var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, November 13, 2009

ഇനിയെങ്കിലും നിര്‍ത്തരുതോ കുല്‍സിത പ്രചാരണം?

Friday, November 13, 2009
ലൌ ജിഹാദ് എന്ന പേരില്‍ സംഘടനയോ പ്രസ്ഥാനമോ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് വിശദമായ അന്വേഷണ റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തോടെ ഒരിക്കല്‍കൂടി കേരള ഹൈക്കോടതിയെ അറിയിച്ചതോടെ സാമൂഹിക ജീവിതത്തെ കലുഷമാക്കാന്‍ തല്‍പരകക്ഷികള്‍ ഏതാനും ആഴ്ചകളായി ആഘോഷമാക്കിയ ഒരസംബന്ധത്തിന് പൂര്‍ണ വിരാമമിടാന്‍ സമയമായിരിക്കുന്നു. രണ്ടു മുസ്ലിം യുവാക്കള്‍ അന്യമതസ്ഥരായ രണ്ടു യുവതികളെ പ്രേമിച്ച് വിവാഹം ചെയ്യുകയും അവര്‍ മതം മാറുകയും ചെയ്തതിനെ തുടര്‍ന്നുയര്‍ന്ന കോലാഹലങ്ങളാണ് ലൌ ജിഹാദും റോമിയോ ജിഹാദുമായി മാധ്യമങ്ങളില്‍ അരങ്ങ് തകര്‍ത്തത്. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ കലക്കുവെള്ളത്തില്‍നിന്ന് മീന്‍പിടിക്കാന്‍ വേണ്ടത്ര പണിയെടുത്തപ്പോള്‍ തന്നെ, ചില ജാതിസംഘടനകളും പുരോഹിത പ്രമുഖരും ഭവിഷ്യത്തോര്‍ക്കാതെ ഈ നിഴല്‍ യുദ്ധത്തില്‍ പങ്കാളികളാവുകകൂടി ചെയ്തുകളഞ്ഞു. രാജ്യത്തേറ്റവും വലിയ മതന്യൂനപക്ഷത്തിന്റെ വിശ്വാസാദര്‍ശങ്ങളുമായി അഭേദ്യബന്ധമുള്ള ഒരു പദപ്രയോഗത്തെ അസ്ഥാനത്തും അടിസ്ഥാനരഹിതമായും ദുരുപയോഗപ്പെടുത്തുമ്പോള്‍ അത് സൃഷ്ടിച്ചേക്കാവുന്ന തെറ്റിദ്ധാരണകളെയും വൈകാരിക പ്രത്യാഘാതങ്ങളെയും കുറിച്ച് ഇറങ്ങിക്കളിച്ചവരാരും നിമിഷനേരം ആലോചിച്ചില്ലെന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരം. കാമുകിമാരെ തട്ടിക്കൊണ്ടുപോയി മതംമാറ്റി എന്ന പരാതി പരിഗണിക്കേ 'ലൌ ജിഹാദ്' നെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഡി.ജി.പിക്ക് ഉത്തരവ് നല്‍കുകകൂടി ചെയ്തപ്പോള്‍ വിഷലിപ്ത പ്രചാരണത്തിന് 'ആധികാരികത'യും കൈവന്നു. എന്നാല്‍, ലൌ ജിഹാദ് എന്ന പദപ്രയോഗം തടയണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് സെക്രട്ടറി സമര്‍പ്പിച്ച ഹരജി പരിഗണിക്കേ ജസ്റ്റിസ് കെ.ടി. ശങ്കരന്‍, പ്രസ്തുത പദപ്രയോഗം കോടതി കണ്ടെത്തിയതല്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ കോടതിയെ ഇനിമേല്‍ ഈ പ്രൊപഗണ്ടയില്‍ കക്ഷിചേര്‍ക്കാനുള്ള നീക്കങ്ങള്‍ക്കും തടയിടപ്പെടേണ്ടതാണ്. പരാതി മുന്നില്‍ വന്നപ്പോള്‍ ഇത്തരത്തിലുള്ള ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ഉണ്ടെങ്കില്‍ ആരാണതിന്റെ പിന്നിലെന്നും അന്വേഷിക്കാന്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെടുക മാത്രമാണ് കോടതി ചെയ്തതെന്ന് വിശദീകരിക്കപ്പെട്ടിരിക്കുന്നു. കോടതി നിര്‍ദേശപ്രകാരം നടന്ന അന്വേഷണത്തില്‍ ലഭിച്ച 18 ജില്ലാ പൊലീസ് അധികൃതരുടെ റിപ്പോര്‍ട്ടുകള്‍ ഡി.ജി.പി മുദ്രവെച്ച് കോടതിക്ക് കൈമാറിയിട്ടുണ്ട്. അതില്‍ 15 എണ്ണത്തിലും ലൌ ജിഹാദ് എന്നപേരില്‍ സംസ്ഥാനത്ത് ഒരു സംഘടന പ്രവര്‍ത്തിക്കുന്നതിന് തെളിവുകളില്ലെന്ന് വ്യക്തമാക്കിയതായാണ് സൂചന. മൂന്നെണ്ണത്തില്‍ മാത്രം ചില സംഘടനകള്‍ പ്രേമം നടിച്ച് ചതിവായ മാര്‍ഗങ്ങളിലൂടെ മതംമാറ്റത്തിനായി ആസൂത്രിത ശ്രമം നടത്തുന്നുവെന്ന് ചില കീഴുദ്യോഗസ്ഥന്മാര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. അതിനുതന്നെ തെളിവുകളുടെ പിന്‍ബലമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇനി രാജ്യത്തൊട്ടാകെ പ്രണയം നടിച്ച് ഹിന്ദു^ക്രിസ്ത്യന്‍ യുവതികളെ വശത്താക്കി മതപരിവര്‍ത്തനം ചെയ്യിക്കുന്ന സംഘടനകളുണ്ടോ എന്നന്വേഷിക്കുന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടുകൂടി കോടതിക്ക് ലഭിക്കേണ്ടതുണ്ട്. കിട്ടിയ വിവരങ്ങളനുസരിച്ച് അങ്ങനെയൊന്നില്ലെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചിരുന്നതാണ്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇപ്പോള്‍ രണ്ടാഴ്ച സമയമാവശ്യപ്പെട്ടിരിക്കുകയാണ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍. കോടതി അതനുവദിച്ചിരിക്കുന്നു.
ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട് എന്നുതന്നെയാണ് കരുതേണ്ടത്. അതുപക്ഷേ, ഒരു പ്രത്യേക സമുദായത്തില്‍മാത്രം നടക്കുന്നതല്ലെന്ന് പരക്കെ അറിവുള്ളതാണ്. കാമ്പസുകള്‍ക്കകത്തും പുറത്തും നിര്‍ബാധം തുടരുന്ന സ്ത്രീ^പുരുഷ സമ്പര്‍ക്കങ്ങള്‍ പ്രണയബന്ധങ്ങളിലും വിവാഹങ്ങളിലും മതംമാറ്റങ്ങളിലുമൊക്കെ കലാശിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. അതിന്റെപേരില്‍ ഒരു പ്രത്യേക മതത്തെയും മതസമുദായത്തെയും പ്രതിക്കൂട്ടില്‍ കയറ്റാനുള്ള കുല്‍സിത ശ്രമം മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതാണോ, പ്രകൃതി സഹജമായ മാനുഷിക ബന്ധങ്ങള്‍ക്ക് വര്‍ഗീയ വര്‍ണം പകരുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമാണോ, സ്വതേ സ്ഫോടനാത്മക സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ രാജ്യത്തിന്റെ സ്വൈരം കെടുക്കെ പുതിയ സംഭാവനകള്‍കൂടി ആപത്കരമായ ഈ പ്രവണതകള്‍ക്ക് നല്‍കേണ്ടതുണ്ടോ എന്നൊക്കെയാണ് വിവേകശാലികള്‍ ആലോചിക്കേണ്ടത്. തലമുറകളെ അച്ചടക്കത്തിന്റെയും സദാചാരത്തിന്റെയും ആരോഗ്യകരമായ അന്തരീക്ഷത്തില്‍ വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാസത്തിലൂടെയും ബോധവത്കരണത്തിലൂടെയും ശ്രമിക്കുന്നതിന് പകരം വഴിവിട്ട ബന്ധങ്ങള്‍ക്ക് വര്‍ഗീയവര്‍ണം നല്‍കിയതുകൊണ്ട് സമൂഹത്തിന് ഒരു നേട്ടവും കൈവരിക്കാനാവില്ല. പ്രശ്നത്തിന്റെ മര്‍മം കണ്ടെത്തുന്നതിലും അവധാനപൂര്‍വമായ പരിഹാരം ആരായുന്നതിലും ചില മതപുരോഹിതര്‍പോലും പരാജയപ്പെടുന്നില്ലേ എന്നവര്‍ ആത്മപരിശോധന നടത്തണം.

മാധ്യമം

No comments:

Blog Archive