var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, June 7, 2010

ന്യൂനപക്ഷങ്ങള്‍ കൈവിട്ട സി.പി.എമ്മിന് ഹിന്ദുത്വ പ്രീണനവും ഫലം ചെയ്തില്ല്ല

Thursday, June 3, 2010
ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങള്‍ പൂര്‍ണമായും കൈവിട്ട സി.പി.എം അവസാന ഘട്ടത്തില്‍ നടത്തിയ ഹിന്ദുത്വ പ്രീണനം കൊണ്ടും പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാനായില്ല. മുസ്ലിംകള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച തൊഴില്‍ സംവരണം മരവിപ്പിച്ചും പരസ്യമായി ബി.ജെ.പി വോട്ടിന് ആഹ്വാനം ചെയ്തും ഹിന്ദു വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാന്‍ സി.പി.എം നടത്തിയ ശ്രമം കൂടിയാണ് പശ്ചിമ ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞത്്.

അതേസമയം ഭൂരിപക്ഷ വോട്ടു ബാങ്കിനെ സ്വാധീനിക്കാന്‍ സി.പി.എം അടിത്തട്ടില്‍ നടത്തിയ പ്രചാരണം കൊല്‍ക്കത്തക്ക് പ്രഥമ മുസ്ലിം മേയറെ നഷ്ടപ്പെടുത്തുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കൊല്‍ക്കത്ത മേയറാകുമെന്ന് ഉറപ്പായിരുന്ന ജാവേദ് ഖാന്‍ തൃണമൂലിന്റെ തകര്‍പ്പന്‍ ജയത്തിനിടയിലും പരാജയമേറ്റുവാങ്ങി.
കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് മൃഗീയമായ വര്‍ഗീയ കലാപങ്ങള്‍ക്ക് ഇരയായ മുസ്ലിംകള്‍ ബദലെന്ന നിലയില്‍ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും വരിച്ചതാണ് ബംഗാള്‍ ചുവക്കാനുണ്ടായ കാരണമെന്ന തിരിച്ചറിഞ്ഞിടത്ത് നിന്നാണ് ബംഗാളില്‍ മമതയുടെ വിജയഗാഥ തുടങ്ങുന്നത്.

ഒരു കാലത്ത് സി.പി.എം വിരോധം മൂലം ബി.ജെ.പിയുമായി പോലും സഹകരിച്ച മമത ന്യൂനപക്ഷ വോട്ടുബാങ്കിന്റെ ശക്തി തിരിച്ചറിഞ്ഞ് ബി.ജെ.പിയെ അകറ്റിനിര്‍ത്തുന്നതാണ് പിന്നീട് കണ്ടത്്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സച്ചാര്‍ റിപ്പോര്‍ട്ട് ഇതിന് പറ്റിയ ആയുധമാക്കാനും മമതക്ക് കഴിഞ്ഞു. ഇതോടെ ദലിതുകളേക്കാള്‍ പരിതാപകരമാണ് തങ്ങളുടെ ദുരവസ്ഥയെന്ന് തിരിച്ചറിഞ്ഞ ബംഗാള്‍ മുസ്ലിംകള്‍ വിദ്യാഭ്യാസ^തൊഴില്‍ മേഖലകളിലെ പ്രാതിനിധ്യം ചോദിച്ച് രംഗത്തു വന്നു തുടങ്ങി. ഈ ഘട്ടത്തിലാണ് മാസങ്ങള്‍ക്ക് മുമ്പ് മുസ്ലിംകള്‍ക്ക് 10 ശതമാനം തൊഴില്‍ സംവരണം നല്‍കുമെന്ന് ബംഗാള്‍ സര്‍ക്കാറിന് പ്രഖ്യാപിക്കേണ്ടി വന്നത്.

സച്ചാര്‍ കേവലം പ്രചാരണോപാധിയാക്കുന്നതിന് പകരം തനിക്ക് കേന്ദ്രത്തില്‍ ലഭിച്ച റെയില്‍വേ മന്ത്രിപദം മുസ്ലിം ക്ഷേമത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനും മമത ശ്രമിച്ചു. കൊല്‍ക്കത്തയിലെ ട്രെയിനുകളില്‍ മദ്റസാ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് നടപ്പാക്കിയും റയില്‍വേകളിലെ നിയമനങ്ങളില്‍ ന്യൂനപക്ഷ നിയമനങ്ങള്‍ ഉറപ്പു വരുത്താന്‍ നടപടി സ്വീകരിച്ചും സി.പി.എം തിരിഞ്ഞു നോക്കാത്ത മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ റെയില്‍വേയുടെ വികസനമെത്തിച്ചും പ്രായോഗികമായി ചെയ്യാന്‍ തനിക്കാഗ്രഹമുണ്ടെന്ന് ന്യൂനപക്ഷത്തെ ബോധ്യപ്പെടുത്തുന്നതില്‍ മമത വിജയിച്ചു.

വനിതാ ബില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പിയും ഒത്തു ചേര്‍ന്നപ്പോള്‍ ദലിതുകളേക്കാള്‍ പിന്നാക്കക്കാരായ മുസ്ലിംകള്‍ക്ക് വനിതാ സംവരണത്തിനുള്ളില്‍ ഉപ സംവരണം വേണമെന്നാവശ്യപ്പെട്ട് മമത യു.പി.എക്കുള്ളില്‍ വ്യതിരിക്തമായ നിലപാട് സ്വീകരിച്ചു.
കോണ്‍ഗ്രസിനേക്കാളും സി.പി.എമ്മിനേക്കാളും മുസ്ലിംകളോട് ആഭിമുഖ്യം തനിക്കാണെന്ന് ബംഗാള്‍ മുസ്ലിംകളെ ബോധ്യപ്പെടുത്താന്‍ ഇതുവഴി മമതക്കായി.

ഹസനുല്‍ ബന്ന
madhyamam

Blog Archive