var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, November 23, 2009

മകന്‍ പിടിയിലായെങ്കില്‍ സന്തോഷം; അവന്റെ പിറകിലുള്ളവരെയും കണ്ടെത്തണം-നസീറിന്റെ പിതാവ്

Tuesday, November 24, 2009
കണ്ണൂര്‍: കോളിളക്കമുണ്ടാക്കിയ കശ്മീര്‍ തീവ്രവാദ കേസിലെ മുഖ്യപ്രതി തടിയന്റവിട നസീര്‍ ബംഗ്ലാദേശില്‍ പിടിയിലായെന്ന വാര്‍ത്ത കേട്ട് കണ്ണൂര്‍ സിറ്റി തയ്യിലില്‍ താമസിക്കുന്ന പിതാവ് അബ്ദുല്‍ മജീദ് നെടുവീര്‍പ്പിടുന്നു.
'അവന്‍ പിടിയിലായത് സന്തോഷം തന്നെ. ഇനിയെങ്കിലും എനിക്കും കുടുംബത്തിനും സമാധാനം കിട്ടുമോ? എന്റെ മോന്‍ ഇത്രവലിയ ഭീകരവാദിയായത് ശരിയെങ്കില്‍ അവന് മാപ്പില്ല. ഏതൊരാള്‍ക്കും നീതി ലഭ്യമാവുന്ന നിയമവ്യവസ്ഥയുള്ള ഒരു നാടാണിതെന്ന അഭിമാനത്തോടെയാണ് ഞാനിത് പറയുന്നത്. കുറ്റക്കാരനല്ലെങ്കില്‍ അത് തെളിയിക്കാന്‍ അവസരമുണ്ടാവുമല്ലൊ. അതല്ല, രാജ്യദ്രോഹിയാണെന്ന് തെളിയുകയാണെങ്കില്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടട്ടെ. എന്റെ മോനല്ല, ഉപ്പയായാല്‍ പോലും രാജ്യദ്രോഹിയായാല്‍ മാപ്പ് നല്‍കാനാവില്ല. രാജ്യസ്നേഹിയായി ജീവിക്കേണ്ട ഒരു മുസ്ലിമും ഇങ്ങനെയല്ലാതെ പറയുകയില്ല'^പത്ത് വര്‍ഷത്തോളമായി മകന്റെ പേരില്‍ വിവാദങ്ങള്‍ക്കും ഭീതിക്കുമിടയില്‍ കഴിയുന്ന അബ്ദുല്‍മജീദ് പറയുന്നു.

'ഒരിക്കലും അവനെപ്പോലൊരാള്‍ ഒറ്റക്ക് ഇത്തരമൊരു സാഹചര്യത്തില്‍ പെടുകയില്ല. പിറകില്‍ ആരോ ഉണ്ട്. അത് ആരാണെന്ന് കൂടി പുറത്തുകൊണ്ടുവരണം.'^മജീദ് ആവശ്യപ്പെടുന്നു.
ബഹ്റൈനില്‍ വ്യാപാരിയായ അബ്ദുല്‍ മജീദിന്റെ ആറ് മക്കളില്‍ മൂത്തവനാണ് നസീര്‍. രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികളും അന്വേഷിക്കുന്ന തീവ്രവാദിയായി അവന്‍ എങ്ങനെ മാറിയെന്നറിയാതെ ഈ പിതാവ് അന്ധാളിക്കുകയാണ്.ഒരു ഭാഗത്ത് അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഗൃഹനിരീക്ഷണം. പെണ്‍മക്കളുടെ ഭര്‍ത്താക്കന്‍മാര്‍ പോലും പിണങ്ങിപ്പോകുമെന്ന നിലയില്‍ തീവ്രാവാദിയുടെ കുടുംബമായി മാറിയതിന്റെ ഉള്ളുരുകുന്ന വേദന മജീദിന്റെ സ്വരത്തിലുണ്ട്. ഏത് ശബ്ദം കേള്‍ക്കുമ്പോഴും 'പൊലീസ്' എന്ന് നിലവിളിച്ച് ഭയന്നോടി വാതിലടക്കുന്ന പിഞ്ചുമക്കളുടെ വെപ്രാളം. രാവും പകലും പെറ്റ മകന്റെ ദുര്യോഗമോര്‍ത്ത് ഉരുകിത്തീരുന്ന മാതാവ് ഖദീജയുടെ സങ്കടങ്ങള്‍. എല്ലാം കടുത്ത പരീക്ഷണമായി കടിച്ചമര്‍ത്തുകയാണ് മജീദ്.

മകനെക്കുറിച്ച് മജീദിന്റെ ഓര്‍മകള്‍ ഇങ്ങനെയാണ്: '30 വര്‍ഷം മുമ്പു തന്നെ ഗള്‍ഫില്‍ ഉപജീവന മാര്‍ഗം കണ്ടെത്തിയ ആളാണ് ഞാന്‍. ചെറുപ്പത്തിലേ എല്ലാവരെയും അനുസരിക്കുന്നവനായിരുന്നു നസീര്‍. ഒരു തല്ലിനു പോലും മുതിരാന്‍ ധൈര്യമില്ലാത്ത ഇളം മനസ്സുള്ളവന്‍. ചൊവ്വയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പഠനം കഴിഞ്ഞ് സിറ്റി ഹൈസ്കൂളില്‍ ചേര്‍ന്നു. അവിടെ എത്തിയപ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായി. അതിന്റെ പേരില്‍ തല്ല് വാങ്ങി. എസ്.എസ്.എല്‍.സി കഴിഞ്ഞ ശേഷം അവനെ ഗള്‍ഫിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ആസാദ് വധക്കേസില്‍ പ്രതിയായത്. അന്ന് നസീറിന് വയസ്സ് പതിനെട്ട്. ഞങ്ങളെല്ലാവരും അദ്ഭുതപ്പെട്ടുപോയി. ആസാദ് വധക്കേസില്‍ കോടതി വെറുതെവിട്ടു. അപ്പോഴേക്കും നായനാര്‍ വധശ്രമക്കേസില്‍ പിടിക്കപ്പെട്ടിരുന്നു. മനുഷ്യാവകാശ കമീഷന് പരാതി നല്‍കി നീതിക്കുവേണ്ടി പൊരുതി. അഞ്ച് വര്‍ഷം ഇടതുമുന്നണി ഭരിച്ചിട്ടും നായനാര്‍ വധശ്രമകേസന്വേഷണത്തിന് തുമ്പുണ്ടായില്ല. പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിനും ഈ കേസ് തെളിയിക്കാനായില്ല. ഒടുവില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയപ്പോള്‍ നസീര്‍ പ്രതിചേര്‍ക്കപ്പെട്ടു.
അഞ്ച് വര്‍ഷം മുമ്പ് സൌദിയിലേക്ക് പോകുന്നതുവരെ അവന്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. പിന്നീടാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ജലീലിന്റെ പെങ്ങളുടെ മകളെ നിക്കാഹ് കഴിച്ചത്. സ്വന്തം ഉമ്മയോട് പോലും ഈ വിവാഹം നസീര്‍ പറഞ്ഞില്ല. ഒരിക്കലും യോജിക്കാത്ത ഒരു ദാമ്പത്യമാണതെന്ന് അവനെ ഉപദേശിച്ചു. അനുസരിച്ചില്ല. ഇതോടെ ഇനി വീട്ടിലേക്ക് വരരുതെന്ന് പറഞ്ഞു. അവന്‍ അന്ന് ഇറങ്ങിപ്പോയതാണ്. അവനോ ഭാര്യയോ മക്കളോ ഒരിക്കലും വീട്ടില്‍ വന്നിട്ടില്ല^മജീദ് പറഞ്ഞു.

മാധ്യമം

1 comment:

Rejeesh Sanathanan said...

സ്വന്തം മകനേക്കാള്‍ ദേശത്തിന്‍റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വില കാണുന്ന ഈ അഛനെ പോലുള്ളവരാണ് ഈ നാടിന്‍റെ അഭിമാനം........

Blog Archive