var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, November 19, 2011

Sunday, November 6, 2011

ശഹ്രുസാദ്’



അറബിക്കഥ


ശഹ്രുസാദ്’



കാമിൽ കീലാനി



ആകർഷകമായ കഥകളിലൂടെയും അതിവിശിഷ്ട സംഭാഷണങ്ങളിലൂടെയും, ഭർത്താവിനെ പാട്ടിലാക്കി, അയാളെ, സന്തോഷത്തിന്റെയും മഹിമയുടേയുമായൊരു ലോകത്തേക്ക് അവൾ നയിക്കുകയായിരുന്നു. കൂട്ടുകാരനായ സിംഹത്തെ, അഗാധമായ വെള്ളത്തിലെറിഞ്ഞു മരണത്തിലെക്കും നാശത്തിലേക്കും നയിച്ച മാനിന്റേതിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയായിരുന്നു ഇത്.



  1. ശഹ്രിയാറിന്റെ നീതി
തന്റെ കാലത്ത്, ഏറ്റവും മഹോന്നതനും കഴിവുറ്റവനുമായൊരു രാജാവായിരുന്നു ശഹ്രിയാർ.
തുടക്കത്തിൽ, നീതിയിലധിഷ്ടിതമായ ഭരണമായിരുന്നു അദ്ദേഹം കാഴ്ച വെച്ചത്. അരക്ഷിതർക്ക് സുരക്ഷ നൽകിയ അദ്ദേഹം, ബലവാന്മാരിൽ നിന്ന് ദുർബ്ബലരെ രക്ഷിച്ചു. പൊതുജന ക്ഷേമത്തിൽ ശ്രദ്ധ ചെലുത്തുകയും ജ്ഞാനത്തെയും ജ്ഞാനികളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രജകളെ സന്തോഷിപ്പിക്കുന്ന കാര്യത്തിൽ യാതൊരു വീഴ്ചയും വരുത്തിയിരുന്നില്ല. അതിനാൽ, ‘നീതിയുടെ കാവൽക്കാരൻ’ എന്നാണ് ജനം അദേഹത്തെ വിശേഷിപ്പിച്ചത്.

  1. ബഹ്രമയുടെ ചതി
എന്നാൽ, അദ്ദേഹത്തിന്റെ രാജ്ഞി ബഹ്രമയുടെ സ്ഥിതി തികച്ചും വ്യത്യസ്തമായിരുന്നു. ചതി, വഞ്ചന, ആക്ഷേപം എന്നിവയുടെ സങ്കലന മായിരുന്നു അവളുടെ സ്വഭാവം. തന്റെ രൂപ ലാവണ്യത്തോട് ചേരാത്ത ദുഷ്ട മനസ്സിന്റെയും ദുർ നടപടിയുടെയും ഉടമയായിരുന്നു അവൾ. ‘പനനീർ മൊട്ട്’ എന്നർത്ഥമുള്ള ‘ബഹ്രമ’ എന്നായിരുന്നു പേരെങ്കിലും, പനനീർ മുള്ള് എന്നോ തിന്മയുടെ പകിട്ട് എന്നോ അർത്ഥം വരുന്ന പേരായിരുന്നു അവൾക്ക് ഉചിതം. സ്വന്തം ഭർത്താവിനെ പോലും ചതിയിലേക്ക് നയിക്കുന്നതായിരുന്നു അവളുടെ ദുഷ്ടത.

  1. ആശങ്കകളും മോഹഭംഗങ്ങളും
അവളുടെ തനിനിറം കണ്ടു പിടിക്കുകയും രഹസ്യങ്ങൾ മനസ്സിലാക്കുകയും ചെയ്തതോടെ ശഹ്രിയാർ അമ്പരക്കുകയായിരുന്നു. കോപവും ദു:ഖവും അവസാനം അദ്ദേഹത്തെ ഏകദേശം ഭ്രാന്തനാക്കി കളഞ്ഞു.
അതോടെ അദ്ദേഹം മറ്റൊരു മനുഷ്യനായി മാറി. മുമ്പത്തേതിൽ നിന്നും തികച്ചും ഭിന്നനായൊരു മനുഷ്യൻ. സൌംയ പ്രകൃതി പോയി അക്രമസ്വഭാവിയായി. വിവേകം വിഡ്ഡിത്തത്തിന്നും, നീതി അക്രമത്തിന്നും, കരുണ ക്രൂരതക്കും, ബുദ്ധി മൂഡത്വത്തിന്നും വഴിമാറി. ആശങ്ക അദ്ദേഹത്തിൽ ആധിപത്യം നടത്തി. സ്ത്രീകളെല്ലാം ബഹ്രമയെ പോലെ വഞ്ചകികളും ആത്മാർത്ഥതയില്ലാത്തവരുമാണെന്ന് അദ്ദേഹത്തിന്നു തോന്നി.
ആണായാലും പെണ്ണായാലും, മനുഷ്യ പ്രകൃതി വ്യത്യസ്തങ്ങളാണെന്ന കാര്യം അദ്ദേഹം വിസ്മരിച്ചു. അവരിൽ നല്ലവരുണ്ടാകും, ദുഷ്ടരുമുണ്ടാകും. ആത്മാർത്ഥതയുള്ളവരും വഞ്ചകരുമുണ്ടാകും. വിശ്വസ്തരും ചതിയരുമുണ്ടാകും. കരുണാമയരും ക്രൂരരുമുണ്ടാകും. ഇതെല്ലാം അദ്ദേഹം മറന്നു പോയി.

  1. പെൺ ചെകുത്താൻ
ബഹ്രമയെ വധിച്ചു കളയുന്നത് കൊണ്ട് മാത്രം തൃപ്തിയടയാതെ, അവളുടെ കുറ്റത്തിന്റെ പേരിൽ, സ്ത്രീ വർഗത്തോട് ഒന്നടങ്കം പ്രതികാരം ചെയ്യാനാണ് അദ്ദേഹം തീരുമാനിച്ചത്. അങ്ങനെയാണ്, നഗരത്തിലെ സുന്ദരികളിൽ ഓരോരുത്തരെ, ഓരോ രാത്രിക്ക് വേണ്ടി തനിക്ക് തെരഞ്ഞെടുക്കാൻ, വസീർ ആസാദിനോടദ്ദേഹം കല്പന പുറപ്പെടുവിച്ചത്. ഈ വിവാഹത്തിന്ന് ഒറ്റ രാത്രിയുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു.
നേരം പുലരുന്നതോടെ, അവളെ വധിച്ചു കളയാനായിരുന്നു ആസാദിന്നുള്ള കല്പന. അവളുടെ വഞ്ചനയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അങ്ങനെ, ഈ അക്രമ നിയമം ഒരു ദൈവിക നിയമമായി തീരുകയായിരുന്നു. അതിൽ നിന്ന് തെറ്റാനോ, വിട്ടുവീഴ്ച ചെയ്യാനോ അദ്ദേഹം സന്നദ്ധനായിരുന്നില്ല.
അതിനാൽ, നാട്ടുകാരിൽ, ഭീതിയും ഭയവും ആധിപത്യം നടത്തുക സ്വാഭാവികം. രാജാവിന്ന് അവർ നൽകിയ, ‘നീതിയുടെ കാവൽക്കാരൻ’ എന്ന വിശേഷണം മാറ്റി, ‘പെൺചെകുത്താൻ’ എന്ന് വിശേഷിപ്പിച്ചതിലത്ഭുതമില്ല.

  1. രണ്ടു സഹോദരികൾ
ഒരു ദിവസം ആസാദ് വീട്ടിലേക്ക് മടങ്ങി. അതീവ ദു:ഖിതനും വിഷണ്ണനുമായിരുന്നു അദ്ദേഹം. അക്രമിയായ ഈ ഭ്രാന്തനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നദ്ദേഹത്തിന്ന് അറിയാമായിരുന്നില്ല.
ആസാദിന്ന് അതി സുന്ദരികളായ രണ്ട് പുത്രിമാരുണ്ടായിരുന്നു. ബുദ്ധിയിലും കുലീനതയിലും അറിയപ്പെട്ടവരായിരുന്നു അവർ. മൂത്തവളുടെ പേർ ‘ശഹ്രുസാദ്’. ഇളയവൾ ‘ദീനാർസാദ്’.
ധീരത, കൂർമ ബുദ്ധി, നന്മയോടുള്ള സ്നേഹം എന്നിവ ശഹ്രുസാദിൽ മേളിച്ചിരുന്നു.
ദൈവം അവളുടെ ഹൃദയത്തെ അഹങ്കാരമുക്തമാക്കുകയും, സ്വാർത്ഥ പരിത്യാഗത്തെ അവളുടെ സവിശേഷതയാക്കുകയും ചെയ്തിരുന്നു. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിലും, മർദ്ദിതര്രെ രക്ഷിക്കുന്നതിലും, അവൾ യാതൊരു വീഴ്ചയും വരുത്താതിരുന്നത് അത് കൊണ്ടായിരുന്നു.
അതോടൊപ്പം, വായനയിലും പഠനത്തിലും, വിശിഷ്യാ സാഹിത്യത്തിലും ചരിത്രത്തിലും, അതീവ തല്പര കൂടിയായിരുന്നു അവൾ. പൂർവ ജനതതികളുടെ ചരിത്രങ്ങൾ അവളുടെ ഗവേഷണ വിഷയമായിരുന്നു. അമൂല്യ കൃതികളെ കുറിച്ച് കേൾക്കേണ്ട താമസം, അത് ശേഖരിക്കുകയും അതിലെ പ്രധാന ഭാഗങ്ങൾ ഹൃദിസ്തമാക്കുകയും പതിവായിരുന്നു.

  1. ആസാദിന്റെ പരിഭ്രാന്തി
ദു:ഖത്തിന്നും ഉൽകണ്ഠക്കും അധീനനായ പിതാവിനെ സമീപിച്ചു അവൾ കാരണമാരാഞ്ഞു. ശഹ്രിയാറിന്റെ കഥ പുത്രിക്ക് അദ്ദേഹം പറഞ്ഞു കൊടുത്തു. അദ്ദേഹത്തിന്റെ സ്വഭാവം ദുഷിച്ചതെങ്ങനെയെന്നും, ക്രൂരതക്ക് കരുണ വഴിമാറിക്കൊടുത്തതെങ്ങനെയെന്നും അദ്ദേഹം വിവരിച്ചു. പെൺകുട്ടികളുടെ കാര്യത്തിൽ, അദ്ദേഹം ആളുകളെ ദു:ഖാർത്തരാക്കുകയും, ദിനം പ്രതി രാവിലെ ഭാര്യമാരെ കൊന്നുകളയുകയും, അങ്ങനെ, അന്നത്തെ സൂര്യനുദിക്കുന്നതോടെ, ഭാര്യയുടെ ജീവിത സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരിക്കുമെന്ന വസ്തുതയും, അവരിലാരോടും തന്നെ, യാതൊരു ദയയും കാരുണ്യവും അദ്ദേഹത്തിന്നു തോന്നിയിരുന്നില്ലെന്ന സത്യവും അദ്ദേഹം വിവരിച്ചു.

  1. ശഹ്രുസാദിന്റെ അമർഷം
ഇതെങ്ങനെയുണ്ടാകുന്നു? വിവിധ തരം അക്രമങ്ങളിൽ നിന്നും അപമാനങ്ങളിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുന്നില്ലെങ്കിൽ, പിന്നെ ബുദ്ധിയുടെ പ്രയോജനമെന്താണ്?’
ശഹ്രുസാദ് അത്ഭുതത്തോടെ ചോദിച്ചു. ‘തന്റെ വിചിത്ര സ്വഭാവത്തിൽ നിന്ന് മാറ്റി, അക്രമത്തിന്നറുതി വരുത്താൻ, അയാളെ ഉപദേശിക്കാൻ ധൈര്യമുള്ള ഒരു ബുദ്ധിമാനും ഈ രാജ്യത്തില്ലെന്നോ?‘
ആസാദ്: ഈ ഭ്രാന്തനെ ഉപദേശിക്കാൻ ധൈര്യപ്പെടുന്ന ഒരു ബുദ്ധിമാനും ഈ ലോകത്തില്ല.
ശഹ്രുസാദ്: ധൈര്യവും ഗുണകാംക്ഷയും ഒത്തിണങ്ങിയ ഒരാളുണ്ടെങ്കിൽ പ്രയാസകരമായ
ഏത് കാര്യവും നിഷ്പ്രയാസം സാധിക്കുമായിരുന്നു.
  1. വസീറിന്റെ രോഷം
രാജ്യത്തെ ബുദ്ധിമാന്മാർക്കും ചിന്തകന്മാർക്കുമൊന്നും ഇയാളെ കൈകാര്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. പിന്നെ, നിനക്കെങ്ങനെ ഇത് പറയാൻ കഴിയും?’
അമ്പരപ്പോടെ വസീർ ചോദിച്ചു.
ശഹ്രുസാദ്: ഉപ്പാ, അയാളെ കാണാൻ എന്നെ അനുവദിക്കുകയാണെങ്കിൽ, അയാളെ
സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ടു വരിക എങ്ങനെയെന്നും, സ്ത്രീ സമൂഹത്തിലുള്ള
അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുത്ത്, അവർക്കു നേരെ ഇയാൾ
അനുവർത്തിക്കുന്ന പീഡനവും അക്രമവും അവസാനിപ്പിക്കാൻ എങ്ങനെ കഴിയുമെന്നും എനിക്ക്
മനസ്സിലാക്കാൻ കഴിയും.’
എന്തു വിഡ്ഡിത്തമാണ് നീ പറയുന്നത്?’ വസീർ പൊട്ടിത്തെറിച്ചു. ‘എന്തു ബുദ്ധി കൊണ്ടാണ് നീ
ചിന്തിക്കുന്നത്? ഏതൊരു ഭീകര കൃത്യത്തിന്നാണ് നീ മുതിരുന്നത്? അല്പം മുമ്പ് വരെ, ചിന്തയുടെയും ജ്ഞാനത്തിന്റെയും മാതൃകയായിരുന്ന നീ, ഇപ്പോൾ, ബുദ്ധി ശൂന്യതക്കും വിഡ്ഡിത്തത്തിന്നും കീഴടങ്ങി നാശത്തിലകപ്പെടുന്നതെങ്ങനെ?‘

  1. കഴിവുള്ളവന്റെ ബാധ്യത
കഴിവുള്ളവൻ അതില്ലാത്തവനെ സഹായിക്കാൻ മുതിരുന്നത്, വിഡ്ഡിത്തവും ബുദ്ധിശൂന്യതയുമായാണോ അങ്ങു കരുതുന്നത്?’ സ്നേഹ പുരസ്സരം പുഞ്ചിരി തൂകിക്കൊണ്ട് അവൾ ചോദിച്ചു. ‘ മുങ്ങി ചാകാൻ പോകുന്ന ഒരാളെ, ജിവൻ പണയം വെച്ചും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത്, വിദഗ്ദനായൊരു നീന്തക്കാരന്റെ ബാധ്യതയല്ലെ? തനിക്ക് ബാധിച്ചേക്കാവുന്ന വിപത്ത് അവഗണിച്ചുകൊണ്ട്, പ്ലേഗിനോടും മഹാമാരിയോടും സമരം ചെയ്യുക ഒരു ഡോക്ടറുടെ ബാധ്യതയല്ലേ? സ്വന്തം രാജ്യത്തിന്ന് വേണ്ടി മരണത്തെ അഭിമുഖീകരിക്കാൻ ഒരു സൈനികൻ ബാധ്യസ്ഥനല്ലേ? എങ്കിൽ, എന്റെ വർഗക്കാരായ പെൺകുട്ടികളിൽ നിന്നും പീഡനം ഒഴിവാക്കി, അവരെ മൊചിപ്പിക്കാൻ എനിക്ക് കഴിയുമെന്നിരിക്കെ, പിന്നെന്തിന്ന് ഞാൻ ജീവനെ കൊതിക്കണം?’
മനുഷ്യൻ മറ്റൊരാളെ സഹായിച്ചു കൊണ്ടിരിക്കെ, അല്ലാഹു അയാളെ സഹായിച്ചു കൊണ്ടിരിക്കുമെന്ന് അങ്ങ് മുമ്പ് എന്നോട് പറഞ്ഞിട്ടില്ലേ?’

  1. മൃഗ ഭാഷ
എന്തു ന്യായം! എന്തു ധൈര്യം! പക്ഷെ, കൂട്ടുകാരനായ കാളയെ രക്ഷിക്കാൻ ശ്രമിച്ചു, അതിന്റെ ദുരന്ത ഫലമനുഭവിക്കേണ്ടി വന്ന കഴുതയുടെ അനുഭവം നിനക്കുണ്ടാകുമോ എന്നാണ് എന്റെ പേടി.’ വസീർ പറഞ്ഞു.
ഈ കഥ മുമ്പ് ഞാൻ കേട്ടിട്ടില്ല.’ അവൾ വളരെ താല്പര്യത്തോടെ പറഞ്ഞു. ‘അത് കേൾക്കാൻ എനിക്ക് അതിയായ താല്പര്യമുണ്ട്.’
ആസാദ്: പണ്ട് സമ്പന്നനായൊരു വ്യാപാരിയുണ്ടായിരുന്നു. പേർ അമ്മാർ. തന്റെ കൂട്ടുകാരനായൊരു ജിന്ന്, മൃഗങ്ങളുടെ ഭാഷ അദ്ദേഹത്തിന്ന് പഠിപ്പിച്ചു കൊടുത്തിരുന്നു. ഈ രഹസ്യം ആർക്കും വെളിപ്പെടുത്തരുതെന്ന് കരാർ ചെയ്തിരുന്ന ജിന്ന്, വെളിപ്പെടുത്തിയാലുണ്ടാകുന്ന ശിക്ഷയെ കുറിച്ച് മുന്നറിയിപ്പും നൽകിയിരുന്നു.

  1. കാളയുടെ വേവലാതി
ഒരു ദിവസം അമ്മാർ തന്റെ കൃഷിയിടത്തിൽ പോയതായിരുന്നു. അടുത്ത് തന്നെ ഒരു കാളയും കഴുതയും കഴിഞ്ഞിരുന്നു. കാള കഴുതയോട് വേവലാതി പറയുന്നത് അയാൾ കേട്ടു:
സുഹൃത്തേ, നീ എത്ര ഭാഗ്യവാൻ! നിന്റെ ജീവിതം എത്ര സന്തോഷകരം! അദ്ധ്വാനം എത്ര
കുറവ്! സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഹേതുക്കളെല്ലാം നിന്നിൽ
മേളിച്ചിരിക്കുന്നു! രാവും പകലും നിന്നെ ശ്രദ്ധിക്കാൻ ഒരു സേവകനുണ്ട്. നിന്റെ വൃത്തി,
ഇഷ്ടപ്പെട്ട ഭക്ഷണം , വെള്ളം എന്നിവയിലൊന്നും യാതൊരു വീഴ്ചയും വരുത്താത്ത സേവകൻ!
ഗോതമ്പ്, പയർ, വൈക്കോൽ എന്നിവ ശുദ്ധീകരിച്ച ശേഷമേ, അയാൾ നിനക്ക് തരികയുള്ളു.
വ്യാപാരി സുഖവാസത്തിന്ന് പോകുമ്പോൾ, അയാളെ വഹിക്കുകയെന്നത് മാത്രമാണ് നിന്റെ
ഉത്തരവാദിത്വം. എന്നാൽ, എന്റെ കാര്യം നേരെ മറിച്ചാണ്. നീ എപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന സന്തോഷകരവും സമാധാനപരവുമായ ജീവിതത്തിൽ നിന്നും ഭിന്നമായി, വളരെ അദ്ധ്വാനവും ദുരിതവും കൂടിയ ജീവിതം.
എത്ര വ്യത്യസ്തമായ വിധി! എത്ര ഭിന്നമായ അവസ്ഥകൾ!
നിനക്കിഷ്ടമുള്ളപ്പോൾ ഉറങ്ങാം. ഇഷ്ടമുള്ളപ്പോൾ എഴുനേൽക്കാം.
എന്നാൽ, എന്റെ കാര്യമോ? പുലരേണ്ട താമസം, കർഷകൻ എന്നെ ഉണർത്തുകയായി. കലപ്പ വലിക്കാൻ; ആസ്സും യന്ത്രക്കാലും തിരിക്കാൻ; പ്രയാസകരമായ മറ്റു ജോലികൾ ചെയ്യാൻ.
വൈകുന്നേരമായാൽ, ആലയിലേക്ക് മടങ്ങുന്നു. അവിടെ മതിയായ ഭക്ഷണമില്ല. ഉള്ളത് തന്നെ വൃത്തിയുമുണ്ടാവില്ല. അതിലെ മണ്ണോ, ഉണങ്ങിയ മണ്ണാംകട്ടയോ ആരും ചേറി വൃത്തിയാക്കുന്നില്ല.
  1. കഴുതയുടെ ഉപദേശം
അല്പനേരം മൌനം പാലിച്ച ആസാദ്, ശഹ്രുസാദിന്റെ നേരെ തിരിഞ്ഞു തുടർന്നു:
ഈയവസരത്തിൽ, സ്നേഹിതന്റെ കാര്യത്തിൽ, കഴുതക്ക് വലിയ വേദന തോന്നി, കൂട്ടുകാരികൾക്ക് വേണ്ടി നീ വേദനിക്കുന്നത് പോലെ. ദു:ഖത്തോടെ, അവൻ കാളയോട് പറഞ്ഞു:
നിന്റെ വേവലാതിയിൽ എനിക്ക് അതിയായ ദു:ഖമുണ്ട്. എന്നാൽ, ദൈവം നല്കിയ ഈ വലിയ ശരീരവും ശക്തിയുമുണ്ടായിട്ടും, ഈ അക്രമത്തിലും അപമാനത്തിലും തൃപ്തിയടയുന്നതിൽ, എനിക്ക് പരാതിയുമുണ്ട്. നീ സന്തോഷം കൊതിക്കുന്നുവെങ്കിൽ അത് അത്ര പ്രയാസകരമൊന്നുമല്ല. മോചനം ആഗ്രഹിക്കുന്നുവെങ്കിൽ, കൌശലം പ്രയോഗിക്കുന്നതിൽ നിനക്ക് യാതൊരു തടസ്സവുമില്ല. കലപ്പ വലിക്കാനായി, അവർ വിളിക്കുമ്പോൾ, നിനക്കെന്തു കൊണ്ട് രോഗം അഭിനയിച്ചു കൂടാ?, ദൌർബല്യം പ്രകടിപ്പിച്ചു കൂടാ?
നിലത്ത് കിടന്ന് കാ‍ലിട്ടടിച്ച്, ഭ്രാന്ത് അഭിനയിക്കുന്നതിന്ന് , എന്തു വിഷമമാണ് നിനക്കുള്ളത്? ഇങ്ങനെ ചെയ്താൽ, അവരെന്തു ചെയ്താലും, നിന്നെ ജോലിക്ക് നിർബന്ധിക്കാൻ അവർക്കാവുകയില്ല.’

  1. ഉപദേശത്തിന്റെ തിക്ത ഫലം
ഉപദേശിച്ചതിൽ കാള കഴുതയോട് കൃതജ്ഞത പ്രകാശിപ്പിച്ചു.
വിസ്മയത്തൊടെയായിരുന്നു അമ്മാർ വീട്ടിലേക്ക് മടങ്ങിയത്. പിറ്റെ ദിവസം രാവിലെ, രോഗം കാരണം കാളക്ക് ജോലി ചെയ്യാനാവുകയില്ലെന്ന കാര്യം, കർഷകൻ അദ്ദേഹത്തെ അറിയിച്ചു. കഴുതയുടെ ഉപദേശം കാള സ്വീകരിച്ചിരിക്കുന്നുവെന്ന് വ്യാപാരിക്ക് മനസ്സിലായി.
അപ്പോൾ, കാളക്ക് പകരം, കൂട്ടുകാരനായ കഴുതയെ കലപ്പ വലിക്കാൻ ഏർപ്പാട് ചെയ്യാൻ വ്യാപാരി നിർദ്ദേശിക്കുകയായിരുന്നു.
കഴുതയെ സംബന്ധിച്ചിടത്തോളം, ജീവിതത്തിൽ ഏറ്റവും വലിയ ദുർദ്ദിനമായിരുന്നു അത്.
വൈകുന്നേരം, അർദ്ധ ശവമെന്ന് തോന്നും വിധം ക്ഷീണിതനായാണ് കഴുത ആലയിലേക്ക് മടങ്ങിയത്.

  1. കശാപ്പുകാരന്റെ കത്തി
ആലയിലെത്തിയ കഴുത കാളയൊട്:
ഇന്ന് എങ്ങനെയുണ്ട്?’
ഇന്ന് തികച്ചും ജോലിയിൽ നിന്ന് മുക്തനായിരുന്നു.’ സംതൃപ്തിയോടെ കാള പറഞ്ഞു. ‘സൂത്രം സൂചിപ്പിച്ചതിന്ന്, നിന്നോടെങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയുകയില്ല’.
ദു:ഖിതനും വിഷണ്ണനുമായ കഴുത ചോദിച്ചു: നാളെ എന്തു ചെയ്യാൻ പോകുന്നു?’
എനിക്ക് സന്തോഷത്തിന്നും ആശ്വാസത്തിന്നും ഏറ്റവും നല്ല മാർഗം, വിലയേറിയ നിന്റെ ഉപദേശത്തിൽ ഞാൻ കണ്ടെത്തിയിരിക്കുന്നു.‘ കാള പറഞ്ഞു. ‘മേലാൽ നിന്നെ ഞാൻ ധിക്കരിക്കുകയില്ല’.
കഴുത പറഞ്ഞു: ആസന്നമായൊരു വിപത്തിനെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ, നിന്നോടുള്ള സ്നേഹം എന്നെ നിർബന്ധിക്കുകയാണ്. നിനക്ക് ഉപകാരം ചെയ്യണമെന്നായിരുന്നു എന്റെ ഉദ്ദേശ്യം. പക്ഷെ, അത് ഉപദ്രവമായി മാറിയിരിക്കുകയാണ്.
കാള: (അത്ഭുതത്തോടെ) നീ എന്നെ ഉപദ്രവിക്കുകയോ? എന്നെ സൌഭാഗ്യവാനും സന്തോഷവാനുമാക്കിയിരിക്കുകയാണല്ലോ നീ?
കഴുത: നമ്മുടെ വ്യാപാരിയായ യജമാനൻ, കർഷകനായ കാവൽക്കാരനോട് ഇങ്ങനെ പറയുന്നത് ഞാൻ കേട്ടൂ: കാളയുടെ രോഗം സുഖമാകുന്നില്ലെങ്കിൽ, നാളെ കശാപ്പുകാരനെ വിളിക്കുക. രോഗം കലശലായി ചാകുന്നതിന്ന് മുമ്പ് അതിനെ അറുത്ത് മാംസം ഉപയോഗിക്കാമല്ലൊ.’
ഇത് കേട്ട് വിറച്ച കാള, ഈ ആപത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കൌശലം തേടി കഴുതയെ സമീപിച്ചു.
കഴുത പറഞ്ഞു: നീ പഴയ ജീവിത മാർഗത്തിലേക്ക് തന്നെ തിരിച്ചു പോയി, ആർത്തിയോടെ ആഹാരം കഴിക്കുകയും നാളെ രാവിലെ തന്നെ ഉത്സാഹഭരിതനായി ജോലി ചെയ്യുകയും വേണമെന്നാണെന്റെ അഭിപ്രായം. എങ്കിൽ, കശാപ്പുകാരന്റെ കത്തിയെ കുറിച്ച് പേടിക്കേണ്ടി വരില്ല.
കാള ഉപദേശം സ്വീകരിച്ചു കഴുതക്ക് നന്ദി പറഞ്ഞു.

  1. ഭാര്യയുടെ വാശി
പത്നി നവാറിനോടൊപ്പം ഇരിക്കുകയായിരുന്ന അമ്മാറിന്ന്, ഈ സംഭാഷണം കേട്ടപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. കഴുതയുടെ കൌശലവും കാളയുടെ വിഡ്ഡിത്തവും അയാളിൽ വിസ്മയം സൃഷ്ടിക്കുകയായിരുന്നു. ഇത് കണ്ട പത്നി കാര്യം തിരക്കി:
അമ്മാർ, താങ്കളെന്തിനാണ് ചിരിച്ചത്?’
അമ്മാർ പറഞ്ഞു: ഒരു കാര്യം ഓർത്തു ചിരിച്ചു പോയതാണ്.’
അപ്പോൾ, ആ കാര്യം പറഞ്ഞു കൊടുക്കാൻ അവൾ നിർബന്ധിക്കുകയായിരുന്നു.
എന്റെ പഴയ സുഹൃത്തായിരുന്ന ഒരു ജിന്ന് സൂക്ഷിക്കാൻ ഏല്പിച്ച ഒരു രഹസ്യമാണത്.‘ അമ്മാർ പറഞ്ഞു. ‘അതെനിക്ക് ലംഘിക്കാനാവില്ല. ആർക്കെങ്കിലും ഇത് വെളിപ്പെടുത്തുന്ന പക്ഷം, മരണം അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.’
ഈയവസരത്തിൽ, പുത്രി ശഹ്രുസാദിന്റെ നേരെ തിരിഞ്ഞു കൊണ്ട് ആസാദ് പറഞ്ഞു:
സ്വാഭിപ്രായത്തിൽ കടിച്ചു തൂങ്ങുന്നതിൽ, നിന്നെക്കാൾ ഒട്ടും പിന്നിലായിരുന്നില്ല നവാർ. അനന്തരഫലം എന്തായാലും, ആ രഹസ്യം തന്നോട് പറയണമെന്നവൾ വാശി പിടിച്ചു.
ഇരുവരും ബന്ധുക്കളെ വിളിച്ചു പരാതി പറഞ്ഞു. നവാറിനാണ് അബദ്ധം പറ്റിയതെന്ന് എല്ലാവരും ഐകകണ്ഠേന വിധിച്ചു.
എന്നാൽ, അവരുടെ വിധിയനുസരിക്കാതെ, കോപത്തൊടെ മുറിയിൽ കടന്നു വാതിലടക്കുകയായിരുന്നു അവൾ.

  1. കോഴിയുടെ സംഭാഷണം
അല്പം ഉല്ലാസത്തിന്നായി, തന്റെ ഫാമിൽ പോയതായിരുന്നു അമ്മാർ. അവിടെ ഒരു പൂവൻ കോഴിയും അമ്പത് പിടക്കോഴികളുമുണ്ടായിരുന്നു. തൊട്ടടുത്ത് വിശ്വസ്തനായൊരു നായയും.
പൂവങ്കോഴി ഒരു പിടക്കോഴിയെ ദ്വോഷത്തോടെ കൊത്തുന്നതാണയാൾ കണ്ടത്. അവന്റെ ക്രൂരത തടഞ്ഞു കൊണ്ട്, അവന്റെ ദുസ്വഭാവത്തെ നായ ആക്ഷേപിക്കുകയാണ്:
നീ നമ്മുടെ യജമാനൻ അമ്മാറിന്റെ സ്വഭാവം അനുകരിക്കുകയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു! നാമദ്ദേഹത്തോട് തെറ്റു ചെയ്താലും, അദ്ദേഹം പാരുഷ്യം കാണിക്കാറില്ലല്ലോ. പ്രത്യുത, കരുണയാണല്ലോ കാണിക്കാറുള്ളത്!‘
നായയുടെ ഈ ഉപദേശം കേട്ട കോഴി പരിഹാസത്തോടെ പ്രതികരിച്ചു:
സൌമ്യതയിലും ദൌർബല്യത്തീലും അമ്മാറിനെ അനുകരിക്കാനാണോ നീ ഉപദേശിക്കുന്നത്? എന്റെ കഴിവ് വെച്ചു നോക്കുമ്പോൾ, അയാൾ എത്രമാത്രം കഴിവ് കെട്ടവനാണ്! എന്റെ ധീരതയും അയാളുടെ ഭീരുത്വവും തമ്മിൽ എത്രയകലമാണുള്ളത്‌!
അമ്പത് പിടക്കോഴികളെ ഭരിക്കാൻ കഴിയുന്നത് എന്റെ മനോദാർഡ്യത കൊണ്ടാണ്. അവരിലാരും തന്നെ എന്നെ ധിക്കരിക്കാൻ ധൈര്യപ്പെടുന്നില്ലല്ലോ. അമ്മാറിന്റെ സ്ഥിതിയൊ? നവാറിനെ ഭരിക്കാൻ പോലും അയാൾക്കാവുന്നില്ല. അവളുടെ വാശിയുടെയും വിഡ്ഡിത്തത്തിന്റെയും മുമ്പിൽ, കൈകൾ കെട്ടപ്പെട്ടവനായി പകച്ചു നിൽക്കുകയാണല്ലോ അയാൾ. അനാവശ്യ ഇടപെടലുകൾ നടത്തുന്ന അവളെ പ്രീതിപ്പെടുത്തുന്ന കാര്യത്തിൽ, സ്വന്തം നാശം പോലും അയാൾക്ക് പ്രശ്നമാകുന്നില്ലല്ലോ.
അയാളുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ, അവളുടെ വക്രത എങ്ങനെ ശരിയാക്കാമെന്നെനിക്ക് അറിയുമായിരുന്നു.
നായ: പ്രിയ കോഴി, നീ എന്തായിരിക്കും ചെയ്യുക?
കോഴി: അവൾക്കൊരിക്കലും മറക്കാൻ കഴിയാത്ത, ക്രൂരമായൊരു പാഠം ഞാനവളെ പഠിപ്പിക്കുമായിരുന്നു.
നായ: നീ എന്തായിരിക്കും ചെയ്യുക?
കോഴി: മേലിൽ, വാശി വരാത്ത വിധം, സ്വബോധം വീണ്ടെടുക്കുന്നത് വരെ അവളെ ഞാൻ പ്രഹരിക്കും.
നായ: കൂട്ടുകാര, നിന്റെ അഭിപ്രായം എത്ര മോശം! തെറ്റിനെ തെറ്റു കൊണ്ട് മായ്ച്ചു കളയുകയോ? കുറ്റത്തെ കുറ്റം കൊണ്ട് പ്രതിരോധിക്കുകയോ? തെറ്റിനെ ചികിത്സിക്കെണ്ടത് ശരി കൊണ്ടാണ്. തിന്മയെ ചികിത്സിക്കേണ്ടത് നന്മ കൊണ്ടാണ്.
സ്വജീവന്ന് നാശം സംഭവിക്കുകയോ, പത്നിയെ ഉപദ്രവിക്കുകയോ ചെയ്യാതെ, ഈ ഏടാകൂടത്തിൽ നിന്ന് രക്ഷപ്പെടാൻ അമ്മാറിന്ന് കഴിയും.

  1. ജിന്നിന്റെ രഹസ്യം
ഈ സംഭാഷണം കേട്ടപ്പോൾ, താനകപ്പെട്ട വിപത്തിൽ നിന്നുള്ള രക്ഷാമാർഗത്തെ കുറിച്ച ഒരാശയം അമ്മാറിന്റെ മനസ്സിലുദിച്ചു.
നവാറയെ അഭിവാദ്യം ചെയ്തു കൊണ്ടദ്ദേഹം മുറിയിൽ കടന്നു. ആസന്നമായൊരു ആപത്തിനെ അഭിമുഖീകരിക്കാൻ പോകുന്നത് പോലെ, നെറ്റി ചുളിച്ച്, മുഖം താഴ്ത്തിയായിരുന്നു അയാൾ വന്നത്. ദു:ഖവും അമ്പരപ്പും സ്ഫുരിക്കുന്ന, ഭീതിതമായ ഭാഷയിൽ, നവാറയുടെ നേരെ തിരിഞ്ഞു കൊണ്ടയാൾ പറഞ്ഞു:
വരൂ നവാർ! ആരോടും പറയരുതെന്ന് പറഞ്ഞു കൊണ്ട് ജിന്ന് എന്നെ ഏല്പിച്ച അപകടകരമായ ആ രഹസ്യം ഞാൻ പറഞ്ഞു തരാം. വരൂ. പറയുന്നതിന്ന് മുമ്പ്, ശവപ്പുടവ സജ്ജികരിക്കാൻ താമസിക്കരുത്. കാരണം, അതിലെ അവസാന പദം ഉച്ഛരിച്ചു കഴിയുമ്പോഴെക്കും ഞാൻ അന്ത്യ ശ്വാസം വലിച്ചിരിക്കും.’
ശവപ്പുടവയുടെ കാര്യം കേട്ടപ്പോൾ, അവളുടെ ശരീരമാസകലം വിറയലനുഭവപ്പെട്ടു. ആശങ്കയോടെ അവൾ ചോദിച്ചു
ആരാണ് നിങ്ങളെ വധിക്കുക?’
അമ്മാർ: രഹസ്യം സൂക്ഷിക്കാൻ ഏല്പിച്ച ജിന്നല്ലാതെ മറ്റാരാണ്?
നവാർ: (അയളെ നോക്കി അമ്പരപ്പോടെ) എങ്ങനെ? . ജിന്ന് നമ്മുടെ അടുത്തു വരുമോ? എന്തിനാണത്?
തന്റെ സൂത്രം ഫലിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കിയ അമ്മാർ പറഞ്ഞു:
കരാർ ലംഘനത്തിന്റെ പ്രതികാരമായി മാത്രമാണയാൾ എന്നെ വധിക്കുക.’
തന്റെ മുമ്പിൽ ജിന്ന് പ്രത്യക്ഷനാകുന്നതും, ഭർത്താവിനെ കൊന്ന ശേഷം തന്നെ കൂടി കൊന്നു കളയുന്നതും മനോമുകുരത്തിൽ തെളിഞ്ഞപ്പോൾ, അവളെ പിടികൂടിയ ഭീതി അവർണ്ണനീയമായിരുന്നു.
വേദനയോടും ദു:ഖത്തോടും കൂടി ഭർത്താവിനെ സമീപിച്ച അവൾ, അദ്ദേഹത്തോട് മാപ്പു പറയുകയും, ജിന്നിന്റെ രഹസ്യം ആരോടും പറയരുതെന്ന് കേണപേക്ഷിക്കുകയും ചെയ്തു.
കഥ പറഞ്ഞു നിറുത്തിയ ആസാദ് ശഹ്രുസാദയുടെ നേരെ തിരിഞ്ഞു പറഞ്ഞു:
അമ്മാർ ഭാര്യയോട് ചെയ്തത് പോലെ, നിന്നെ ഭീതിപ്പെടുത്തുന്ന ഒരു സൂത്രം ഞാൻ അന്വോഷിച്ചുവെങ്കിലും കണ്ടെത്തിയില്ല. ആ പൊട്ടിപ്പെണ്ണിനെ പോലെ, എന്തും കണ്ണടച്ച് വിശ്വസിക്കുന്ന കുട്ടത്തിലല്ലല്ലോ നീ.’

  1. മാനും സിംഹവും
ശഹ്രുസാദ് പറഞ്ഞു:
ഉപ്പാ‍, സന്തോഷമായിരിക്കുക. എനിക്ക് യതൊരു കുഴപ്പവുമേൽക്കുകയില്ല.
സുഹൃത്തിനെ രക്ഷപ്പെടുത്താൻ കഴിയാതെ, സ്വയം ദൌർഭാഗ്യം സൃഷ്ടിച്ച കഴുതയെ പോലെ ഞാനൊരിക്കലും ആവുകയില്ല. അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട നവാറിനെ പോലെയുമാവുകയില്ല. പ്രത്യുത, സൂത്രത്തിലൂടെ, സിംഹത്തിൽ നിന്നും സ്വന്തം വർഗത്തെ രക്ഷപ്പെടുത്തിയ മാനിനെ പോലെ മാത്രമേ ഞാനാവുകയുള്ളു.’
ആസാദ്: അതെങ്ങനെയായിരുന്നു?
ശഹ്രുസാദ്: പണ്ട്, ഒരു കൂട്ടം മാനുകൾ സന്തോഷത്തോടും സമാധാനത്തോടും കഴിയുകയായിരുന്നു.
പിന്നീട് അവിടെ ഒരു സിംഹം എത്തിപ്പെട്ടു. അതോടെ അവരുടെ ദൌർഭാഗ്യവും ദുരിതവും ആരംഭിക്കുകയായിരുന്നു. അങ്ങനെ, അവരെല്ലാം ഏകോപിച്ച് സിംഹത്തിന്നടുത്തെത്തി ഒരപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചു.
ഓരോ ദിവസവും തങ്ങൾക്കിടയിൽ നറുക്കെടുപ്പ് നടത്തുക. നറുക്ക് വീഴുന്ന മാനിനെ, തങ്ങളുടെ ഒരു ദൂതനോടൊന്നിച്ച് സിംഹത്തിന്നടുത്തേക്കയക്കുക. പ്രസ്തുത മാനിനെ, തന്റെ ആ ദിവസത്തെ ആഹാരമായി സിംഹം സ്വീകരിക്കുക. ഇതായിരുന്നു അവരുടെ അപേക്ഷ.
വളരെ സന്തോഷത്തൊടെയായിരുന്നു സിംഹം അവരുടെ അപേക്ഷ സ്വീകരിച്ചത്. ദിവസങ്ങളോളം ആ പതിവ് തുടർന്നു.
ഇതിനിടയിലാണ്, അടുത്ത താഴ്വരയിലെ ബുദ്ധിമതിയായൊരു മാൻ അവിടെ എത്തിയത്. സിംഹവുമായുള്ള അവരുടെ കരാറിനെ കുറിച്ചറിഞ്ഞ മാൻ, അവരുടെ കഴിവുകേടിനെയും തെറ്റായ തീരുമാനത്തെയും കുറിച്ച് അത്ഭുതപ്പെടുകയും, അവരെ പരിഹസിക്കുകയുമായിരുന്നു.
സംസാരത്തിന്നിടെ മാൻ പറഞ്ഞു:
നിങ്ങളെ ഭീരുത്വം കീഴടക്കിയിരിക്കുന്നു. അതിനാൽ, മരണത്തെ പേടിച്ച് മരണത്തിലേക്കാണ് നിങ്ങൾ ഓടിയെത്തിയിരിക്കുന്നത്.
എങ്കിൽ, സിംഹത്തിന്റെ അക്രമത്തിൽ നിന്ന് ഞങ്ങളെ ആരാണ് തടയുക?’ അവർ ചോദിച്ചു. ‘സഹോദരീ, അവനെ പ്രീതിപ്പെടുത്തുകയോ, അവന്റെ ഉപദ്രവം തടയുകയൊ ചെയ്യുന്നതിന്ന്, എന്ത് കൌശലമാണ് നീ ഞങ്ങൾക്ക് പറഞ്ഞു തരിക?’
മാൻ: നാളെ അവന്റെ അടുത്തേക്ക് എന്നെ മാത്രം അയക്കുക. ഒരു പക്ഷെ, ശക്തി മുഖേന സിംഹത്തിന്ന് നെടാൻ കഴിയാത്തത്, സൂത്രത്തിലൂടെ എനിക്ക് ലഭിച്ചേക്കാം.


  1. മാനിന്റെ സൂത്രം
പിറ്റെ ദിവസം ഈ മാൻ അല്പം താമസിച്ച് സിംഹത്തിന്നടുത്തെത്തി. വീട്ടുമറ്റത്തെത്തുമ്പോഴെക്കും സിംഹത്തിന്ന് കലികയറി കഴിഞ്ഞിരുന്നു. വിശപ്പ് അവനെ കീഴ്പെടുത്തിക്കഴിഞ്ഞിരുന്നു.
മാനിനെ കണ്ടപ്പോഴെക്കും അവൻ ചോദിച്ചു:
ഭക്ഷണ സമയമെത്താതിരുന്നതെന്ത് കൊണ്ട്?
മാൻ; യജമാനനെ, വിചാരിക്കാത്ത ഒരു സംഭവമാണുണ്ടായത്. അങ്ങക്ക് ഭക്ഷിക്കാനായി, എന്റെ കൂട്ടുകാർ, എന്നോടൊപ്പം ഒരു മാനിനെ അയച്ചിരുന്നു. പാതി വഴി എത്തിയപ്പോഴെക്കും, അങ്ങയുടെ അതേ ശക്തിയുള്ള ഒരു സിംഹം എന്നെ കണ്ടു മുട്ടി. അവൻ എന്നിൽ നിന്ന് മാനിനെ പിടിച്ചു പറിക്കാൻ ശ്രമിച്ചു. അങ്ങയുടെ അക്രമത്തെയും ശിക്ഷയെയും കുറിച്ച് അവന്ന് ഞാൻ മുന്നറിയിപ്പ് നൽകി. അപ്പോൾ, എന്നെയും അങ്ങയെയും അസഭ്യം പറയുകയാണവൻ ചെയ്തത്. എന്നെ അക്രമിക്കാൻ മുതിർന്നപ്പോഴെക്കും അങ്ങയുടെ സഹായം തേടി ഞാൻ ഓടിയതാണ്.
മാനിന്റെ സൂത്രം ഫലിച്ചു. അവൻ ചോദിച്ചു:
വിഡ്ഡിയായ ആ പിടിച്ചു പറിക്കാരനെവിടെ?’
മാൻ നടന്നു. പിന്നാലെ സിംഹവും. അവസാനം, ആഴമുള്ള ഒരു അരുവിക്കടുത്തെത്തി. നിറയെ ശുദ്ധജലം. സിംഹം അതിലേക്ക് നോക്കി. തന്റെയും മാനിന്റെയും നിഴൽ അതിൽ കണ്ടു. അതോടെ, മാൻ പറയുന്നത് സത്യമാണെന്ന് അവന്ന് ബോധ്യമായി. കോപത്തോടെ, തന്റെ നിഴലിന്ന് മേൽ അവൻ ചാടി വീണു. ശത്രുവിനെ കൊന്നു കളയുകയായിരുന്നു ലക്ഷ്യം. പക്ഷെ, ഉടനെ മുങ്ങി ചാവുകയായിരുന്നു ഫലം.
അങ്ങനെ, മാനിന്റെ സൂത്രത്തിലൂടെ, മാനും അതിന്റെ കൂട്ടുകാരും രക്ഷപ്പെടുകയായിരുന്നു.
ശഹ്രിയാർ സിംഹത്തെക്കാൾ ശക്തനല്ലെന്നത് തീർച്ച. ശഹ്രുസാദാകട്ടെ, മാനിനെക്കാൾ കൌശലം കുറഞ്ഞവളുമല്ല.’

  1. ഒരു ന്യായവാദം
സ്വന്തം കൌശലത്തിലൂടെ, മൃഗങ്ങളുടെ ചെകുത്താനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ മാനിന്ന് കഴിഞ്ഞിട്ടുണ്ടെങ്കിൽ, ദൈവേച്ഛയാൽ, ഹൃദയത്തിലെ ക്രൂരതക്കും അക്രമത്തിന്നും പകരം, സ്നേഹവും കൃപയും സ്ഥാപിച്ചുകൊണ്ട്, സ്ത്രീ ചെകുത്താനെ, മായാജാല പ്രളയത്തിൽ മുക്കിക്കൊന്ന്, കൂട്ടുകാർക്ക് നിർഭയത്വവും സമാധാനവും സ്ഥാപിക്കാൻ എനിക്ക് കഴിയും.
ഉപ്പാ, ശഹ്രിയാറിന്റെ ക്രൂരതയുടെ ഉത്ഭവം ദുഷ്ടപ്രകൃതിയല്ലെന്നും, പ്രത്യുത, സ്വന്തം ഭാര്യ അദ്ദേഹത്തെ വഞ്ചിക്കുകയും ചതിക്കുകയും ചെയ്തപ്പോൾ, പെട്ടെന്ന് അദ്ദേഹത്തെ ബാധിച്ച ഒരു മാനസിക വിഭ്രാന്തിയാണെന്നെന്നും മറക്കരുത്.
ധാരാളം ഉപമകൾ വിവരിച്ചു കൊടുക്കുന്ന, വിശ്വസ്തനും ഗുണകാംക്ഷിയുമായ ഒരു ബുദ്ധിമാനെ അദ്ദേഹം കണ്ടിരുന്നുവെങ്കിൽ, അയാളുടെ ഉപദേശവും മാർഗദർശനവും പ്രയോജനപ്പെടുമായിരുന്നു. വിവേകവും ആത്മാർത്ഥതയും കൈമുതലുള്ള ഒരു പെണ്ണിനെ അയാൾ കണ്ടെത്തിയിരുന്നുവെങ്കിൽ, കരുണ, സ്നേഹം, നീതി, നന്മ എന്നിവയുടേതായ പഴയ ജീവിതത്തിലേക്ക് അയാൾ തിരിച്ചു പോകുമായിരുന്നു.
ആകർഷകവും രസകരവുമായ ശൈലിയിൽ, വളരെ നൈപുണ്യത്തോടെ അവതരിപ്പിക്കാൻ എനിക്ക് കഴിയുകയാണെങ്കിൽ, സദുപദേശങ്ങൾക്കും, സദ് വാക്യങ്ങൾക്കും ഒരു മാനസിക രോഗിയെ സുഖപ്പെടുത്താൻ കഴിയാതിരിക്കില്ല.‘
ശഹ്രുസാദ് തന്റെ പിതാവുമായി സംഭാഷണം നടത്തിക്കൊണ്ടിരുന്നു. അവസാനം, അവളുടെ ന്യായ വാദവും അഭിപ്രായ സാധുതയും അയാൾക്ക് ബോധ്യപ്പെടുകയായിരുന്നു.

  1. ശഹ്രുസാദിന്റെ വിവാഹം
രാജാവിന്റെ അടുത്തെത്തിയ ആസാദ്, തന്റെ പുത്രി ശഹ്രുസാദിന്ന് അയാളെ വിവാഹം കഴിക്കാനുള്ള താല്പര്യം അദ്ദേഹത്തെ അറിയിച്ചു. ഇത് കേട്ട രാജാവ് അമ്പരന്നു. വസീറിന്റെ നേരെ തിരിഞ്ഞുകൊണ്ട് അദ്ദേഹം ചോദിച്ചു:
വിവാഹ ശേഷം മകളുടെ ഭാവിയെന്തായിരിക്കുമെന്ന് നിങ്ങൾക്കറിയുകയില്ലെ? മുമ്പ്, മറ്റു സ്ത്രീകളെ ചെയ്തത് പോലെ, നാളെ അവളെയും വധിക്കാൻ, ഞാൻ നിങ്ങളോട് ഉത്തരവിടുമെന്ന്?’
പിന്നെ അവർക്കിടയിൽ നടന്നത് ദീർഘമായൊരു സംഭാഷണമായിരുന്നു. അവസാനം വിവാഹത്തിന്ന് രാജാവ് സമ്മതിക്കുകയായിരുന്നു. മുമ്പത്തെ പോലെ, അവളെയും കൊന്നുകളയാൻ ഉത്തരവിടുമെന്ന് മുന്നറിയിപ്പ് നല്കിയിരുന്നുവെന്ന് മാത്രം.
തന്റെ മോഹം സഫലീകൃതമായതിൽ, ശഹ്രുസാദ് അതീയായി സന്തോഷിച്ചു. സമയം നഷ്ടപ്പെടുത്താതെ, സഹോദരി ദീനാർസാദിനെ വിളിച്ച് അവൾ പറഞ്ഞു:
അനിയത്തി, മഹത്തായൊരു കാര്യത്തിന്ന് പുറപ്പെടുകയാണ് ഞാൻ. ഈ പ്രതിസന്ധിയിൽ നിന്ന് മോചനം ലഭിക്കുന്നതിന്ന്, നിന്റെ നൈപുണ്യം എനിക്ക് സഹായകമാകുമെന്ന് എനിക്കുറപ്പാണ്. ‘
അങ്ങനെ, തന്റെ ഉള്ളിലിരുപ്പുകൾ അവളെ അറിയിക്കുകയും, പദ്ധതി വിവരിച്ചു കൊടുക്കുകയും ചെയ്തു.

  1. ബുദ്ധിപരമായ സൂത്രം
അവളെ കണ്ട മാത്രയിൽ, അവളുടെ സൌന്ദര്യത്തിലും സ്ഥൈര്യത്തിലും ശഹ്രിയാർ ആകൃഷ്ടനാവുകയായിരുന്നു. അല്പം സംസാരിച്ചപ്പോഴെക്കും അവളുടെ ബുദ്ധിശക്തിയും ബുധിപൂർവകമായ അഭിപ്രായവും അയാൾക്ക് ബോധ്യപ്പെട്ടു. അവളോട് ചിരിച്ചു കൊണ്ട് അദ്ദേഹം തന്റെ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.
അവൾ സന്ദർഭം ശരിക്കും വിനിയോഗിച്ചു.
അതുല്യമായ ഈ മഹത്വം ലഭിച്ചതിൽ ഞാനെത്ര ഭാഗ്യവതിയാണ്!‘ അവൾ പറഞ്ഞു. ‘അത് കൊണ്ടാണല്ലൊ, മഹാരാജാവിന്റെ സന്നിധിയിൽ നിൽക്കാൻ എനിക്ക് കഴിഞ്ഞത്. ഇനി ഒരൊറ്റ മോഹമേ എനിക്കുള്ളു. അത് സഫലീകരിച്ചു തരുന്നതിൽ മഹാരാജാവ് പിശുക്ക് കാണിക്കുമെന്ന് ഞാൻ കരുതുന്നില്ല.‘
എന്താണാ മോഹമെന്ന് അദ്ദേഹം അന്വോഷിച്ചു. അപ്പോൾ, അവൾ കെഞ്ചി:
എനിക്ക് ഒരു സഹോദരിയുണ്ട്. അവളെ വേർപിരിയാനെനിക്ക് കഴിയുകയില്ല. അതിനാൽ, എന്റെ അന്ത്യ രാത്രിയിൽ, അവളെ കാണുന്നതിന്നും സംസാരിക്കുന്നതിന്നും വേണ്ടി, അവളെ കൊട്ടാരത്തിൽ കൊണ്ടുവരാൻ അങ്ങ് അനുവദിക്കുമോ?’
നിസ്സാരമായ ഈ ആവശ്യം അനുവദിക്കുന്നതിൽ രാജാവിന്ന് യാതൊരു ആശങ്കയുമുണ്ടായില്ല. ഭർത്താവിന്റെ ആക്രമത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം, ശഹ്രുസാദ് ദീനാർസാദിന്ന് വിവരിച്ചു കൊടുത്തിരുന്നുവെന്ന് മുമ്പ് പറഞ്ഞുവല്ലൊ. പ്രഭാതത്തിന്ന് അല്പം മുമ്പ് തന്നെ വിളിച്ചുണർത്തണമെന്നും, തന്റെ രസകരമായ കഥകളിൽ നിന്നല്പം, തന്റെ ഈ അന്ത്യ രാത്രിയിൽ പറഞ്ഞു തരാനാവശ്യപ്പെടണമെന്നും, ഇക്കൂട്ടത്തിൽ അവൾ സഹോദരിയെ ഏല്പിച്ചിരുന്നു.
രാത്രി അവസാനിക്കാൻ പോകുന്നു. പ്രഭാതോദയത്തിന്ന് ഇനി ഒരു മണിക്കൂർ മാത്രം ബാക്കി. ദീനാർസാദ് സഹോദരി ശഹ്രുസാദിനെ വിളിച്ചുണർത്തി പറഞ്ഞു:
എന്റെ പ്രിയപ്പെട്ട ജേഷ്ടത്തി ഉറങ്ങുകയല്ലെങ്കിൽ, മേലാൽ അവളിൽ നിന്നും എനിക്കൊന്നും കേൾക്കാൻ കഴിയാത്ത വിധം, തിരിച്ചുവരാത്ത വേർപാട് നടക്കുന്നതിന്ന് മുമ്പ്, എല്ലാവർക്കും പ്രിയങ്കരമായ, രസകരമായ കഥകളിൽ നിന്നല്പം എനിക്ക് പറഞ്ഞു തരണം.‘
ശഹ്രുസാദ് പറഞ്ഞു:
അനിയത്തീ, നമ്മുടെ മഹാരാജാവ് അനുവദിക്കുകയാണെങ്കിൽ, നിന്റെ ആവശ്യം സ്വീകരിക്കുക എനിക്കെത്ര സന്തോഷമാണെന്നോ!‘
അവളുടെ ഇംഗിതം സാധിപ്പിച്ചു കൊടുക്കുന്നതിൽ, ശഹ്രിയാറിന്ന് യാതൊരു വൈമനസ്യവുമുണ്ടായില്ല.
അനുകൂലമായ ഈ അവസരം അവൾ ശരിക്കു മുതലെടുത്തു. അങ്ങനെ, ഏറ്റവും രസകരമായ ജീവിത കഥകൾ അയാൾക്കവൾ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു.
നേരം പുലർന്നപ്പോൾ, കഥ പൂർത്തിയായിരുന്നില്ല. അതിനാൽ, അവളുടെ വധം പിറ്റെ ദിവസത്തേക്ക് നീട്ടിവെക്കാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു. കഥയുടെ അവസാന ഭാഗം കേൾക്കാനുള്ള താല്പര്യമായിരുന്നു കാരണം.
എന്നാൽ, അടുത്ത രാത്രിയിലും ഇതേ രീതി തന്നെയാണ് ശഹ്രുസാദ് സ്വീകരിച്ചത്.
ഇങ്ങനെ, ഓരോ രാത്രിയും, കഥയുടെ ക്ലൈമാക്സിൽ വെച്ച് അവൾ മന:പൂർവം കഥ നിറുത്തിക്കളയും. അടുത്ത രാത്രി വരെ തന്റെ ജീവൻ അവശേഷിപ്പിക്കാൻ അയാളെ നിർബന്ധിതനാക്കുകയായിരുന്നു ലക്ഷ്യം.
അങ്ങനെ, വിവാഹ ശേഷം ആയിരത്തൊന്നു രാത്രികളിലുടെ, ഒരു കഥയിൽ നിന്ന് മറ്റൊന്നിലേക്ക് തെന്നിക്കൊണ്ട്, ആകർഷകമായ ശൈലിയിലൂടെ, രസകരമായ കഥകൾ അവൾ അവതരിപ്പിച്ചു.
ഇതിനിടയിൽ, അദ്ദേഹത്തിന്റെ രണ്ടു കുട്ടികൾക്ക് അവൾ ജന്മം നൽകി കഴിഞ്ഞിരുന്നു. ദൈവം തനിക്ക് നൽകി അനുഗ്രഹിച്ച വിവേകവും സദ്ബുദ്ധിയും ‍കലർപ്പില്ലാത്ത ആത്മാർത്ഥതയും വഴി, അദ്ദേഹത്തിന്റെ പ്രശംസയും വിശ്വാസവും നേടിയെടുക്കുകയും ചെയ്തിരുന്നു.
അതിനാൽ തന്നെ, അവളെ പിരിഞ്ഞിരിക്കാൻ അയാൾക്ക് കഴിയാതെയായി. അങ്ങനെ, അവളോടൊടൊപ്പം, വളരെ സന്തോഷകരമായ ജീവിതം നയിക്കാൻ അദ്ദേഹത്തിന്ന് കഴിഞ്ഞു.
  1. സമാപ്തം
ബുദ്ധിപൂർവകമായ ഈ തന്ത്രം, അവളുടെയും സ്ത്രീജനതയുടെയും രക്ഷക്ക് ഹേതുവായി ഭവിക്കുകയായിരുന്നു.
ഈ മാർഗത്തിലുടെ, പൂർണമായ വിജയമാണവൾ വരിച്ചത്. കാരണം, സ്ത്രീകളെ കുറിച്ച് ബഹ്രമ എത്രമാത്രം മോഷപ്പെട്ട കാഴ്ചപ്പാടാണൊ ഉണ്ടാക്കിയത്, അതിനേക്കാൾ എത്രയോ മടങ്ങ് മെച്ചപ്പെട്ട വീക്ഷണമാണ്, അവൾ കാഴ്ചവെച്ചത്.
ശഹ്രിയാർ, തന്റെ പൂർവ നീതിയിലേക്കും,ഉദാരതയിലേക്കും, കരുണയിലേക്കും, സ്നേഹത്തിലേക്കും തിരിച്ചു വരികയും ജനം അദ്ദേഹത്തിൽ ആകൃഷ്ടരാവുകയും, അദ്ദേഹത്തെ സ്നേഹിക്കുകയും വാഴ്ത്തുകയും, ചെയ്തു.
സഹധർമിണിയോട് അളവറ്റ സ്നേഹവും ആദരവും പ്രകടിപ്പിച്ച അദ്ദേഹം, പ്രതിഫലമെന്നോണം, അവളുടെ സഹോദരി ദീനാർസാദിനെ, തന്റെ സഹോദരനും സമർഖന്ത് രാജാവുമായ ഷാ സമാനിന്ന് കല്യാണം കഴിച്ചു കൊടുക്കുകയും ചെയ്തു.
അങ്ങനെ, ജനങ്ങളുടെ പ്രിയങ്കരിയായ ശഹ്രുസാദ്, തനിക്കും സഹോദരിക്കും, പിതാവിന്നും, ബന്ധുക്കൾക്കും, സ്ത്രീലോകത്തിന്ന് മൊത്തത്തിലും, സന്തോഷം കൈവരുത്താനെങ്ങനെ കഴിയുമെന്ന് മനസ്സിലാക്കി കൊടുത്തു.
ആകർഷകമായ കഥകളിലൂടെയും അതിവിശിഷ്ട സംഭാഷണങ്ങളിലൂടെയും, ഭർത്താവിനെ പാട്ടിലാക്കി, അയാളെ, സന്തോഷത്തിന്റെയും മഹിമയുടേയുമായൊരു ലോകത്തേക്ക് അവൾ നയിക്കുകയായിരുന്നു. കൂട്ടുകാരനായ സിംഹത്തെ, അഗാധമായ വെള്ളത്തിലെറിഞ്ഞു മരണത്തിലെക്കും നാശത്തിലേക്കും നയിച്ച മാനിന്റേതിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയായിരുന്നു ഇത്.
വിവ: കെ. . ഖാദർ ഫൈസി