var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, November 23, 2009

ബാബരി തകര്‍ച്ച ആസൂത്രിതം വാജ്പേയി, അദ്വാനി, ജോഷി പ്രതിക്കൂട്ടില്‍

Tuesday, November 24, 2009
ന്യൂദല്‍ഹി: ആസൂത്രിതമായിരുന്നു ബാബരി മസ്ജിദ് തകര്‍ച്ചയെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ലിബര്‍ഹാന്‍ കമീഷന്‍ കണ്ടെത്തി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ വ്യക്തമായ അറിവോടും പങ്കാളിത്തത്തോടും കൂടിയാണ് പള്ളി തകര്‍ച്ച സംഭവിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. ജൂണ്‍ മുപ്പതിന് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച കമീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ നടപടികൂടി ചേര്‍ത്ത് നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കെ, ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് അതിന്റെ ഉള്ളടക്കം ഇന്നലെ പുറത്തുവിട്ടത്. ആധികാരിക റിപ്പോര്‍ട്ട് തന്നെയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന പത്രത്തിന്റെ വെളിപ്പെടുത്തല്‍ ആഭ്യന്തര മന്ത്രി പി. ചിദംബരം നിഷേധിച്ചിട്ടില്ല. എന്നാല്‍, സര്‍ക്കാറിന്റെ ഭാഗത്തുനിന്നല്ല റിപ്പോര്‍ട്ട് ചോര്‍ന്നതെന്ന് ആഭ്യന്തര മന്ത്രി ലോക്സഭയില്‍ വെളിപ്പെടുത്തി.

ഇന്ത്യയുടെ മതേതര അടിത്തറ തകര്‍ക്കുമാറ് 1992 ഡിസംബര്‍ ആറിനാണ് ഹിന്ദു വര്‍ഗീയവാദികള്‍ ബാബരി പള്ളി തകര്‍ത്തത്. ഇതേതുടര്‍ന്ന് രാജ്യത്തുടനീളം കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഡിസംബര്‍ 16നാണ് ലിബര്‍ഹാന്‍ കമീഷന്‍ പ്രഖ്യാപിച്ചത്. ബാബരി മസ്ജിദ് തകര്‍ച്ചയിലേക്കു നയിച്ച സംഭവങ്ങളും സാഹചര്യങ്ങളും അപഗ്രഥിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഏകാംഗ കമീഷനുള്ള സര്‍ക്കാര്‍ നിര്‍ദേശം.
പല ഘട്ടങ്ങളിലായി 48 തവണയാണ് കമീഷന് കാലാവധി നീട്ടിക്കൊടുത്തത്. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ ഏറ്റവും ദീര്‍ഘിച്ച സമയമെടുത്ത് തയാറാക്കിയ റിപ്പോര്‍ട്ടെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഒട്ടേറെ ഔദ്യോഗിക രേഖകളും സാക്ഷി മൊഴികളും മുന്‍നിര്‍ത്തിയാണ് വാജ്പേയി ഉള്‍പ്പെടെ പ്രധാന ബി.ജെ.പി നേതാക്കള്‍ക്ക് മുഴുവന്‍ ബാബരി മസ്ജിദ് തകര്‍ക്കുന്ന ആസൂത്രണത്തില്‍ ഭാഗഭാക്കായിരുന്നുവെന്ന് കമീഷന്‍ കണ്ടെത്തിയത്. ബാബരി മസ്ജിദ് പൂര്‍ണമായും തകര്‍ക്കല്‍ കാലേക്കൂട്ടി ആസൂത്രണം ചെയ്തതാണ്. കര്‍സേവകര്‍ പള്ളി പൊളിക്കുമെന്ന് സ്വപ്നത്തില്‍പോലും തങ്ങള്‍ കരുതിയിരുന്നില്ലെന്ന അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കളുടെ വാദം പച്ചക്കള്ളമാണെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി.

സാമുദായിക വിഭജനത്തിന്റെ കരയിലേക്ക് ഇന്ത്യയെ കൊണ്ടുതള്ളിയ പള്ളി തകര്‍ച്ചയെ കുറിച്ച് ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ സംഘ്പരിവാറിന്റെ ഉയര്‍ന്ന നേതാക്കള്‍ക്കെല്ലാം അറിവുണ്ടായിരുന്നു. ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്റംഗ്ദള്‍, ശിവസേന എന്നീ കക്ഷികളുടെ പങ്കിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
അതേസമയം ഹിന്ദു പൊതുസമൂഹത്തിന്റെ സ്വമേധയാ ഉള്ള താല്‍പര്യവും പങ്കാളിത്തവും അയോധ്യാ പ്രസ്ഥാനത്തിന് ലഭിച്ചിരുന്നില്ലെന്ന് കമീഷന്‍ വിലയിരുത്തി. ക്ഷേത്രനിര്‍മാണം എന്നത് ജനകീയ പ്രസ്ഥാനത്തിന് വഴിയൊരുക്കുന്ന ഒന്നല്ലെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. അയോധ്യാ പ്രസ്ഥാനത്തില്‍ ചേരുന്നതുതന്നെ നാണക്കേടാണെന്ന തോന്നല്‍ ബാക്കിവെച്ചു കൊണ്ടാണ് അയോധ്യാ പ്രചാരണം അവസാനിച്ചതും.

തങ്ങള്‍ നിരപരാധികളാണെന്നു പറയുന്നുണ്ടെങ്കിലും ഉത്തരവാദിത്തത്തില്‍ നിന്ന് വാജ്പേയിയെയും അദ്വാനിയെയും മാറ്റി നിര്‍ത്താന്‍ കഴിയില്ല. കമീഷനു മുമ്പാകെ തെളിവ് നല്‍കാന്‍ ഹാജരായ ഘട്ടത്തില്‍ പള്ളി തകര്‍ച്ചയില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്നാണ് അദ്വാനി അറിയിച്ചത്. അയോധ്യാ പ്രക്ഷോഭത്തിന് ജനപിന്തുണ ലഭിക്കാനുള്ള പ്രതീകങ്ങളായി ഈ നേതാക്കളെ സംഘ് പരിവാര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. തങ്ങളുടെ രാഷ്ട്രീയ ഭാവി തകര്‍ക്കുമാറ് ആര്‍.എസ്.എസ് നിര്‍ദേശങ്ങള്‍ അവഗണിക്കാന്‍ ഇന്നും ഈ നേതാക്കള്‍ക്ക് കഴിയില്ല. മേലുദ്യോഗസ്ഥരുടെ ആജ്ഞ ശിരസാവഹിക്കുകയായിരുന്നുവെന്ന വിചാരണാ വേളയില്‍ നാസി സൈനികര്‍ പറഞ്ഞ ന്യായം സ്വീകരിക്കപ്പെടുകയുണ്ടായില്ല.
ഈ നേതാക്കള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കുകയോ കുറ്റമുക്തരാക്കുകയോ പാടില്ലെന്നും കമീഷന്‍ പറയുന്നു. വാജ്പേയി, അദ്വാനി, ജോഷി എന്നിവര്‍ വോട്ടര്‍മാര്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ കൂടിയാണ് വഞ്ചിച്ചത്. വൈകാരിക വിക്ഷോഭത്തനടിപ്പെട്ട സാധാരണക്കാരെ കൂടി പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരികയായിരുന്നു അദ്വാനിയുടെ രഥയാത്ര ലക്ഷ്യമിട്ടത്. പൊടുന്നനെ സംഭവിച്ച ഒന്നായിരുന്നു ബാബരി തകര്‍ച്ചയെന്ന സംഘ്വാദത്തെ കമീഷന്‍ പൂര്‍ണമായും നിരാകരിക്കുന്നു. കൃത്യമായ ആസൂത്രണം എല്ലാ ഘട്ടത്തിലും കാണാം.

പ്രതീകാത്മക കര്‍സേവ മാത്രമാകും അയോധ്യയില്‍ നടക്കുകയെന്ന നേതാക്കളുടെ വാദം കള്ളമാണെന്ന് തെളിയിക്കും വിധമുള്ള വിപുലീകൃതമായ മുന്നൊരുക്കങ്ങളാണ് അയോധ്യയിലും ഫൈസാബാദിലും നടന്നത്. ഫണ്ട് കൈമാറ്റം, കര്‍സേവകര്‍ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഉപകരണങ്ങള്‍ ലഭ്യമാക്കിയത്^എല്ലാം ആസൂത്രണത്തിന്റെ ഉദാഹരണങ്ങളാണ്. മുന്‍കൂട്ടി ശേഖരിച്ച ആയുധങ്ങളും ഉപകരണങ്ങളും പള്ളി പൊളിക്കല്‍ എളുപ്പമാക്കി. പരിശീലനം സിദ്ധിച്ചവരെന്നു തോന്നിക്കുമാറുള്ള ഒരു സംഘമാണ് യഥാര്‍ഥത്തില്‍ പള്ളി പൊളിച്ചത്. അവരില്‍ പലരും മുഖം മറച്ചിരുന്നു. പള്ളിയില്‍നിന്ന് വിഗ്രഹവും കാണിക്ക പാത്രവും നീക്കം ചെയ്തതും പള്ളി പൊളിച്ച ഉടന്‍ താല്‍ക്കാലിക ക്ഷേത്രം നിര്‍മിച്ചതുമൊക്കെ കുറ്റമറ്റ മുന്നൊരുക്കങ്ങളും കൃത്യമായ ആസൂത്രണവും സംശയരഹിതമായി തെളിയിക്കുന്നു.
ആശയത്തേക്കാള്‍ വര്‍ധിച്ച തോതിലുള്ള സമ്പത്തും അധികാര താല്‍പര്യങ്ങളും മുന്നില്‍ കണ്ടാണ് സംഘ് ശക്തികള്‍ അയോധ്യാ പ്രസ്ഥാനവുമായി രംഗത്തു വന്നതെന്നും കമീഷന്‍ വിലയിരുത്തി. അയോധ്യാ പ്രസ്ഥാനം തങ്ങളുടെ വിജയത്തിലേക്ക് വഴി തുറക്കുമെന്ന് നേതാക്കള്‍ ചിന്തിച്ചു. തലപ്പത്തുള്ളവര്‍ നല്‍കിയ വാളുപയോഗിച്ച് തലകൊയ്യുന്നവരെ പോലെ പെരുമാറുകയായിരുന്നു ഈ നേതാക്കള്‍.
അയോധ്യാ പ്രസ്ഥാനത്തിന്റെ പേരില്‍ സമാഹരിച്ച വന്‍തുകയത്രയും തങ്ങളുടെ സ്വന്തം പേരിലുള്ള ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കുകയായിരുന്നു ഇവര്‍. പള്ളി പൊളിക്കുന്ന ദിവസം ഈ പണം കൊണ്ടാണ് കര്‍സേവകര്‍ക്ക് അയോധ്യയില്‍ ഇവര്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയത്.
ബാബരി മസ്ജിദ് സംഘടനകളെയും ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് നിശിതമായി വിമര്‍ശിക്കുന്നുണ്ട്. സ്വന്തം നിലക്കുള്ള ഒരു വിഭാഗമായി മാറുകയായിരുന്നു ഈ മുസ്ലിം നേതാക്കളില്‍ ഭൂരിഭാഗവും. അവര്‍ ഉത്തരവാദിത്തമില്ലാത്തവരും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ ക്ഷേമത്തില്‍ താല്‍പര്യം കാണിക്കാത്താവരുമാണ്. അയോധ്യാ തര്‍ക്കത്തില്‍ കോടതിയിലും പുറത്തും യുക്തിപൂര്‍ണവും രമ്യവും സുസ്ഥിരവുമായ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ ഇവര്‍ പരാജയപ്പെട്ടുവെന്നും കമീഷന്‍ കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാ പ്രകാരം ഗവര്‍ണറുടെ ശിപാര്‍ശ ഉണ്ടെങ്കിലേ കേന്ദ്രത്തിന് നടപടി എടുക്കാന്‍ കഴിയൂ എന്നതിനാലാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന് ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എം.സി.എ നാസര്‍

മാധ്യമം

No comments:

Blog Archive