var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, June 7, 2010

ന്യൂനപക്ഷങ്ങള്‍ കൈവിട്ട സി.പി.എമ്മിന് ഹിന്ദുത്വ പ്രീണനവും ഫലം ചെയ്തില്ല്ല

Thursday, June 3, 2010
ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങള്‍ പൂര്‍ണമായും കൈവിട്ട സി.പി.എം അവസാന ഘട്ടത്തില്‍ നടത്തിയ ഹിന്ദുത്വ പ്രീണനം കൊണ്ടും പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാനായില്ല. മുസ്ലിംകള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച തൊഴില്‍ സംവരണം മരവിപ്പിച്ചും പരസ്യമായി ബി.ജെ.പി വോട്ടിന് ആഹ്വാനം ചെയ്തും ഹിന്ദു വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാന്‍ സി.പി.എം നടത്തിയ ശ്രമം കൂടിയാണ് പശ്ചിമ ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞത്്.

അതേസമയം ഭൂരിപക്ഷ വോട്ടു ബാങ്കിനെ സ്വാധീനിക്കാന്‍ സി.പി.എം അടിത്തട്ടില്‍ നടത്തിയ പ്രചാരണം കൊല്‍ക്കത്തക്ക് പ്രഥമ മുസ്ലിം മേയറെ നഷ്ടപ്പെടുത്തുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കൊല്‍ക്കത്ത മേയറാകുമെന്ന് ഉറപ്പായിരുന്ന ജാവേദ് ഖാന്‍ തൃണമൂലിന്റെ തകര്‍പ്പന്‍ ജയത്തിനിടയിലും പരാജയമേറ്റുവാങ്ങി.
കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് മൃഗീയമായ വര്‍ഗീയ കലാപങ്ങള്‍ക്ക് ഇരയായ മുസ്ലിംകള്‍ ബദലെന്ന നിലയില്‍ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും വരിച്ചതാണ് ബംഗാള്‍ ചുവക്കാനുണ്ടായ കാരണമെന്ന തിരിച്ചറിഞ്ഞിടത്ത് നിന്നാണ് ബംഗാളില്‍ മമതയുടെ വിജയഗാഥ തുടങ്ങുന്നത്.

ഒരു കാലത്ത് സി.പി.എം വിരോധം മൂലം ബി.ജെ.പിയുമായി പോലും സഹകരിച്ച മമത ന്യൂനപക്ഷ വോട്ടുബാങ്കിന്റെ ശക്തി തിരിച്ചറിഞ്ഞ് ബി.ജെ.പിയെ അകറ്റിനിര്‍ത്തുന്നതാണ് പിന്നീട് കണ്ടത്്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സച്ചാര്‍ റിപ്പോര്‍ട്ട് ഇതിന് പറ്റിയ ആയുധമാക്കാനും മമതക്ക് കഴിഞ്ഞു. ഇതോടെ ദലിതുകളേക്കാള്‍ പരിതാപകരമാണ് തങ്ങളുടെ ദുരവസ്ഥയെന്ന് തിരിച്ചറിഞ്ഞ ബംഗാള്‍ മുസ്ലിംകള്‍ വിദ്യാഭ്യാസ^തൊഴില്‍ മേഖലകളിലെ പ്രാതിനിധ്യം ചോദിച്ച് രംഗത്തു വന്നു തുടങ്ങി. ഈ ഘട്ടത്തിലാണ് മാസങ്ങള്‍ക്ക് മുമ്പ് മുസ്ലിംകള്‍ക്ക് 10 ശതമാനം തൊഴില്‍ സംവരണം നല്‍കുമെന്ന് ബംഗാള്‍ സര്‍ക്കാറിന് പ്രഖ്യാപിക്കേണ്ടി വന്നത്.

സച്ചാര്‍ കേവലം പ്രചാരണോപാധിയാക്കുന്നതിന് പകരം തനിക്ക് കേന്ദ്രത്തില്‍ ലഭിച്ച റെയില്‍വേ മന്ത്രിപദം മുസ്ലിം ക്ഷേമത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനും മമത ശ്രമിച്ചു. കൊല്‍ക്കത്തയിലെ ട്രെയിനുകളില്‍ മദ്റസാ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് നടപ്പാക്കിയും റയില്‍വേകളിലെ നിയമനങ്ങളില്‍ ന്യൂനപക്ഷ നിയമനങ്ങള്‍ ഉറപ്പു വരുത്താന്‍ നടപടി സ്വീകരിച്ചും സി.പി.എം തിരിഞ്ഞു നോക്കാത്ത മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ റെയില്‍വേയുടെ വികസനമെത്തിച്ചും പ്രായോഗികമായി ചെയ്യാന്‍ തനിക്കാഗ്രഹമുണ്ടെന്ന് ന്യൂനപക്ഷത്തെ ബോധ്യപ്പെടുത്തുന്നതില്‍ മമത വിജയിച്ചു.

വനിതാ ബില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പിയും ഒത്തു ചേര്‍ന്നപ്പോള്‍ ദലിതുകളേക്കാള്‍ പിന്നാക്കക്കാരായ മുസ്ലിംകള്‍ക്ക് വനിതാ സംവരണത്തിനുള്ളില്‍ ഉപ സംവരണം വേണമെന്നാവശ്യപ്പെട്ട് മമത യു.പി.എക്കുള്ളില്‍ വ്യതിരിക്തമായ നിലപാട് സ്വീകരിച്ചു.
കോണ്‍ഗ്രസിനേക്കാളും സി.പി.എമ്മിനേക്കാളും മുസ്ലിംകളോട് ആഭിമുഖ്യം തനിക്കാണെന്ന് ബംഗാള്‍ മുസ്ലിംകളെ ബോധ്യപ്പെടുത്താന്‍ ഇതുവഴി മമതക്കായി.

ഹസനുല്‍ ബന്ന
madhyamam

മമതയുടെ അട്ടിമറി വിജയം

Wednesday, June 2, 2010
വംഗനാട്ടില്‍ വിപ്ലവ പാര്‍ട്ടിക്ക് വിലയിടിഞ്ഞുവോ? അജയ്യമെന്ന് കരുതിയിരുന്ന ചുവപ്പ് ദുര്‍ഗങ്ങളിലേക്ക് മമത ബാനര്‍ജി എന്ന വനിതയുടെ ഒറ്റയാള്‍ പട്ടാളം ഇരച്ചുകയറി വിജയനൃത്തമാടിയതിന്റെ നേര്‍ക്കാഴ്ചയായി ഇന്നലെ പുറത്തുവന്ന മുനിസിപ്പല്‍ കൌണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം.

മൂന്ന് ദശകത്തിലേറെയായി സംസ്ഥാന ഭരണം കൈയടക്കിവെച്ചിരിക്കുന്ന സി.പി.എമ്മിനോടും കേന്ദ്രം ഭരിക്കുന്ന യു.പി.എ മുന്നണിയിലെ പ്രബല കക്ഷിയായ കോണ്‍ഗ്രസിനോടും ഒരേ സമയം പൊരുതി നേടിയ ഈ വിജയം തിളക്കമാര്‍ന്നത് എന്നതിനപ്പുറം പശ്ചിമ ബംഗാള്‍ രാഷ്ട്രീയ ഭൂമികയെ തന്നെ അട്ടിമറിച്ചു എന്ന വിശേഷണം അതിശയോക്തിയാവില്ല. ഏറെ ശ്രദ്ധാ കേന്ദ്രമായിരുന്ന കൊല്‍ക്കത്ത നഗരസഭാ കൌണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലമാണ് മമതക്ക് താരശോഭ പകരുന്നത്. ആകെയുള്ള 141 സീറ്റില്‍ 75 സീറ്റുകള്‍ നേടി ഭരണം നടത്തുന്ന സി.പി.എമ്മിന് ഇത്തവണ ഇവിടെ മേല്‍വിലാസം നഷ്ടപ്പെട്ടു എന്നു പറയാം. 33 വാര്‍ഡുകളില്‍ ഭരണ കക്ഷിയുമായി നേര്‍ക്കുനേരെയും ശേഷിക്കുന്ന ഇടങ്ങളില്‍ ഇവര്‍ക്കു പുറമെ കോണ്‍ഗ്രസിനോടും പൊരുതി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയ തൃണമൂല്‍ ശരിക്കും ഒരു വെട്ടിനിരത്തല്‍ തന്നെയാണ് നടത്തിയത്. ഇതിലേറെ പരിക്കു പറ്റിയത് സി.പി.എമ്മിനാണെങ്കിലും കോണ്‍ഗ്രസിന്റെയും കണ്ണു തുറപ്പിക്കേണ്ട പ്രഹരമാണിത്.

കൊല്‍ക്കത്ത മാത്രമല്ല, തൊട്ടടുത്ത പ്രദേശവും മറ്റൊരു അഭിമാന പ്രശ്നവുമായിരുന്ന ബിദാനഗറും മമതക്കൊപ്പമാണ് നിന്നത്. 'ഉപ്പു നഗരം' എന്ന പേരിലറിയപ്പെടുന്ന അവിടെയും മറ്റാരുടെയും 'കൈ'ത്താങ്ങില്ലാതെ ഭരിക്കാന്‍ മാത്രം ജനപിന്തുണ നേടിയെന്നത് 'ലൊട്ടുലൊടുക്കു' ന്യായങ്ങള്‍ പറഞ്ഞ് ചെറുതായിക്കാണാന്‍ ശ്രമിക്കുന്നത് വസ്തുതകളോട് പുറംതിരിഞ്ഞു നില്‍ക്കലാവും. ചുവപ്പ് വര ഭേദിച്ച് അല്‍പം വലത്തോട്ടേക്കുള്ള ഈ ചുവടുമാറ്റം ഇത്ര കനത്ത തോതിലല്ലെങ്കിലും നേരത്തേതന്നെ കണ്ട് തുടങ്ങിയതാണ്. കഴിഞ്ഞവര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും അതിന് ഒരു വര്‍ഷം മുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലുമൊക്കെ ഇത് 'അപകട സൂചന' കാണിച്ചിരുന്നതാണ്. ഉരുള്‍പൊട്ടലിന്റെ ഊക്കോടെ പ്രതിഫലിക്കുന്നത് ഇപ്പോഴാണെന്ന് മാത്രം.

തെരഞ്ഞെടുപ്പിന്റെ 'ട്രന്റ്' അറിവായപ്പോള്‍ തന്നെ പ്രതികരിക്കാനും മമതയെ അഭിനന്ദിക്കാനും രംഗത്തു വന്നവരില്‍ മുമ്പന്‍ കേന്ദ്രമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ പ്രണബ് മുഖര്‍ജിയാണെന്ന കാര്യം ശ്രദ്ധേയമാണ്. ജനവിധി വിശദമായ വിലയിരുത്തലിന് സമയമായിട്ടില്ലെങ്കിലും പാര്‍ട്ടിക്കേറ്റ പരാജയം വിനയപൂര്‍വം അംഗീകരിക്കുന്നുവെന്ന് പ്രതികരിച്ച പ്രണബിന്റെ വാക്കുകള്‍ ഒരു വീണ്ടു വിചാരത്തിന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചെങ്കില്‍ അത്രയും നന്ന്. മമതയുടെ കളി കാണുന്നതില്‍ പരാജയപ്പെടുകയും ചുളുവില്‍ കാര്യം ഒപ്പിച്ചെടുക്കാമെന്ന് മനഃപായസമുണ്ണുകയും ചെയ്ത കോണ്‍ഗ്രസിന്റെ അതിബുദ്ധിക്ക് അവര്‍ നല്‍കിയ കനത്ത പ്രഹരമായി മാറി മല്‍സര ഫലം.

ഏതായാലും ഇത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്ന് രാഷ്ട്രീയ വിശാരദന്മാര്‍ ഇതിനകം വിലയിരുത്തിക്കഴിഞ്ഞു. അതേസമയം, ഇനി ഒട്ടും കാത്തിരിക്കാതെ സഭ പിരിച്ചുവിട്ട് ഉടനെ തെരഞ്ഞെടുപ്പ് നടത്തണമെന്ന മമതയുടെ ആവശ്യം നിലനില്‍ക്കത്തക്കതും അര്‍ഹിക്കുന്നതും തന്നെ. പക്ഷേ, കണക്കുകൂട്ടലുകള്‍ തെറ്റിച്ച ഈ ജനവിധി മമതക്ക് ലഭിച്ച 'പോസിറ്റീവ്' വോട്ടുകള്‍ മാത്രമായി കരുതുന്നത് യുക്തിഭദ്രമായിരിക്കില്ല.

തൊഴിലില്ലായ്മയും ദാരിദ്യ്രവും കഷ്ടപ്പാടും കൊടികുത്തി വാഴുന്ന ഒരു നാട്ടില്‍ ആ പാവങ്ങളുടെ കണ്ണീര്‍ വോട്ടാക്കി മാറ്റി അധികാരമേറുക മാത്രമല്ല, കാല്‍ നൂറ്റാണ്ടിലേറെ കാലം അധികാരം കൈയടക്കിവെച്ചിട്ടും കോരന് കുമ്പിളില്‍ പോലും കഞ്ഞി കിട്ടിയില്ല എന്നതായിരുന്നു അവസ്ഥ. അധികാരവും അര്‍ഥവും സ്വന്തമാക്കിയപ്പോള്‍ അതുവരെ കൂടെയുണ്ടായിരുന്ന അധ്വാനിക്കുന്നവരും അശരണരും വേണ്ടാതായി. വിപ്ലവം വ്യവസായവത്കരണത്തിന് വഴിമാറുകയും കാടും മേടും മൂലധന ശക്തികള്‍ക്ക് തീറെഴുതിക്കൊടുക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങളും ദലിത്^ആദിവാസി ഗോത്രവര്‍ഗങ്ങളും പിറന്ന മണ്ണില്‍നിന്നും പണിയെടുത്തു വരുന്ന പാടശേഖരങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു. സിംഗൂരും നന്ദിഗ്രാമും ഒക്കെ ചാരം മൂടിക്കിടക്കുന്ന തീക്കനലായി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ്ഫലം വിളിച്ചുപറയുന്നത്. പതിനായിരങ്ങളുടെ കണ്ണീര്‍ കാണാന്‍ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല അതേക്കുറിച്ച് പറയുകയും അവരോട് ഐക്യപ്പെടുകയും ചെയ്യുന്നവരെ 'തീവ്രവാദികള്‍' മുതല്‍ നിഘണ്ടുവില്‍ ലഭ്യമായ എല്ലാവിധ കുത്തുവാക്കുകളുമുപയോഗിച്ച് നിശãബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആ പ്രതികാരം ബാലറ്റ് യുദ്ധത്തിലൂടെ അവര്‍ വീട്ടിയെങ്കില്‍, കാരണം വേറെ തിരഞ്ഞ് സമയം കളയേണ്ടതില്ല. കാലത്തിന്റെ കണ്ണാടി സ്വന്തം മുഖത്തിന് നേരെ തിരിച്ചുപിടിച്ചാല്‍ മതി. അപ്പോള്‍ കാണാം വികൃത രൂപം.

കൊല്‍ക്കത്ത പോലെ ജനസാന്ദ്രമായ നഗരത്തിലെ ചേരികളിലും ചേറുകളിലും അര്‍ധ പട്ടിണിയും മുഴുപട്ടിണിയുമായി കുരച്ചു തുപ്പിയും ഊര്‍ധ്വശ്വാസം വലിച്ചും കഴിയുന്ന പരസഹസ്രം പാവങ്ങളില്‍ നല്ല പങ്ക് പിന്നാക്ക ന്യൂനപക്ഷങ്ങളില്‍പെട്ടവരാണെന്നിരിക്കെ അവരും ഇത്തവണ ചിഹ്നം മാറ്റിക്കുത്തിയെന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. ചുരുക്കത്തില്‍, സമൂഹത്തിന്റെ വിവിധ ശ്രേണികളില്‍ നിന്നായി വന്‍ തോതിലുള്ള കൊഴിഞ്ഞുപോക്ക് സി.പി.എമ്മിന് നേരിടേണ്ടി വന്നു എന്ന കാര്യത്തില്‍ സംശയമില്ല. തൊഴിലാളി പ്രസ്ഥാനം അധികാരത്തിന്റെ രണ്ട് നാള്‍ കൊണ്ട് കൂടുതല്‍ മുന്തിയ മുതലാളി പ്രസ്ഥാനമായി മാറി എന്നതാണ് അനുഭവ യാഥാര്‍ഥ്യം. ഇത് ബംഗാളിന്റെ മാത്രം അവസ്ഥയല്ല. കേരളത്തിലും ഇതേ വഴിക്ക് തന്നെയാണ് ആ പാര്‍ട്ടി തേര് തെളിക്കുന്നത് എന്ന ആരോപണത്തിന് അടിവരയിടുന്നതാണ് സംഭവങ്ങളോരോന്നും. ഒരു വീണ്ടുവിചാരത്തിനും പുനര്‍വായനക്കും ബംഗാള്‍ മോഡല്‍ നഗരസഭാ തെരഞ്ഞെടുപ്പ് പ്രചോദനമായില്ലെങ്കില്‍ അവിടം മാത്രമല്ല ഇവിടെയും ഫലം മറ്റൊന്നായിരിക്കില്ല. തരംപോലെ ജാതി കാര്‍ഡ് മുതല്‍ ഭൂരിപക്ഷ വര്‍ഗീയ പ്രീണനംവരെ ഇറക്കിയും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ വെറുപ്പിച്ചും കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന് മനഃപായസമുണ്ണുന്നുവെങ്കില്‍, തെറ്റി എന്നേ പറയാനുള്ളൂ.

ബംഗാളിന്റെ മനസ്സറിഞ്ഞ് പാടവത്തോടെ ചുവടുവെക്കാന്‍ മറന്നു പോയാല്‍ ഇപ്പോഴത്തെ തരംഗം ഒരു ഉഷ്ണക്കാറ്റായി തൃണമൂലിനെയും പിടികൂടാതിരിക്കില്ല എന്ന് മമതയും മനസ്സിലാക്കിയാല്‍ നന്ന്.
madhyamam

ഹജ്ജ്: താമസത്തിന് കൂടുതല്‍ തുകയാകും

Thursday, June 3, 2010
ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നും വിവിധ കാറ്റഗറികളില്‍ ഹജ്ജ് തീര്‍ഥാടനത്തിനു പുറപ്പെടുന്നവര്‍ താമസ സ്ഥലത്തിന് ഇത്തവണ കൂടുതല്‍ തുക നല്‍കേണ്ടി വരും. പുണ്യഭൂമികളില്‍ ഹാജിമാര്‍ക്ക് താമസ സൗകര്യം വിപുലീകരിക്കാന്‍ സൗദി ഹജ്ജ് മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിലാണ് നിരക്കു വര്‍ധനയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഗ്രീന്‍, വൈറ്റ്, അസീസിയ എന്നീ മൂന്ന് കാറ്റഗറികളിലായാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത്. ഇതില്‍ ഗ്രീന്‍ കാറ്റഗറിയില്‍ ഒരാള്‍ക്ക് 3500 സൗദി റിയാല്‍ ആണ് ഈടാക്കുന്നത്. എന്നാല്‍, ഇത്തവണ ഇത് 4000 റിയാലായി മാറും. വൈറ്റ് കാറ്റഗറിയില്‍ 2800 നു പകരം നിരക്ക് 3200 റിയാലായും ഉയര്‍ന്നു. താരതമ്യേന നിരക്ക് കുറഞ്ഞ അസീസിയയിലെ താമസ സൗകര്യത്തിന് 2200 എന്നത് 2500 റിയാലാക്കി. ഹാജിമാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിനാണ് നിരക്ക് ഉയര്‍ത്തിയതെന്നാണ് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ വിശദീകരണം.

പുണ്യഭൂമികളില്‍ ഉടന്‍ സന്ദര്‍ശനം നടത്തി ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കു വേണ്ട താമസ സൗകര്യം ഉറപ്പു വരുത്താന്‍ പ്രതിനിധിസംഘത്തെ അയക്കാന്‍ ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ രാജിയും കേന്ദ്ര ഹജ്ജ് കമ്മിറ്റി സാരഥി മൊഹ്‌സിന കിദ്വായിക്കെതിരായ നിയമ നടപടിയും ഹജ്ജ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. മൊഹ്‌സിന കിദ്വായിയുടെ അസാന്നിധ്യത്തില്‍ വിദേശകാര്യ വകുപ്പിലെ ഹജ്ജ് വിഭാഗം സെക്രട്ടറി രാജീവ് കെ ഛന്ദറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കേരളത്തില്‍ നിന്നുള്ള പ്രഫ. എ.കെ അബ്ദുല്‍ ഹമീദും പങ്കെടുത്തു.

madhyamam

കഅ്ബാ നിന്ദക്കെതിരെ കശ്മീരില്‍ പ്രക്ഷോഭം; 15 പേര്‍ക്ക് പരിക്ക്

Sunday, June 6, 2010
ശ്രീനഗര്‍: കഅ്ബാ ശരീഫിനെ നിന്ദിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ചില ഉല്‍പന്നങ്ങളുടെ മേല്‍ പതിച്ചതിനെതിരെ കശ്മീരില്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ 15 യുവാക്കള്‍ക്ക് പരിക്കേറ്റു.
പ്രതിഷേധകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും പുകബോംബുകളും പ്രയോഗിച്ചതിനെ തുടര്‍ന്നാണിത്. പൊലീസിനുനേരെ കല്ലേറുമുണ്ടായി. രണ്ടാം ദിവസത്തിലേക്കു കടന്ന പ്രക്ഷോഭം നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുകയാണ്. അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ജനങ്ങളോടഭ്യര്‍ഥിച്ചു.
madhyamam

വ്യാജ ഏറ്റുമുട്ടല്‍: രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Sunday, June 6, 2010
ശ്രീനഗര്‍:കശ്മീരില്‍ വ്യാജ ഏറ്റുമുട്ടലില്‍ മൂന്ന് യുവാക്കളെ വധിച്ചതിന് ഉത്തരവാദികളായ രണ്ടു ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ചു. മേജര്‍ ഉപേന്ദറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും കേണല്‍ ഡി.കെ.പത്താനിയയെ ചുമതലകളില്‍നിന്ന് ഒഴിവാക്കുകയും ചെയ്തതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
രണ്ടു ദിവസ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കശ്മീരില്‍ എത്താനിരിക്കെയാണ്, നിരപരാധികളെ വധിച്ച കേസില്‍ പ്രാഥമികമായി കുറ്റക്കാരെന്ന് തെളിഞ്ഞ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായത്. കുപ്‌വാരയില്‍ ഏപ്രില്‍ 30 നാണ് പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാര്‍ എന്നാരോപിച്ച് മൂന്ന് കശ്മീര്‍ യുവാക്കളെ സൈന്യം വധിച്ചത്. ഇവരെ തിരിച്ചറിയല്‍ രേഖകള്‍ പോലും പരിശോധിക്കാതെ കേണല്‍ ഡി.കെ.പത്താനിയയും മേജര്‍ ഉപേന്ദറും ചേര്‍ന്ന് പിന്തുടര്‍ന്ന് കൊല്ലുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മുഹമ്മദ് ഷാഫി, ശഹ്‌സാദ് അഹമ്മദ് ഖാന്‍, റിയാസ് അഹമ്മദ് എന്നിവരാണ് അരുംകൊലക്ക് ഇരയായത്.
ഇവരില്‍ നിന്ന് വന്‍ ആയുധശേഖരം പിടിച്ചെന്ന സൈന്യത്തിന്റെ അവകാശവാദം തെറ്റായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഉത്തരവാദികളായ സൈനികര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

madhamam

കേസിന്റെ നാള്‍വഴി

Monday, June 7, 2010

1984 ഡിസംബര്‍ മൂന്ന് : ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് എന്ന കീട നാശിനി കമ്പനിയില്‍ നിന്ന് 40 മെട്രിക് ടണ്‍ മീഥൈല്‍ ഐസോസൈനേറ്റ് എന്ന വിഷവാതകം ചോര്‍ന്നു. 80,000 പേര്‍ വിഷവാതകം ശ്വസിക്കാനിടയായി, 15000 പേര്‍ക്ക് ജീവഹാനി നേരിട്ടു.


1984 ഡിസംബര്‍ നാല്: യൂണിയന്‍ കാര്‍ബൈഡിനെതിരെ മധ്യപ്രദേശ് കോടതി കേസെടുത്തു. കമ്പനി ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സണെ അറസ്റ്റ് ചെയ്തു് പിന്നീട് ജാമ്യത്തില്‍ വിട്ടു.


1984 ഡിസംബര്‍ ആറ്: കേസന്വേഷണം സി.ബി.ഐക്ക്


1985 : 330 കോടി രൂപ നഷ്ട പരിഹാരം ആവശ്യപെട്ട് യൂണിയന്‍ കാര്‍ബൈഡിനെതിരെ ഇന്ത്യ അമേരിക്കയില്‍ കേസ് ഫയല്‍ ചെയ്തു


1987 ഡിസംബര്‍ ഒന്ന്: സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റകരമല്ലാത്ത നരഹത്യ, മാരകമായ ആയുധങ്ങളോ മറ്റോ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പ് ചേര്‍ത്ത് കോടതി പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി.


1989 : ഇന്ത്യ ഗവണ്‍മെന്റും യുണിയന്‍ കാര്‍ബൈഡും കോടതിക്കു പുറത്ത്‌വെച്ച് 47 കോടി ഡോളറിന് കേസ് ഒത്തുതീര്‍പ്പാക്കി


1992 : 47 കോടി രൂപയുടെ ഒരു ഭാഗം ഇരകള്‍ക്ക് വിതരണം ചെയ്തു, ആന്‍ഡേഴ്‌സണെ കോടതി അഭയാര്‍ത്ഥിയായി പ്രഖ്യാപിച്ചു


1996 : പ്രതികള്‍ കേസിന്റെ വകുപ്പ് ഇളവു ചെയ്യാന സുപ്രീം കോടതിയെ സമീപിച്ചു


2001 : നഷ്ട പരിഹാര ബാധ്യത ഏറ്റെടുക്കാന്‍ യൂണിയന്‍ കാര്‍ബൈഡ് വിസമ്മതിച്ചു


2004 : 47 കോടി രൂപയുടെ ബാക്കി തുക ഇരകള്‍ക്ക് നല്‍കാന്‍ സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി


2010 : ജൂണ്‍ ഏഴ്: കേസില്‍ പ്രതികളായ എട്ടു പേര്‍ക്ക് രണ്ട് വര്‍ഷം തടവ്

madhyamam

ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തം

Monday, June 7, 2010
ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്റെ വിധിയാണ് ഇന്നുച്ചയോടെ പുറത്തു വന്നിരിക്കുന്നത്. പ്രതി ചേര്‍ക്കപ്പെട്ട എട്ടുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുമ്പോഴും ദുരന്തത്തിന്റെ ഇരകള്‍ക്ക് നീതി ലഭ്യമായില്ലെന്ന പരാതി നിലനില്‍ക്കുന്നു. ഒരു വന്‍ ദുരന്തത്തിന്റെ കാരണക്കാരായവരെ കൊലപാതകമല്ലാത്ത നരഹത്യ എന്ന കേവലം നിസാരമായ കേസ് ചുമത്തി രണ്ട് വര്‍ഷത്തെ ശിക്ഷ നല്‍കിയിരിക്കുകയാണ്. മാത്രമല്ല കേസിന്റെ പ്രധാന പ്രതിയായ അമേരിക്കന്‍ പൗരന്‍ വാറന്‍ ആന്‍ഡേഴ്‌സണെ കോടതിവിധിയില്‍ പരാമര്‍ശിക്കുക പോലുമുണ്ടായില്ല. കുറ്റക്കാര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.

1984 ഡിസംബര്‍ രണ്ടിന് പുലര്‍ച്ചെയാണ് സമാധാനത്തോടെ കിടന്നുറങ്ങുന്ന ഭോപ്പാല്‍ ജനങ്ങളെ തേടി അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ വിഷവാതകം അരിച്ചിറങ്ങിയത്. ഒരു നാടും നാട്ടുകാരും വൃക്ഷലതാദികളും ജീവഛവങ്ങളായി മാറിയ രാത്രി. തുടക്കം മുതല്‍ കമ്പനിയുടെ രക്ഷക വേഷകമണിഞ്ഞ സര്‍ക്കാറിന്റെ കണക്കില്‍ മരണം വെറും 3500. പിന്നീടത് 15,000 ആയി ഉയര്‍ന്നേപ്പാഴും നാട്ടുകാരുടെ കണക്കിലിത് 31,000 ല്‍ അധികം വരും. അതിലുപരി ജീവിതം മുഴുവര്‍ ദുരന്ത ശേഷിപ്പിന്റെ വിലാപങ്ങളുമായി കാലം കഴിച്ചു കൂട്ടേണ്ടി വന്ന പതിനായിരങ്ങള്‍.

1969 ലാണ് യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഇന്ത്യയില്‍ സ്ഥാപിക്കുന്നത്. കീടനാശിനി നിര്‍മാണ കമ്പനിയായിരുന്നു യൂണിയന്‍ കാര്‍ബൈഡ്. കീടനാശിനിയുടെ ഉപോല്‍പന്നമായ മീഥൈല്‍ ഐസോസയനൈറ്റ് ആണ് ചോര്‍ന്നത്.

സംഭവം നടന്ന് മൂന്ന് ദിവസത്തിനകം കേസ് സി.ബി.ഐക്ക് കൈമാറിയിട്ടും കുറ്റപത്രം തയ്യാറാക്കാന്‍ നീണ്ട മൂന്ന് വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നതാണ് ചരിത്രം. ശിക്ഷിക്കപ്പെട്ടതാവട്ടെ ഇന്ത്യന്‍ പൗരന്‍മാര്‍ മാത്രവും. കേസില്‍ വിധി വരുമ്പോഴും അമേരിക്കന്‍ കമ്പനിക്കെതിരായോ കുറ്റവാളികള്‍ക്കെതിരായോ നടപടിയില്ല.




madhyamam

തക്കശിക്ഷ തന്നെ രക്ഷ

Sunday, June 6, 2010
മൂന്ന് കശ്മീരി യുവാക്കളെ സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി രാജ്യാതിര്‍ത്തിക്ക് സമീപം വെടിവെച്ചു കൊന്ന് നുഴഞ്ഞുകയറ്റക്കാരായ തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചെന്ന് വ്യാജകഥയുണ്ടാക്കിയ കേസില്‍ ജമ്മു-കശ്മീരിലെ സുരക്ഷാസേനയിലെ ഒരു മേജറെ സസ്‌പെന്‍ഡ് ചെയ്യുകയും മറ്റൊരു കേണലിനെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി താഴ്‌വരയെ വീണ്ടും പ്രക്ഷുബ്ധമാക്കിയ നദിഹാലിലെ ഈ വ്യാജ ഏറ്റുമുട്ടലിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള നീക്കത്തിന് മുന്‍കൈയെടുത്ത ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നീക്കം അഭിനന്ദനാര്‍ഹംതന്നെ. സൈന്യത്തിലെ സീനിയര്‍ കോര്‍ കമാന്‍ഡര്‍മാരും പൊലീസ്, ഇന്റലിജന്‍സ് തലവന്മാരും ഒത്തുചേര്‍ന്ന ഞായറാഴ്ചത്തെ ഉന്നതതല യോഗത്തിന്‍േറതാണ് ഈ തീരുമാനം. നദിഹാല്‍ വ്യാജ ഏറ്റുമുട്ടലിലെ അപരാധികളെ പിടികൂടി ശിക്ഷിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി നേരത്തേ വ്യക്തമാക്കിയിരുന്നു.

കേന്ദ്രഗവണ്‍മെന്റിന്റെ ഔദ്യോഗിക കണക്കനുസരിച്ച് അറുപതിനായിരത്തോളം പേരെ കൊലക്കുകൊടുക്കുകയും പതിനായിരത്തിലേറെ യുവാക്കള്‍ അപഹരിക്കപ്പെടുകയും വര്‍ഷത്തില്‍ മനോനില തെറ്റി നൂറിലേറെ പേര്‍ ആത്മഹത്യക്കു ശ്രമിക്കുകയും പതിനായിരങ്ങള്‍ ചിത്തരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത ഭൂമിയിലെ നഷ്ടസ്വര്‍ഗമാണിന്ന് കശ്മീര്‍. തൊണ്ണൂറുകളില്‍ വിഘടനതീവ്രവാദം ആയുധമണിഞ്ഞപ്പോള്‍ അതിനെ അടിച്ചൊതുക്കാനാണ് രാജ്യത്തെ മുഴുവന്‍ സേനാവിഭാഗങ്ങളുടെയും ഗണ്യമായൊരു ഭാഗത്തെ കശ്മീരിലേക്ക് നിയോഗിച്ചത്. ഇന്ത്യയുമായി നിതാന്തശത്രുത പ്രഖ്യാപിച്ച അയല്‍രാജ്യത്തിന്റെ അവകാശവാദം പതിഞ്ഞ പ്രദേശമായതു കൊണ്ടുതന്നെ നമ്മുടെ പ്രതിരോധത്തിന്റെയും രാജ്യരക്ഷയുടെയും മുക്കാലേ മുണ്ടാണിയും കശ്മീരില്‍ വ്യയം ചെയ്യേണ്ടിവരുന്നുണ്ട്. എന്നാല്‍, വന്‍തോതിലുള്ള ആളും അര്‍ഥവും ചെലവിട്ടുകൊണ്ടിരിക്കുന്ന ഈ സുരക്ഷായജ്ഞം രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോഴും കശ്മീരിന്റെ മണ്ണും മനസ്സും എന്തുകൊണ്ട് നമ്മോടു ചേര്‍ത്തു പിടിക്കാനാവുന്നില്ല എന്നതിന്റെ പൊരുളറിയിച്ച ഒടുവിലെ സംഭവമാണ് നദിഹാല്‍ ഏറ്റുമുട്ടല്‍കൊല.

പാകിസ്താന്‍ ദുര്‍ബലമാവുകയും കശ്മീരിന്റെ പേരുപറഞ്ഞ് ഉപഭൂഖണ്ഡത്തെ അസ്ഥിരപ്പെടുത്തി വശത്താക്കാന്‍ ഇസ്‌ലാമാബാദിനെ മൂച്ച് കയറ്റിയ അമേരിക്കയടക്കമുള്ള വന്‍ശക്തികളും മറ്റും ഇപ്പോള്‍ നേര്‍വിപരീത ദിശയിലേക്കു നീങ്ങുകയും കശ്മീര്‍വിഷയത്തിലെ നയതന്ത്രനീക്കങ്ങളില്‍ വിജയപൂര്‍വം ഇന്ത്യ ഏറെ മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്. 'പിണ്ടി, പിണ്ടി, റാവല്‍പിണ്ടി' വിളിച്ച് അക്കരെ പാര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ വിഘടനതീവ്രവാദികളെല്ലാം ഭൂമിയിലെ സ്വര്‍ഗത്തെ പാക്‌നരകത്തോട് ചേര്‍ത്തുകെട്ടുന്നതില്‍നിന്നു ഏറക്കുറെ പിന്തിരിഞ്ഞ മട്ടാണ്. വിഘടനവാദപ്പേരിലെ സായുധനീക്കങ്ങളെ താഴ്‌വര ഒന്നടങ്കം തള്ളിക്കളയുന്ന നിലയാണിപ്പോള്‍. ഈ അനുകൂലാവസ്ഥകള്‍ ഉപയോഗിച്ച് കശ്മീരിനെ അക്ഷരാര്‍ഥത്തില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാക്കി നിര്‍ത്തുന്നതിനുള്ള ഏറ്റവും നല്ല അവസരമാണ് മുന്നിലുള്ളതെന്ന കാര്യം കേന്ദ്രവും സംസ്ഥാനം ഭരിക്കുന്നവരുമൊക്കെ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്രം കശ്മീരിനായി കൊണ്ടുവരുന്ന റെയില്‍വേ, ഊര്‍ജ, ജലസേചനപദ്ധതികളും മറ്റും താഴ്‌വരയിലേക്ക് വകയിരുത്തുന്ന പദ്ധതിവിഹിതങ്ങളും ഇതിന്റെ തെളിവാണ്. കശ്മീരിന്റെ മണ്ണിനെ മാത്രമല്ല, മനുഷ്യമനസ്സുകളെ കൂടി തിരിച്ചുപിടിക്കാന്‍ അവിടത്തെ വമ്പിച്ച സൈനികവിന്യാസം ഉപയോഗിക്കണമെന്ന ദൃഢനിശ്ചയവും കേന്ദ്രത്തിനുണ്ട്. തീവ്രവാദികള്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കുമെതിരെ ഏതറ്റം വരെ പോകാനും തയാറാകുന്ന സൈന്യംതന്നെ കശ്മീരിലെ പച്ചമനുഷ്യര്‍ക്ക് സാന്ത്വനസ്‌പര്‍ശം നല്‍കാന്‍ പാതാളത്തോളം വിനയപ്പെടാനൊരുക്കമാണ് എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴുലക്ഷം വരുന്ന സൈനികരെ ഘട്ടംഘട്ടമായി പിന്‍വലിക്കാനുള്ള നീക്കമാരംഭിച്ചിട്ടുണ്ട്. കരിനിയമങ്ങളില്‍ എന്തെന്തു തിരുത്തുകളാകാമെന്ന് ആലോചിക്കുന്നുണ്ട്. നിയമവിരുദ്ധതടങ്കല്‍, കസ്റ്റഡി മരണങ്ങള്‍, ആളപഹരണം, കൂട്ടബലാല്‍സംഗം തുടങ്ങി സൈനികര്‍ക്കെതിരെ പൈശാചികമായ മനുഷ്യാവകാശലംഘന ആരോപണങ്ങളുയര്‍ന്നപ്പോഴെല്ലാം അക്കാര്യത്തില്‍ സഹിഷ്ണുത തീണ്ടാത്ത തക്കനടപടി (സീറോ ടോളറന്‍സ്) എന്ന് പ്രധാനമന്ത്രി തന്നെയാണ് പ്രസ്താവിച്ചത്. പ്രതിരോധമന്ത്രിയും കശ്മീര്‍ മുഖ്യമന്ത്രിയും അതേറ്റു പിടിച്ച് സ്ഥിരം പല്ലവിയാക്കി മാറ്റുകയും ചെയ്തു. തീവ്രവാദത്തോടുള്ള വൈമുഖ്യവും സമാധാനജീവിതത്തോടുള്ള ആഭിമുഖ്യവും തളിരിട്ടുതുടങ്ങിയ കശ്മീരിനെ കൂടുതല്‍ പച്ചപിടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെല്ലാം.

എന്നാല്‍, സൈന്യം പഠിച്ചതല്ലാതെ പാടുമോ? ഇപ്പോള്‍ കൈവിട്ടുപോയെന്ന്, നിയമം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ തന്നെ വിലയിരുത്തുന്ന സായുധസേനാ പ്രത്യേകാധികാരനിയമമാണ് ഇത്തരം അരുതായ്മകളിലെ വില്ലന്‍. ഈ കരിനിയമത്തിന് സൈന്യം തങ്ങളുടേതായ മൃഗീയാവിഷ്‌കാരങ്ങള്‍ നല്‍കിയതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കശ്മീരിലെ ആളപഹരണങ്ങളും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും കൂട്ടബലാല്‍സംഗങ്ങളുമൊക്കെ. അതിക്രമത്തിന് പിടിക്കപ്പെട്ടാല്‍ സൈന്യത്തിന്റെ മനോവീര്യം ചോരുമെന്ന് നിലവിളിച്ച് അവരെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താമെന്നൊരു പഴുതും കൂടിയാകുമ്പോള്‍ പിന്നെ അക്രമികള്‍ ആരെ പേടിക്കണം? താഴ്‌വരയിലെ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് തനിക്കുമുന്നില്‍ കുമിഞ്ഞുകൂടിയ പരാതികള്‍ മുന്‍നിര്‍ത്തി മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു: 'സൈന്യം തന്നെ വാദിയും ജഡ്ജിയും ആരാച്ചാരും എന്ന നിലവിലെ അവസ്ഥ മാറണം. കാര്യങ്ങള്‍ കുറേക്കൂടി സുതാര്യമാവണം'.

സൈനിക അതിക്രമങ്ങള്‍ കശ്മീരില്‍ പുതിയ വാര്‍ത്തയല്ല. എന്നാല്‍, മുന്‍ കേസുകളിലൊക്കെ കുറ്റവാളികളെ പിടികൂടുന്നതുപോലുള്ള ചില മുഖംമിനുക്കലുകള്‍ക്ക് അപ്പുറം കാര്യങ്ങള്‍ പോയിട്ടില്ല. 2006ല്‍ ഗണ്ടര്‍ബാലില്‍ കൂട്ടക്കുഴിമാടങ്ങള്‍ മാന്തിയപ്പോള്‍ വെളിപ്പെട്ട കേസിലും 2004ല്‍ നാലു പോര്‍ട്ടര്‍മാരെ കൊലക്കുകൊടുത്ത കേസിലും സൈനിക ഉദ്യോഗസ്ഥര്‍ കുറ്റവാളികളായെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. നദിഹാല്‍ സംഭവവും അപവാദമായിത്തീരുമെന്ന് കരുതാന്‍ ഇപ്പോള്‍ ന്യായമില്ല. അതല്ല, മുഖംനോക്കാതെ എന്ന പ്രഖ്യാപിതനടപടി പ്രയോഗത്തിലായാല്‍ കേന്ദ്ര-സംസ്ഥാനഭരണകൂടങ്ങളുടെ പ്രശ്‌നപരിഹാരത്തോടുള്ള പ്രതിബദ്ധതയായിരിക്കും അതുവഴി തെളിയുക. അതാകട്ടെ, കശ്മീര്‍ പ്രതിസന്ധിപരിഹാരത്തിലേക്കുള്ള വഴി കൂടുതല്‍ തുറസ്സാക്കുകയും ചെയ്യും.

madhyamam

Saturday, June 5, 2010

സോളിഡാരിറ്റി വേട്ടക്ക് പിന്നില്‍ മാഫിയാ താല്‍പര്യങ്ങള്‍


സോളിഡാരിറ്റി പ്രസിഡന്റ് പി. മുജീബുറഹമാനുമായി പ്രബോധനം വാരിക(5.6.2010) നടത്തിയ അഭിമുഖം

വികസനത്തെക്കുറിച്ച സോളിഡാരിറ്റിയുടെ കാഴ്ചപ്പാടാണല്ലോ ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലം. വികസനത്തെക്കുറിച്ച സോളിഡാരിറ്റിയുടെ കാഴ്ചപ്പാട് യഥാര്‍ഥത്തില്‍ എന്താണ്?
റിയല്‍ എസ്റേറ്റ് മാഫിയകളും മുതലാളിത്ത മൂലധന ശക്തികളും ചേര്‍ന്ന് ജനകീയ സമരങ്ങള്‍ക്കുമേല്‍ ചാര്‍ത്തുന്ന ആരോപണമാണ് വികസനവിരോധം. പാരിസ്ഥിതികമായി നിരവധി പ്രശ്നങ്ങള്‍ നേരിടുന്ന നമ്മുടെ രാജ്യത്ത് മൂലധന താല്‍പര്യം മാത്രം പരിഗണിച്ച് കടന്നുവരുന്ന വികസനപദ്ധതികള്‍ ജനങ്ങളാല്‍ എതിര്‍ക്കപ്പെടുക സ്വാഭാവികമാണ്. ജനലക്ഷങ്ങളെ കുടിയിറക്കി, തണ്ണീര്‍ത്തടങ്ങള്‍ തകര്‍ത്ത് മണ്ണും വിണ്ണും മലീമസമാക്കുന്ന പ്രകൃതിവിരുദ്ധ പദ്ധതികളോടുള്ള ജനങ്ങളുടെ പ്രതികരണമാണിത്. അതിന് സോളിഡാരിറ്റിയെയും ഇതര സാമൂഹിക പരിസ്ഥിതി സംഘടനകളെയും പഴിപറഞ്ഞിട്ട് കാര്യമില്ല. കേരളീയ സമൂഹത്തിന്റെ ശേഷിക്കുന്ന പ്രബുദ്ധതയാണ് ഇതിലൂടെ അടയാളപ്പെടുത്തപ്പെടുന്നത്. സര്‍ക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തുന്ന ഒളിച്ചുകളി ഇനിയെങ്കിലും അവസാനിപ്പിക്കണം. ഒരു ഭാഗത്ത് ആഗോളതാപനത്തെക്കുറിച്ച് ആയിരം നാക്കില്‍ സംസാരിക്കുകയും അതിനെ നേരിടുന്നതിന് സ്വീകരിക്കാവുന്ന അടിയന്തര നടപടികളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുക. അതേസമയം തന്നെ പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും തകര്‍ക്കുന്ന വന്‍പദ്ധതികള്‍ രാജ്യത്ത് നടപ്പാക്കുക. ഇതിനെ എതിര്‍ക്കുന്നവരെ വികസനവിരോധികളായി മുദ്രയടിക്കുക.
പരിസ്ഥിതി ദിനത്തില്‍ മരം നടാന്‍ ആഹ്വാനം ചെയ്ത ഡി.വൈ.എഫ്.ഐയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. പക്ഷേ, കിനാലൂരില്‍ വയല്‍ നികത്തി കെട്ടിപ്പൊക്കുന്ന നാലുവരിപ്പാതയോ കണ്ടല്‍വെട്ടി ജൈവവൈവിധ്യം നശിപ്പിക്കുന്ന ടൂറിസം വിപ്ളവമോ പൂക്കൃഷി നടത്താനെന്നുപറഞ്ഞ് കര്‍ഷകരെ കുടിയിറക്കി ഗോള്‍ഫ്കളിക്കായി പുല്‍ത്തകിട് പണിയുന്നതോ പരിസ്ഥിതിബാധയേറ്റ ഡി.വൈ.എഫ്.ഐക്ക് ബാധകമാകുന്നില്ല എന്നതാണ് പ്രശ്നം. ഇപ്പോള്‍ സര്‍ക്കാറുകള്‍ പിന്തുടരുന്ന വികസന സമീപനത്തില്‍ മൌലികമായ ഒരു മാറ്റവും വരുത്താതെ മരം നട്ടുമാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല, കേരളം നേരിടുന്ന പാരിസ്ഥിതിക വികസനപ്രശ്നം.
നിലവിലുള്ള വികസനക്രമത്തെക്കുറിച്ച വിമര്‍ശനത്തിനപ്പുറം നാടിന്റെ വികസനത്തെക്കുറിച്ച് സോളിഡാരിറ്റിക്ക് പോസിറ്റീവായ കാഴ്ചപ്പാടുണ്ടോ?
സോളിഡാരിറ്റി ഒരിക്കലും എല്ലാ വികസനങ്ങളെയും എതിര്‍ക്കുന്ന ഒരു പരിസ്ഥിതി മൌലികവാദി സംഘടനയല്ല. കേരളം പോലുള്ള സംസ്ഥാനത്ത് പരിസ്ഥിതി ആഘാതം കുറച്ച് എങ്ങനെ വികസന പദ്ധതികളാവാം എന്നാണ് നാം ആലോചിക്കേണ്ടത്. ചമ്രവട്ടം പദ്ധതി, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പ്പാത, ഹൈവേ വികസനം തുടങ്ങിയ വിവിധ വികസനപദ്ധതികള്‍ക്കായുള്ള സമരങ്ങള്‍ക്ക് സോളിഡാരിറ്റി നേതൃത്വം നല്‍കിയിട്ടുണ്ട്. വിദേശരാജ്യങ്ങളെ അപ്പാടെ കേരളത്തിലേക്ക് പകര്‍ത്താമെന്ന മന്ത്രിമാരുടെ വ്യാമോഹമാണ് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കേരളത്തിലിരുന്ന് കേരളത്തിന്റേതായ വികസനമാതൃക രൂപപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്. ജനസാന്ദ്രതയുള്ള കേരളത്തില്‍ ഭൂമിദൌര്‍ലഭ്യം വലിയ പ്രശ്നമാണെന്നിരിക്കെ ജനങ്ങളെ വന്‍തോതില്‍ കുടിയൊഴിപ്പിക്കുന്ന വികസനപദ്ധതികളെക്കുറിച്ച് കാര്യമായ പുനരാലോചന നടത്തണം. എന്നാല്‍ അടിസ്ഥാനസൌകര്യങ്ങളുടെ വികസനം അനിവാര്യമാണെന്ന കാര്യത്തില്‍ സംശയമില്ല. അതൊരിക്കലും റിയല്‍ എസ്റേറ്റ് കച്ചവടത്തിന് വഴിയൊരുക്കലാകരുതെന്നു മാത്രം. വികസനത്തിന്റെ പേരില്‍ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നതിനു പകരം പ്രകൃതിബന്ധുവായ ഒരു വികസനസംസ്കാരം രൂപപ്പെടുത്തുവാനാണ് സര്‍ക്കാറുകള്‍ ശ്രമിക്കേണ്ടത്. ജനപങ്കാളിത്തത്തോടെയുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ആശയരൂപവത്കരണത്തിനും ഇനിയും ധാരാളം അവസരമുണ്ട്.
സോളിഡാരിറ്റി എന്നതുതന്നെ മതരാഷ്ട്രവാദികളുടെ പൊയ്മുഖമാണെന്ന ആരോപണത്തെ എങ്ങനെയാണ് സംഘടന അഭിമുഖീകരിക്കുന്നത്?
സോളിഡാരിറ്റിയെ സംബന്ധിച്ചേടത്തോളം ഒരു നിലക്കും ചേരാത്തതും അനുവദിക്കാത്തതുമായ പദാവലിയാണ് പൊയ്മുഖമെന്നത്. കാപട്യം ദൈവനിഷേധത്തേക്കാള്‍ വലിയ പാപമായാണ് സോളിഡാരിറ്റി കാണുന്നത്. എന്നാല്‍, അടവുനയത്തെ സൈദ്ധാന്തികവല്‍ക്രിച്ച കമ്യൂണിസ്റുകള്‍ക്ക് എന്തുകൊണ്ടും ചേരാവുന്ന ഒരാരോപണമാണിത്. സോളിഡാരിറ്റിക്കുമേല്‍ പൊയ്മുഖമാരോപിക്കുന്നവര്‍ ഏതാണീ മുഖമെന്ന് വ്യക്തമാക്കണം. സോളിഡാരിറ്റി നിര്‍വഹിക്കുന്ന സമരസേവന പ്രവര്‍ത്തനമാണോ അതോ അതിന്റെ ആദര്‍ശമാണോ പൊയ്മുഖമെന്ന് എതിരാളികള്‍ ഇനിയും വ്യക്തമാക്കേണ്ടതുണ്ട്. സോളിഡാരിറ്റിയെ സംബന്ധിച്ചേടത്തോളം ഇത് രണ്ടും തുറന്ന പുസ്തകമാണ്. തത്ത്വശാസ്ത്രത്താല്‍ പ്രചോദിതമായ ആക്ടിവിസവും ആക്ടിവിസം മുറിച്ചുമാറ്റാനാവാത്ത തത്ത്വശാസ്ത്രവുമാണതിനുള്ളത്. മതത്തിന്റെ അടിത്തറയിലുള്ള സാമൂഹിക വിമോചന പ്രവര്‍ത്തനങ്ങളെ ഭര്‍ത്സിക്കുന്നവര്‍ പ്രവാചകന്മാരുടെ ചരിത്രത്തെയും ഭര്‍ത്സിക്കേണ്ടിവരും. ഇത് പൊയ്മുഖമല്ല, ആദര്‍ശമുഖമാണ്. ഇനി സമരവും സാമൂഹികപ്രവര്‍ത്തനവും രാഷ്ട്രീയപാര്‍ട്ടികള്‍ക്കേ ആകാവൂ എന്നാണെങ്കില്‍ ഇന്ത്യ ജനാധിപത്യരാജ്യമാണെന്നും സ്റാലിനിസ്റ് സമഗ്രാധിപത്യം ഇന്ത്യയില്‍ പുലര്‍ന്നിട്ടില്ലെന്നും സി.പി.എം നേതാക്കളെ ഓര്‍മപ്പെടുത്തുകയേ നിവൃത്തിയുള്ളൂ.
സോളിഡാരിറ്റിയുടെ മതഭൂമികയില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ വിഭാഗീയതക്കു കാരണമാകില്ലേ?
സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ദര്‍ശനമാണ് ഇസ്ലാം. ഈ ദാര്‍ശനിക അടിത്തറയില്‍ നിന്നുകൊണ്ടാണ് സോളിഡാരിറ്റി അതിന്റെ പരിപാടി ആവിഷ്കരിക്കുന്നത്. രാഷ്ട്രീയവും ജാതീയവുമായ ഒരുപാട് വിഭാഗീയതകള്‍ ഇന്ന് കേരളത്തിലുണ്ട്. എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി മനുഷ്യനെ മനുഷ്യനായിക്കാണാന്‍ പഠിപ്പിക്കുന്ന ദൈവികാദര്‍ശമാണ് സോളിഡാരിറ്റിയുടെ പിന്‍ബലം. അത് എല്ലാതരം വിഭാഗീയതകള്‍ക്കും സ്വജനപക്ഷപാതങ്ങള്‍ക്കുമെതിരെ ദൈവികവും മാനവികവുമായ പോരാട്ടമാണ്. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ വരെ വിഭാഗീയത പ്രകടമാണ്. അര്‍ഹരിലേക്കല്ല, അനര്‍ഹരായ പാര്‍ട്ടി പ്രവര്‍ത്തകരിലേക്കാണ് പലപ്പോഴും പല പദ്ധതികളും എത്തിപ്പെടാറ്. വിഭാഗീയതക്ക് മതപരമായ മാനം നല്‍കുന്നതില്‍ അര്‍ഥമില്ല. സോളിഡാരിറ്റിയുടെ സമരസേവനപ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ മനുഷ്യരാണ്. സംഘടനക്കകത്തോ അത് നടത്തിയ സാമൂഹിക ഇടപെടലുകളിലോ സേവന സംരംഭങ്ങളിലോ ഇതുവരെ യാതൊരു മത-ജാതി വിഭാഗീയതയും ചൂണ്ടിക്കാണിക്കുക സാധ്യമല്ല. മറിച്ചുള്ള ഉദാഹരണങ്ങളാകട്ടെ, ധാരാളമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ സി.പി.ഐ.എം ഇപ്പോള്‍തന്നെ തുടക്കം കുറിച്ചുവെന്നാണല്ലോ പാര്‍ട്ടിസെക്രട്ടറിയുടെ കൊല്ലം പ്രഭാഷണം വ്യക്തമാക്കുന്നത്.
സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ആധിക്യം അതിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതാണെന്ന മന്ത്രി ഐസക്കിന്റെ പ്രസ്താവന താങ്കളുടെ ശ്രദ്ധയില്‍ ഉണ്ടായിരിക്കുമല്ലോ?
സോളിഡാരിറ്റിയുടെ വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്തായാലും ഇവരെ വിറളി പിടിപ്പിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങളുടെ ആധിക്യം വെച്ച് ഫണ്ടിന്റെ ആധിക്യം കണക്കുകൂട്ടിയതാണ് ഇവര്‍ക്കുപറ്റിയ അമളി. സോളിഡാരിറ്റിയുടെ സമര-സേവന പ്രവര്‍ത്തനങ്ങള്‍ ഏതെടുത്താലും അതിലര്‍പ്പിക്കപ്പെടുന്ന കായികാധ്വാനം വിലമതിക്കാനാവാത്തതാണ്. ഈയിടെ സി.പി.എം വിട്ട എ.പി അബ്ദുല്ലക്കുട്ടി തന്റെ ഭാവിയെക്കുറിച്ച് നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ്. "എനിക്കിതല്ലാത്ത മറ്റൊരു തൊഴിലും അറിയില്ല.'' അങ്ങനെയാണദ്ദേഹം കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തൊഴിലാളിയായി മാറിയത്. ഇത്തരം സംഘടനാ തൊഴിലാളികളോ നേതാക്കളോ സോളിഡാരിറ്റിയിലില്ല. സംഘടനാ നെറ്റ്വര്‍ക്ക് ചലിപ്പിക്കാന്‍ ഞങ്ങള്‍ക്ക് പണം വേണ്ട, സര്‍ക്കുലര്‍ മതി. ഓരോ പ്രദേശത്തെയും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് അതതു പ്രദേശത്തെ ഉദാരമതികളെയാണ് അവലംബിക്കാറ്. ഇതിലിന്നുവരെ കേരളം ഞങ്ങളെ നിരാശപ്പെടുത്തിയിട്ടില്ല, പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. സോളിഡാരിറ്റി ജനങ്ങള്‍ക്കുവേണ്ടി ചെലവഴിച്ച കണക്കാണ് സി.പി.ഐ.എം ചോദിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ഉദാരതയെ വിലകുറച്ചു കാണിക്കുന്ന ചോദ്യമാണിത്. പാട്ടപ്പിരിവ് നിര്‍ത്തിയിട്ടും ആയിരക്കണക്കിനു കോടി രൂപയുടെ ആസ്തിയുള്ള ഒരു രാഷ്ട്രീയപാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന, ജനങ്ങളില്‍ നിന്നും പിരിവെടുക്കുന്ന പ്രസ്ഥാനത്തോട് ലക്ഷങ്ങളുടെ കണക്കുചോദിക്കുന്നത് കൌതുകം തന്നെ. സി.ഐ.എയുമായി ബന്ധമുള്ള വിദേശഫണ്ട് കൈപറ്റിയതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍നിന്ന് കടുത്തവിമര്‍ശനം നേരിട്ട തോമസ് ഐസക്കാണ് സോളിഡാരിറ്റിയുടെ വിദേശഫണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെടുന്നുവെന്നതാണ് ഇതിലെ വലിയ തമാശ. വി.എസ് അച്യുതാനന്ദനും ദേശാഭിമാനി വാരികയുടെ പത്രാധിപരായിരുന്ന എം.എന്‍ വിജയനും സാമ്രാജ്യത്വ ചാരന്‍ എന്നുവിശേഷിപ്പിച്ച റിച്ചാര്‍ഡ് ഫ്രാങ്കിയുമായുള്ള ഐസക്കിന്റെ അവിഹിതബന്ധവും ഫണ്ടുവിവാദവുമൊക്കെ ശരിയാക്കിയിട്ടുപോരേ സോളിഡാരിറ്റിക്കുനേരെയുള്ള കണക്കുതീര്‍ക്കല്‍. തന്റെ അവസാനത്തെ പുസ്തകവും ഐസക്ക് ഈ ഉറ്റ കൂട്ടുകാരനാണ് സമര്‍പ്പിച്ചത്. എന്നാലും ധനകാര്യമന്ത്രിക്ക് സോളിഡാരിറ്റിയുടെ ഫണ്ടിനെക്കുറിച്ച് അന്വേഷിക്കാം. അതിലൊരിക്കലും വിദേശഫണ്ടോ ലോട്ടറി മാഫിയകളോ ഭൂമാഫിയകളോ മദ്യമാഫിയകളോ കാണില്ലെന്നുറപ്പാണ്.
സോളിഡാരിറ്റി ഒരു വര്‍ഗീയ സംഘടനയാണെന്ന് എതിരാളികള്‍ പരക്കെ ആരോപിക്കാറുണ്ട്?
മത സാമുദായിക സങ്കുചിത കാഴ്ചപ്പാടുകളില്‍ നിന്നും മാറി ഒരാദര്‍ശപ്രസ്ഥാനമെന്ന നിലയിലാണ് സോളിഡാരിറ്റി പ്രവര്‍ത്തിക്കുന്നത്. ഇത് മുസ്ലിംകളുടെ മാത്രം സംഘടനയല്ല. ഇതിലംഗങ്ങളെ ചേര്‍ക്കുന്നതോ ഇതിന്റെ പരിപാടികള്‍ തീരുമാനിക്കപ്പെടുന്നതോ സാമുദായികാടിസ്ഥാനത്തിലുമല്ല. വര്‍ഗീയത ആരോപിക്കുന്നവര്‍ 1941 മുതല്‍ 2010 വരെയുള്ള ഇസ്ലാമിക പ്രസ്ഥാന ചരിത്രവും 2003 മുതല്‍ 2010 വരെയുള്ള സോളിഡാരിറ്റി ചരിത്രവും പരിശോധിക്കാന്‍ തയാറാവണം. ഏതെങ്കിലും ഘട്ടത്തില്‍ കേവല മത-സാമുദായിക നിലപാട് കൈക്കൊണ്ടതായോ മതസ്പര്‍ധ വളര്‍ത്തിയതായോ ഇതര മതവിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയതായോ കണ്ടെത്തുക സാധ്യമല്ല. എന്നല്ല, ഇത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കി സൌഹാര്‍ദപ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം കൊടുക്കുകയാണ് ഈ പ്രസ്ഥാനം ചെയ്തിട്ടുള്ളത്. രാജ്യത്ത് നിലനില്‍ക്കുന്ന ബഹുസ്വര സംസ്കാരത്തെ ഉള്‍ക്കൊള്ളുകയും ഈ വൈവിധ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്തതിന്റെ സാക്ഷ്യമാണ് സോളിഡാരിറ്റിയുടെ കഴിഞ്ഞ ഏഴുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍.
തീവ്രവാദം സോളിഡാരിറ്റിക്കും മാതൃസംഘടനക്കുമെതിരെ ഉയര്‍ന്നുവരാറുള്ള ഒരാരോപണമാണ്?
തീവ്രവാദികള്‍ എന്ന് പറയുമ്പോള്‍ സാധാരണ അര്‍ഥമാക്കാറുള്ളത് തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മനുഷ്യരെ കൊല്ലുകയോ പരിക്കേല്‍പിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ എന്നാണ്. ആ അര്‍ഥത്തില്‍ സോളിഡാരിറ്റിയോ അതിന്റെ മാതൃപ്രസ്ഥാനമോ ഇന്നേവരെ ഒരാളെയും പരിക്കേല്‍പിച്ചിട്ടില്ല. ഭരണ ഉപരിവര്‍ഗങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പാക്കുന്നതിന് സോളിഡാരിറ്റി തടസ്സമാകുമ്പോള്‍ അത്തരക്കാര്‍ സംഘടനയെ വിളിക്കുന്ന തെറിവാക്ക് മാത്രമാണിത്. സോളിഡാരിറ്റിയോട് ജനകീയതലത്തില്‍ ഏറ്റുമുട്ടി പരാജയപ്പെടുമ്പോഴാണ് ഓരോരുത്തരും ഈ അധിക്ഷേപം ഉന്നയിക്കുന്നത്. കേരളത്തില്‍ അങ്ങേയറ്റം അക്രമാസക്തമായി പ്രവര്‍ത്തിക്കുന്ന, നിരന്തരമായി നിയമം കൈയിലെടുക്കുന്ന, എത്രയോ മനുഷ്യരെ അറുകൊല ചെയ്തിട്ടുള്ള ആളുകളാണ് വിശുദ്ധവും അങ്ങേയറ്റം അഹിംസാത്മകവുമായ സമരരീതി സ്വീകരിച്ച സോളിഡാരിറ്റിക്കുമേല്‍ തീവ്രവാദ മുദ്ര ചാര്‍ത്തുന്നത്.
സംഘടന ഇപ്പോള്‍ ഇത്ര കടുത്ത ആക്രമണം നേരിടേണ്ടിവന്നതിന്റെ ശരിയായ കാരണം എന്താണെന്നാണ് താങ്കള്‍ മനസ്സിലാക്കുന്നത്?
സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് കേരളത്തിലെ മാഫിയാ താല്‍പര്യങ്ങളെയാണ്. അതുകൊണ്ടാണ് മൂന്നാറിലെ ടാറ്റയുടെ പ്രതിനിധി ടി. ദാമുവും പിണറായി വിജയനുമെല്ലാം സോളിഡാരിറ്റിക്കെതിരെ ഒരുമിച്ചാക്രമിക്കുന്നത്. അവിഹിത താല്‍പര്യങ്ങളുള്ള മറ്റു ചില ശക്തികളും ഈ കാമ്പയിനില്‍ അവരോടൊപ്പം ചേരാനിടയുണ്ട്. സോളിഡാരിറ്റിയെ ഒറ്റതിരിച്ചാക്രമിക്കുന്ന ഇടതുപക്ഷത്തിന് കൃത്യമായ അജണ്ടയുണ്ട്. കിനാലൂര്‍ അതിനു നിമിത്തമാക്കുക മാത്രമാണവര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ ശക്തിപ്പെട്ടുവരുന്ന ജനകീയ സമരങ്ങള്‍ ഇടതുപക്ഷത്തിന് സൃഷ്ടിക്കുന്ന പരിക്ക് ചെറുതല്ല. ഇതില്‍ സോളിഡാരിറ്റിയുടെ പങ്കിനെക്കുറിച്ചും സി.പി.എമ്മിന് ധാരണയുണ്ട്. ഒരുകാലത്ത് ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തിരുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ സ്ഥാനത്താണ് പുതിയ ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരുന്നത്. ഇതില്‍ പങ്കാളികളാവാനുള്ള യോഗ്യതയോ ഇതിനെ തുറന്നെതിര്‍ക്കാനുള്ള ധൈര്യമോ ഇല്ലാത്തതുകൊണ്ടാണ് മാവോയിസവും തീവ്രവാദവും ആരോപിച്ച് തകര്‍ക്കാനുള്ള ശ്രമം സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. ജനകീയ സമരങ്ങളില്‍ നിന്നും ഉയിരെടുക്കുന്ന ഒരു ജനപക്ഷചേരിയെ നേരിടാനുള്ള സി.പി.എം നീക്കംകൂടിയാണിത്. തോമസ് ഐസക് ഇതിനകം തന്നെ അത് വ്യക്തമാക്കിക്കഴിഞ്ഞു. സി.ആര്‍ നീലകണ്ഠനുനേരെ നടന്ന മൃഗീയാക്രമണവും ഇതിന്റെ തന്നെ ഭാഗമാണ്.
സോളിഡാരിറ്റി ഇസ്ലാമിക ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായിരിക്കെ മറ്റു മതസ്ഥര്‍ക്കും മതവിശ്വാസമില്ലാത്തവര്‍ക്കും അതില്‍ അംഗത്വം നല്‍കുമോ?
സോളിഡാരിറ്റിയെക്കുറിച്ച് ഈ ചോദ്യം തന്നെ അപ്രസക്തമാണ്. കേരളത്തിലെ എല്ലാവിഭാഗം യുവാക്കളും സോളിഡാരിറ്റിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മതവിശ്വാസികള്‍ക്കും കമ്യൂണിസ്റ് പ്രപഞ്ചവീക്ഷണം അംഗീകരിക്കാത്തവര്‍ക്കും നാസ്തികവാദവും ഭൌതികവാദവും അടിസ്ഥാനമാക്കിയ കമ്യൂണിസ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാമെന്നതുപോലെ മതവിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും സോളിഡാരിറ്റി മുന്നോട്ടുവെക്കുന്ന നീതിയിലധിഷ്ഠിതമായ സാമൂഹികാജണ്ടയില്‍ പങ്കാളികളാകാവുന്നതാണ്.
കിനാലൂരില്‍ പോലീസിനു നേരെ നടന്ന ആക്രമത്തിനുപിന്നില്‍ സോളിഡാരിറ്റിയാണ്?
ആക്രമണ ലക്ഷ്യത്തോടെയല്ല കിനാലൂരിലെ ജനങ്ങള്‍ സമരത്തിനിറങ്ങിയത്. ഗ്രനേഡും ലാത്തിയും നേരിടാന്‍ തീരുമാനിക്കുന്ന ഒരു വിഭാഗം സ്വന്തം കുട്ടികളെയും ഭാര്യമാരെയും പോലീസിനു മുമ്പിലേക്കെറിഞ്ഞുകൊടുക്കുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? വന്‍ പോലീസ് സന്നാഹത്തെ രണ്ടു ബക്കറ്റ് ചാണകവെള്ളം കൊണ്ട് നേരിടാമെന്നു ധരിക്കാന്‍ മാത്രം വിഡ്ഢികളാണോ കിനാലൂരുകാര്‍? തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുമെന്നു ഭയപ്പെടുന്ന ഒരു ജനത ഇതിനെതിരെ തങ്ങള്‍ക്കു നടത്താവുന്ന ജനകീയ ചെറുത്തുനില്‍പാണ് കിനാലൂരിലുണ്ടായത്. ഈ വന്‍ ജനക്കൂട്ടത്തെ മാനിച്ചു തിരിച്ചുപോവുന്നതിനു പകരം വ്യവസായമന്ത്രി ഒരു നാടിനോടു യുദ്ധം പ്രഖ്യാപിച്ചതാണ് പ്രശ്നത്തെ ഇവ്വിധം വഷളാക്കിയത്. അതിനാവശ്യമായ ആസൂത്രണം പാര്‍ട്ടി നേരത്തെ ചെയ്തു എന്നാണ് മനസ്സിലാകുന്നത്. സമാധാനപരമായി നടക്കുന്ന സമരത്തിലേക്ക് പുറത്തുനിന്നും കല്ലേറു വന്നത് യാദൃശ്ചികമല്ല. കല്ലെറിഞ്ഞ സഖാക്കളെ പിടികൂടിയാല്‍ ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരാവുന്നതേയുള്ളൂ. ഇതിലുപരി സോളിഡാരിറ്റി സ്വന്തമായി ഒരാസൂത്രണവും കിനാലൂരില്‍ നടത്തിയിട്ടില്ല.
നിങ്ങള്‍ ജനകീയസമരങ്ങളില്‍ നുഴഞ്ഞുകയറുകയാണെന്ന ആരോപണം ചിലപ്പോഴൊക്കെ ഉയര്‍ന്നുവരാറുണ്ട്?
സോളിഡാരിറ്റിക്കു പരിചയമില്ലാത്ത ഒന്നാണ് നുഴഞ്ഞുകയറ്റം. കേരളത്തിലെ ജനകീയസമരങ്ങളില്‍ വിശ്വസ്ത പങ്കാളിയാണിന്ന് സോളിഡാരിറ്റി. കേരളത്തില്‍ നൂറോളം സമരങ്ങളില്‍ സോളിഡാരിറ്റി സജീവപങ്കാളിത്തം വഹിക്കുന്നുണ്ട്. ആയിരത്തിലധികം ഗ്രാമങ്ങളില്‍ ആഴത്തില്‍ വേരുകളുള്ള സംഘടനക്ക് അവിടങ്ങളില്‍ നിന്നുയരുന്ന ജനകീയ പ്രശ്നങ്ങളില്‍ സ്വാഭാവികമായും ഇടപെടേണ്ടിവരും. ഈ ജനകീയ സമരങ്ങളുടെയൊന്നും കവാടം ആര്‍ക്കുനേരെയും കൊട്ടിയടച്ചിട്ടില്ല. സത്യസന്ധമായി സഹകരിക്കാന്‍ സന്നദ്ധതയുള്ള ആര്‍ക്കും നുഴഞ്ഞുകയറാതെ നേരെവന്നു മുന്‍വാതിലിലൂടെതന്നെ സമരത്തില്‍ പ്രവേശിക്കാം.
കേരളത്തിലെ വര്‍ത്തമാനചരിത്രത്തിലെ ഉജ്വലമായ രാഷ്ട്രീയ അധ്യായങ്ങളായ ജനകീയ സമരങ്ങളില്‍ ആര്‍ക്കും പങ്കാളിയാകാവുന്നതാണ്. എന്നിട്ടും എന്തുകൊണ്ട് സി.പി.എം ഇതിലൊന്നും ഒരു സാന്നിധ്യമേ അല്ലാതെപോകുന്നത് അവരും പൊതുജനവും ആലോചിക്കേണ്ടതാണ്. സോളിഡാരിറ്റിയെ വിമര്‍ശിച്ച് ജനകീയ സമരങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി ദുര്‍ബലപ്പെടുത്താമെന്നാണ് സി.പി.എം വ്യാമോഹിക്കുന്നത്.
കേരളത്തിലെ സഹ യുവജനസംഘടനകളെ നിങ്ങള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്?
ഒരു യുവജനപ്രസ്ഥാനമെന്ന നിലയില്‍ ഏഴുവര്‍ഷം പ്രായമുള്ള സോളിഡാരിറ്റി കേരളത്തിലെ ഏറെ പഴക്കവും പാരമ്പര്യവുമുള്ള യുവജനപ്രസ്ഥാനങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും ഗൌരവപൂര്‍വം വീക്ഷിക്കാറുണ്ട്. കേരളീയ യുവത്വത്തിന് ദിശാബോധം നല്‍കിയിരുന്ന യുവജനപ്രസ്ഥാനങ്ങളിന്ന് അധികാരത്തില്‍ മാത്രം കണ്ണ് നട്ടിരിക്കുന്നവരായി മാറുന്നുവോ എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. 17 വര്‍ഷത്തിനുശേഷം സംസ്ഥാനസമ്മേളനം സംഘടിപ്പിച്ച ഒരു യുവജനപ്രസ്ഥാനം അതിന്റെ സമ്മേളനത്തിലുടനീളം അസ്വസ്ഥപ്പെട്ടത് അധികാര നഷ്ടത്തെക്കുറിച്ച് മാത്രമാണ്. അതിലുപരി യുവാക്കളുടെ അരാഷ്ട്രീയവല്‍ക്കരണവും തൊഴിലില്ലായ്മയും അവയെ കീഴടക്കുന്ന മുതലാളിത്ത ജീര്‍ണതയും യുവജനപ്രസ്ഥാനങ്ങളുടെ പ്രധാന അജണ്ടയായി മാറേണ്ടിയിരിക്കുന്നു. യുവാക്കളുടെ കര്‍മശേഷിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും അവര്‍ക്ക് കൃത്യമായി രാഷ്ട്രീയ സദാചാര ബോധം നല്‍കാനും സാധിച്ചെങ്കില്‍ മാത്രമേ യുവജനപ്രസ്ഥാനങ്ങളുടെ നിലനില്‍പിന് ന്യായീകരണമുള്ളൂ.

ഇസ്രായേല്‍ വിരുദ്ധ റാലിയില്‍ സി.പി.എമ്മും ജമാഅത്തെ ഇസ്‌ലാമിയും


ഇസ്രായേല്‍ വിരുദ്ധ റാലിയില്‍ സി.പി.എമ്മും ജമാഅത്തെ ഇസ്‌ലാമിയും
Friday, June 4, 2010

ന്യൂദല്‍ഹി: കേരളത്തിലെ സി.പി.എം നേതാക്കള്‍ ജമാഅത്തെ ഇസ്‌ലാമിയെ വര്‍ഗീയ കക്ഷിയെന്ന് ആക്ഷേപിക്കുന്നതിനിടയില്‍ ജമാഅത്തും സി.പി.എമ്മും സംയുക്തമായി ദല്‍ഹിയില്‍ നടത്തിയ ഇസ്രായേല്‍ എംബസി മാര്‍ച്ച് ശ്രദ്ധേയമായി. മുസ്‌ലിം സംഘടനകളായ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, മില്ലി കൗണ്‍സില്‍, ഇടതു കക്ഷികളായ സി.പി.എം, സി.പി.ഐ എന്നിവയുടെ അഖിലേന്ത്യാ നേതാക്കളുടെ കീഴിലാണ് പ്രവര്‍ത്തകര്‍ ദല്‍ഹിയില്‍ ഇസ്രായേല്‍ എംബസിയിലേക്ക് മാര്‍ച്ച് ചെയ്തത്.

'കമ്മിറ്റി ഫോര്‍ സോളിഡാരിറ്റി വിത്ത് ഫലസ്തീന്റെ' ബാനറില്‍ സംഘടിപ്പിച്ച മാര്‍ച്ചിന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സി.പി.ഐ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ജന്‍, ജമാഅത്തെ ഇസ്‌ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി മുജ്തബാ ഫാറൂഖ്, പി.ആര്‍ സെക്രട്ടറി റഫീഖ് അഹ്മദ്, അഖിലേന്ത്യാ ശൂറാ അംഗം എസ്.ക്യു.ആര്‍ ഇല്യാസ്, മില്ലി കൗണ്‍സില്‍ പ്രസിഡന്റ് സഫറുല്ലാ ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫലസ്തീനികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളും മരുന്നുമായി ഗസ്സയിലേക്ക് പോയ സമാധാന കപ്പല്‍വ്യൂഹത്തെ ആക്രമിച്ച് സന്നദ്ധപ്രവര്‍ത്തകരെ വധിച്ച ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധിക്കാനാണ് ഈ സംഘടനകള്‍ ഒരുമിച്ച് ചേര്‍ന്ന് ഇസ്രായേല്‍ എംബസിയിലേക്ക് മാര്‍ച്ച് ചെയ്തത്.

ദല്‍ഹി ഇന്ത്യാ ഗേറ്റിനടുത്ത് ഷാജഹാന്‍ റോഡില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് എംബസിയിലേക്കുള്ള റോഡില്‍ യു.പി.എസ്.സി ഓഫിസിന് മുന്നില്‍ ബാരിക്കേഡുകള്‍ നിരത്തി പൊലീസ് തടഞ്ഞു. തുടര്‍ന്ന് റാലിയെ അഭിമുഖീകരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി മേയ് 31ന് ഇസ്രായേല്‍ സൈന്യം ആറ് കപ്പലുകള്‍ക്ക് നേരെ നടത്തിയ ആക്രമണം സാമാന്യ മര്യദക്ക് നിരക്കാത്തതും അന്തമില്ലാത്ത നടപടിയുമാണെന്ന് കുറ്റപ്പെടുത്തി.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, മില്ലി കൗണ്‍സില്‍, സി.പി.എം, സി.പി.ഐ എന്നിവയെ കൂടാതെ ചില സന്നദ്ധ സംഘടനകളും ഉള്‍പ്പെടുന്ന 'കമ്മിറ്റി ഫോര്‍ സോളിഡാരിറ്റി വിത്ത് ഫലസ്തീന്‍' പ്രശ്‌നത്തില്‍ കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തിരുത്താന്‍ ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ രാജ്യവ്യാപകമായി നടത്തണമെന്ന് ആഹ്വാനം ചെയ്തു.

അലങ്കാരം

അഞ്ജു, കാറല്മണ്ണ


അവള്,
പാതി ഉറക്കത്തില് മാഞ്ഞുപോയ പകലുകളും
നിറങ്ങളുറങ്ങാത്ത രാത്രികളും
ആര്ത്തു പെയ്യുന്ന മഴയും സ്വപ്നം കാണുന്നു.
പേരറിയാത്ത അകലങ്ങളിലേക്ക്
ദൈവത്തിന്റെ വേരുകള് തേടി ഒഴുകുന്നു.
കാലത്തിന്റെ ശിഖരങ്ങള് പടര്ന്ന
ആകാശത്തെ അലിയിച്ചു കൊണ്ട്
വേനലില് തളര്ന്നുപോയ കാട്ടുപക്ഷിയുടെ
വസന്തം നിറഞ്ഞ ഭൂതകാലത്തിലേക്കെത്തി നോക്കുന്നു.
എന്നിട്ടും,
മരവിക്കുന്ന മഞ്ഞു മാത്രം അവളില് പെയ്തൊഴിയുന്നു
രക്തം തുടുക്കുന്ന സന്ധ്യകള് മാത്രം-
അവളില് കണ്ണാടി നോക്കുന്നു.
ഇല കൊഴിഞ്ഞ മരങ്ങള് മാത്രം അവളുടെ തീരത്ത് ബാക്കിയാവുന്നു
കരഞ്ഞു പിറന്ന പകലുകള് അവളില്-
വാടി വീഴുന്നു.
പിന്നെ,
അവള് കണ്ണീരാവുന്നു,
ശിവന്ന് അലങ്കാരം മാത്രമാകുന്നു.

Blog Archive