var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, November 23, 2009

ലിബര്‍ഹാന്‍ കണ്ടെത്തിയത് പണ്ടേ അറിഞ്ഞ സത്യം

Tuesday, November 24, 2009
1992 ഡിസംബര്‍ ആറിന് ഉന്മൂലനം ചെയ്യപ്പെട്ട ചരിത്രദേവാലയമായ ബാബരി മസ്ജിദിന്റെ ധ്വംസന പശ്ചാത്തലത്തെയും അതിലേക്ക് നയിച്ച കാരണങ്ങളെയും പങ്കാളികളായവരെയും കുറിച്ച് അന്വേഷിക്കാന്‍ പി.വി. നരസിംഹറാവു സര്‍ക്കാര്‍ 17 വര്‍ഷം മുമ്പ് നിയോഗിച്ച ജസ്റ്റിസ് എം.എസ്. ലിബര്‍ഹാന്‍ കമീഷന്റെ 700 പേജും നാല് വാള്യങ്ങളുമുള്ള റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ മേശപ്പുറത്തുവെക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കെ, ചില പ്രധാന പരാമര്‍ശങ്ങള്‍ ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ഒച്ചപ്പാടായിരിക്കുന്നു. ഉള്ളടക്കത്തേക്കാള്‍ ചര്‍ച്ചയായിരിക്കുന്നത് റിപ്പോര്‍ട്ടിന്റെ ചോര്‍ച്ചയാണെന്നത് യാദൃച്ഛികമല്ല. മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ലജ്ജിച്ച് തലതാഴ്ത്താനേ റിപ്പോര്‍ട്ടില്‍ വകയുള്ളൂ. അതിനാല്‍, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് ഭരണപക്ഷം തന്നെ റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു എന്നാരോപിച്ച് പാര്‍ലമെന്റ് സ്തംഭിപ്പിച്ചതിലൂടെ ജനശ്രദ്ധ യഥാര്‍ഥ വിഷയത്തില്‍നിന്ന് തിരിച്ചുവിടാനാവുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. സാങ്കേതികത്വം മാറ്റിനിര്‍ത്തിയാല്‍ പാര്‍ലമെന്റിന്റെ മുമ്പാകെ അനാവരണം ചെയ്യപ്പെടാനിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍നിന്ന് ഏതാനും ഭാഗങ്ങള്‍ ചോര്‍ന്നുപോയത് ആനക്കാര്യമൊന്നുമല്ല.

പുറത്തുവന്ന വിവരങ്ങള്‍ ഒരര്‍ഥത്തിലും അമ്പരിപ്പിക്കുന്നതോ ഞെട്ടിക്കുന്നതോ അല്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പ്രതീകാത്മകം മാത്രമായിരുന്നു കര്‍സേവയെന്നും മസ്ജിദ് ധ്വംസനം ആവേശഭരിതരായ കര്‍സേവകര്‍ പൊടുന്നനെ ചെയ്തുപോയ കൃത്യമായിരുന്നെന്നുമുള്ള ബി.ജെ.പിയുടെ അവകാശവാദത്തെയാണ് റിപ്പോര്‍ട്ട് ഏറ്റവും ശക്തമായി നിരാകരിക്കുന്നത്. അതീവശ്രദ്ധയോടെ ആസൂത്രണം ചെയ്യപ്പെട്ട പള്ളിപൊളിക്കല്‍ പദ്ധതി ആര്‍.എസ്.എസും വിശ്വഹിന്ദു പരിഷത്തും ശിവസേനയും പങ്കാളികളായി നടപ്പാക്കുകയായിരുന്നെന്നും അടല്‍ബിഹാരി വാജ്പേയി, എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി മുതലായ മുതിര്‍ന്ന നേതാക്കള്‍ക്ക് അതേപ്പറ്റി അറിവില്ലായിരുന്നു എന്ന വാദം അസ്വീകാര്യമാണെന്നും ലിബര്‍ഹാന്‍ ചൂണ്ടിക്കാട്ടുന്നു. അന്നത്തെ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങാവട്ടെ സംഭവങ്ങളെക്കുറിച്ച് എല്ലാ വിവരങ്ങളും അറിഞ്ഞ് തന്റെ ഭരണയന്ത്രത്തെ നിഷ്ക്രിയമാക്കി നിര്‍ത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. പള്ളിപൊളി പൂര്‍ത്തിയാവുന്നതുവരെ അദ്ദേഹം അര്‍ധസൈനിക വിഭാഗത്തെ രംഗത്തിറക്കിയതേ ഇല്ല.

ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ അപേക്ഷയും അദ്ദേഹം ചെവിക്കൊണ്ടില്ല. കര്‍സേവകരെ സുസജ്ജരാക്കാന്‍ ബി.ജെ.പി^ശിവസേന സര്‍ക്കാറുകള്‍ ഔദ്യോഗിക സ്രോതസ്സുകള്‍ തന്നെ ഉപയോഗപ്പെടുത്തി. ഒരിക്കലും മസ്ജിദ് തകര്‍ക്കപ്പെടുകയില്ലെന്ന് ബി.ജെ.പി നല്‍കിയ ഉറപ്പുകളത്രയും തെറ്റും കേന്ദ്രസര്‍ക്കാറിനെ വഴിതെറ്റിക്കുന്നതുമായിരുന്നു. കല്യാണ്‍സിങ്, ഉമാഭാരതി, വിനയ് കത്യാര്‍ തുടങ്ങിയ രണ്ടാംനിര ബി.ജെ.പി നേതാക്കള്‍ സംഭവത്തില്‍ തീര്‍ത്തും പങ്കാളികളായി. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ മുതിര്‍ന്ന നേതാക്കളെ സംഘ്പരിവാര്‍ നിര്‍ത്തിയിരിക്കെ വാജ്പോയി പ്രഭൃതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യത്തിനുപോലും അര്‍ഹതയില്ലെന്നാണ് കമീഷന്റെ വിലയിരുത്തല്‍. അതേസമയം, രാമക്ഷേത്രനിര്‍മാണത്തിനുവേണ്ടി അദ്വാനിയുടെ നേതൃത്വത്തില്‍ കാടിളക്കിയ പ്രചാരണം നടന്നിട്ടും അതൊരിക്കലും ഹിന്ദുക്കളുടെപോലും പിന്തുണ നേടുന്നതില്‍ വിജയിച്ചില്ലെന്നും പ്രക്ഷോഭം ജനകീയമായി മാറിയില്ലെന്നും ലിബര്‍ഹാന്‍ നിരീക്ഷിക്കുന്നു. ആദര്‍ശത്തേക്കാള്‍ അധികാരവും പണവുമാണ് ബി.ജെ.പി, ആര്‍.എസ്.എസ്, ബജ്റംഗ്ദള്‍ ഗ്രൂപ്പുകളില്‍നിന്ന് പ്രക്ഷോഭ നേതാക്കളെ നേടിക്കൊടുത്തതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ജനങ്ങളില്‍നിന്ന് പിരിച്ചെടുത്ത അനേകം കോടികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച് ഈ നേതാക്കള്‍ യഥേഷ്ടം കൈകാര്യം ചെയ്യുകയായിരുന്നു എന്നും കമീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

ചുരുക്കത്തില്‍ വോട്ടിനും പണത്തിനും അധികാരത്തിനും വേണ്ടി വര്‍ഗീയ ഫാഷിസ്റ്റുകള്‍ നടത്തിയ കുല്‍സിത ഓപറേഷന്‍ എന്നതില്‍കവിഞ്ഞ് ആത്മീയമോ ആധ്യാത്മികമോ ധാര്‍മികമോ ആയ ഒരു മാനവും രാമജന്മഭൂമി പ്രക്ഷോഭത്തിനുണ്ടായിരുന്നില്ലെന്ന നിഷ്പക്ഷ വിലയിരുത്തലിനെ സ്ഥിരീകരിക്കുന്നതും അടിവരയിടുന്നതുമാണ് ലിബര്‍ഹാന്‍ റിപ്പോര്‍ട്ട്. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ ഈ രാജ്യത്ത് ഒരു കുട്ടിയും എതിര്‍ത്തില്ല. അതുപക്ഷേ, 1526ല്‍ ബാബര്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണര്‍ മീര്‍ബാഖി ഫൈസാബാദില്‍ പണിത് 1949 ഡിസംബര്‍വരെ മുസ്ലിംകള്‍ ആരാധിച്ചുവന്ന മസ്ജിദ് നിലനിന്ന സ്ഥലത്തുതന്നെ വേണമെന്ന ദുശãാഠ്യം അടിസ്ഥാനരഹിതവും അന്യായവും മതേതരത്വ നിഷേധവുമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. എങ്കില്‍പോലും മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഉടമാവകാശം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കെ വിധി വരുന്നതുവരെ ക്ഷമിക്കാനും വിധി പ്രതികൂലമായാലും അത് മാനിക്കാനും മുസ്ലിം സംഘടനകള്‍ തയാറായിരുന്നു. ചര്‍ച്ചകളിലൂടെയുള്ള രമ്യമായ ഒത്തുതീര്‍പ്പിനും അവര്‍ വഴങ്ങി. പക്ഷേ, വിശ്വാസകാര്യങ്ങളിലെന്ത് കോടതി എന്ന് ചോദിച്ച ഹിന്ദുത്വശക്തികളുടെ ഉന്നം യഥാര്‍ഥത്തില്‍ എന്തായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് കമീഷന്‍ റിപ്പോര്‍ട്ടില്‍നിന്ന് പുറത്തുവന്ന ഭാഗങ്ങള്‍.

തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നുവെന്നവകാശപ്പെടുന്ന വിഭാഗത്തോട് ഉത്തരവാദിത്തം കാട്ടിയില്ലെന്ന് ബാബരി മസ്ജിദ് പ്രശ്നത്തില്‍ ഇടപെട്ട മുസ്ലിം സംഘടനകളെയും കമീഷന്‍ കുറ്റപ്പെടുത്തിയിട്ടുണ്ടത്രെ. ഇതിനാധാരമായ തെളിവുകള്‍ കാണാതെ അഭിപ്രായപ്രകടനം സാധ്യമല്ല. എങ്കിലും ഒരിക്കലും സംഘ്പരിവാറിന്റെ ഭാഷയിലും ശൈലിയിലും പ്രതികരിക്കാതെ കോടതി വിധിക്കും നിയമവാഴ്ചക്കും വഴങ്ങുക എന്ന അഭികാമ്യമായ സമീപനമാണ് മുസ്ലിം സംഘടനകള്‍ സ്വീകരിച്ചിരുന്നതെന്ന് വ്യക്തമാണ്. അന്നത്തെ സംസ്ഥാന ഗവര്‍ണര്‍ സത്യനാരായണ റെഡ്ഢി ആവശ്യപ്പെടാതെ കേന്ദ്രസര്‍ക്കാറിന് ഇടപെടാന്‍ കഴിയുമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നരസിംഹറാവു നയിച്ച കേന്ദ്രസര്‍ക്കാറിനെ വെള്ളപൂശാന്‍ കമീഷന്‍ ശ്രമിച്ചതായി ചോര്‍ന്ന വിവരങ്ങളിലുണ്ട്. അതേസമയം, മസ്ജിദ് ധ്വംസനത്തിന്റെ നാലുനാള്‍ മുമ്പുപോലും കല്യാണ്‍സിങ് സര്‍ക്കാറിനെ പിരിച്ചുവിടാന്‍ പ്രധാനമന്ത്രി റാവു സമ്മതിച്ചില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന എസ്.ബി. ചവാന്‍ പിന്നീട് ഖേദപൂര്‍വം അനുസ്മരിച്ചിട്ടുണ്ട്. എന്നിരിക്കെ, റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവരാതെ റാവു സര്‍ക്കാറിന്റെ കുറ്റമുക്തിയെക്കുറിച്ച് വിധികല്‍പിക്കാനാവില്ല. എന്തായാലും ഏഴു കോടി രൂപ മുടക്കി 48 തവണ അവധി നീട്ടിവാങ്ങി ലിബര്‍ഹാന്‍ കമീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഇനി നിമിഷം വൈകാതെ പാര്‍ലമെന്റിന്റെ മുമ്പാകെ വെച്ചേ തീരൂ. കോലാഹലങ്ങള്‍ പീന്നിടാവാം.

(മാധ്യമം മുഖ പ്രസംഗം)

No comments:

Blog Archive