയിരിക്കുന്നു! സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയും സംഘത്തെയും വിളിച്ചു വരുത്തി. തീവ്രവാദത്തിനെതിരെ നാട്ടില്‍ ഒരു കിടിലന്‍ കാമ്പയിനും സംഘടിപ്പിച്ചു കളഞ്ഞു.
മലപ്പുറത്ത് ശബരിമല സീസണില്‍ കറുത്ത തുണി വില്‍ക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് മുമ്പൊരു സി.പി.എം എം.എല്‍.എ നിയമസഭയില്‍ ബഹളംവെച്ചിരുന്നു. മലപ്പുറത്തെ കുട്ടികള്‍ എന്‍ട്രന്‍സ്‌പരീക്ഷയില്‍ മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ അതെല്ലാം കോപ്പിയടിച്ച് നേടിയതാണെന്ന് പ്രസ്താവന ഇറക്കിയത് സാക്ഷാല്‍ അച്യുതാനന്ദന്‍ തന്നെയാണ്. ചെങ്ങറയിലെ ദലിത് സമരക്കാരെ റബര്‍ മോഷ്ടാക്കളാക്കുന്നതും മലപ്പുറത്തെ മിടുക്കരായ കുട്ടികളെ കോപ്പിയടിക്കാരാക്കുന്നതും സി.പി.എം ആന്തരവത്കരിച്ച സവര്‍ണ ആഢ്യബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. വര്‍ക്കലയിലെ ഇനിയും ചുരുള്‍ നിവര്‍ത്തപ്പെട്ടിട്ടില്ലാത്ത ഒരു കൊലപാതകത്തിന്റെ പേരില്‍ ഡി.എച്ച്.ആര്‍.എം എന്ന ദലിത് സംഘടനാ പ്രവര്‍ത്തകരെ കേരളത്തിലാകമാനം ക്രൂരമായി വേട്ടയാടിയതും ഗര്‍ഭിണിയെപ്പോലും തല്ലിച്ചതച്ചതും ഇടതുപക്ഷ പൊലീസും ശിവസേനയും ചേര്‍ന്നായിരുന്നു.

സി.പി.എം അടക്കമുള്ള ഇന്ത്യയിലെ ഇടതുപ്രസ്ഥാനങ്ങള്‍ തുടക്കം മുതലേ ആന്തരവത്കരിച്ചതും അടുത്ത കാലത്തായി കേരള സി.പി.എമ്മില്‍ രൂക്ഷത പ്രാപിച്ചതുമായ സവര്‍ണ/ഹിന്ദുത്വ വിധേയത്വത്തിന്റെ ഏറ്റവും വഷളന്‍ പ്രകടനമെന്ന നിലയിലാണ് വി.എസ്. അച്യുതാനന്ദന്റെ പുതിയ 'ഇസ്‌ലാമികരാജ്യ' പ്രസ്താവനയെയും കാണേണ്ടത്. 'ഹം പാഞ്ച് ഹംകോ പച്ചീസ്' എന്നതാണ് മുസ്‌ലിംകളുടെ മുദ്രാവാക്യമെന്നും ഗുജറാത്തിനെ പാകിസ്താനാക്കാനാണ് അവരുടെ നീക്കമെന്നുമായിരുന്നു കാലങ്ങളായി നരേന്ദ്ര മോഡി ഗുജറാത്തില്‍ നടത്തിയ പ്രചാരണം. നിരന്തരമായ ഇത്തരം പ്രചാരണങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട സവിശേഷമായ ഒരു മാനസികാവസ്ഥയിലാണ് ഇത്രയും ക്രൂരവും വിപുലവുമായ ഒരു വംശീയഹത്യ അവിടെ നടപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. സംഘ്പരിവാര്‍ കാലങ്ങളായി ഉയര്‍ത്തുന്ന ഒരു മുദ്രാവാക്യം സി.പി.എം നേതാവും മുഖ്യമന്ത്രിയുമായ ഒരാള്‍ ഉന്നയിക്കുമ്പോള്‍ അതിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളു.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നാഗാലാന്‍ഡും ജമ്മു-കശ്മീരും ഒഴികെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളും ഹിന്ദു ഭൂരിപക്ഷസംസ്ഥാനങ്ങളാണ്. ജനാധിപത്യ മതേതരസ്വഭാവവും സ്വതന്ത്രമായ നിയമവാഴ്ചയും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ആ വിധം ആരാണ് എണ്ണക്കൂടുതല്‍, ആരാണ് എണ്ണക്കുറവ് എന്നത് ആരെയും അലോസരപ്പെടുത്തേണ്ട കാര്യമല്ല. ഇടതുപക്ഷത്തിനാകട്ടെ, അത് സ്വപ്‌നത്തില്‍ പോലും അവരുടെ അജണ്ടയാകേണ്ട വിഷയമല്ല. കാരണം, ഹിന്ദുവോ, മുസ്‌ലിമോ, ക്രിസ്ത്യനോ ആര് ഭൂരിപക്ഷമായാലും മതനിരപേക്ഷ, മാര്‍ക്‌സിസ്റ്റ്് നിലപാടിലും വര്‍ഗബോധത്തിലും ജനങ്ങളെ സംഘടിപ്പിക്കുകയാണ് അവരുടെ ഉത്തരവാദിത്തം. അങ്ങനെയിരിക്കെ, സി.പി.എം സ്ഥാപകനേതാക്കളിലൊരാളും ദീര്‍ഘകാലം പി.ബി മെംബറുമായ ഒരു മാര്‍ക്‌സിസ്റ്റിന് എങ്ങനെയാണ് ഹിന്ദു, മുസ്‌ലിം എണ്ണക്കൂടുതലിനെ/എണ്ണക്കുറയലിനെ കുറിച്ച് അസ്വസ്ഥമാകാന്‍ കഴിയുക? ഇതിന്റെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് ഇത് മാര്‍ക്‌സിസത്തിന്റെ വര്‍ണം പൊതിഞ്ഞ വംശീയവാദമാണെന്ന് തിരിച്ചറിയുക. ചൈനയില്‍ കമ്യൂണിസത്തിന്റെ പേരില്‍ ഹാന്‍ വംശീയാധിപത്യവും റഷ്യയിലും യുഗോസ്‌ലാവിയയിലും സ്ലാവ് വംശീയ മേല്‍ക്കോയ്മയും അടിച്ചേല്‍പിക്കുകയായിരുന്നു കമ്യൂണിസ്റ്റ്പ്രസ്ഥാനങ്ങള്‍ എന്ന് ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. സവര്‍ണ ആധിപത്യത്തെക്കുറിച്ച് അദ്വാനിയും കൂട്ടരും പങ്കുവെക്കുന്ന സ്വപ്‌നങ്ങള്‍ അധ്വാനിക്കുന്നവന്റെ വര്‍ഗ പാര്‍ട്ടി പങ്കുവെക്കുന്നതിന്റെ സാഹചര്യം അതാണ്.

madhyamam daily

No comments:

Blog Archive