var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, November 6, 2009

ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ അനാസ്ഥയുടെ ബാക്കിപത്രം

Friday, November 6, 2009
മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളായ എട്ടു പേരെ ബുധനാഴ്ച വൈകീട്ട് ചാലിയാര്‍ പുഴ വിഴുങ്ങിയതോടെ കേരളം ഒരിക്കല്‍കൂടി ജലദുരന്തങ്ങളുടെ തുടര്‍ക്കഥക്ക് ചെവിയോര്‍ക്കേണ്ടിവന്നു. 45 ജീവന്‍ അപഹരിച്ച തേക്കടി ബോട്ടപകടത്തിന്റെ അലയൊലികള്‍ അടങ്ങുംമുമ്പേയാണ് പുളിക്കല്‍ കടവിലെ ചെറിയ തോണിയില്‍ തുഴച്ചില്‍കാരന്റെ മുന്നറിയിപ്പ് അവഗണിച്ച് തിക്കിത്തിരക്കിക്കയറിയ അറുപതോളം സ്കൂള്‍ കുട്ടികളെ ഹതവിധി പുഴയിലാഴ്ത്തിയതും അവരില്‍ ഒരു പെണ്‍കുട്ടിയടക്കം എട്ടു പേര്‍ക്ക് ജീവിതത്തോട് എന്നന്നേക്കുമായി വിടപറയേണ്ടിവന്നതും. പതിവ് കടവില്‍ പതിവ് തോണിയില്‍ സര്‍വ പരിധികളും ലംഘിച്ച് സമയലാഭം മാത്രം ലാക്കാക്കി കയറിപ്പറ്റിയ പതിനാറും പതിനേഴും മാത്രം പ്രായമായ കുട്ടികളോര്‍ത്തില്ല നിസ്സാരമായൊരു ചാഞ്ചാട്ടം മതി തങ്ങളുടെ ഭൌതിക ജീവിതത്തിന് വിരാമമിടാന്‍ എന്ന്. കയറുമ്പോള്‍ അവരുടെ എണ്ണം പരിമിതപ്പെടുത്താനോ, തോണി ചരിഞ്ഞുലയാത്തവണ്ണം ഇരുത്താനോ മുതിര്‍ന്നവരാരും രംഗത്തുണ്ടായിരുന്നില്ല. അപ്രതീക്ഷിത ദുരന്തങ്ങളില്‍ പൊടുന്നനെ രക്ഷക്കെത്താനുള്ള ഒരുവിധ സന്നാഹങ്ങളും പരിസരത്തുപോലും ഇല്ലായിരുന്നു. വിവരമറിഞ്ഞപ്പോള്‍ മണല്‍ത്തൊഴിലാളികളും നാട്ടുകാരും അതിജാഗ്രതയോടെ രംഗത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നില്ലെങ്കില്‍ തേക്കടിയിലേതിനോളമോ അതില്‍കൂടുതലോ കൂട്ടമരണങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടിവരുമായിരുന്നു. നൊടിയിടക്കുള്ളില്‍ ജീവന്‍ വെടിഞ്ഞ അരുമമക്കളെയോര്‍ത്ത് കുടുംബങ്ങള്‍ കണ്ണീര്‍വാര്‍ക്കുന്നു. കൂട്ടുകാര്‍ നെടുവീര്‍പ്പിടുന്നു. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഘടനകളും സമൂഹമാകെയും അനുശോചിക്കുന്നു. മണിക്കൂറുകള്‍ക്കോ ദിവസങ്ങള്‍ക്കോ ശേഷം എല്ലാം ചരിത്രത്തിന്റെ ഭാഗമാവുന്നു. ജീവിതം മറ്റെല്ലായിടത്തുമെന്നപോലെ മൂര്‍ക്കനാട്ടിലും സാധാരണനില പ്രാപിക്കുന്നു, ഇടവേളക്കുശേഷം പുതിയ ജലദുരന്തവാര്‍ത്ത കേട്ട് ഞെട്ടാന്‍.
കടവുകളിലെയും ജലഗതാഗത കേന്ദ്രങ്ങളിലെയും സുരക്ഷ ഉറപ്പാക്കുന്നതിന് എന്തു ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ ഒരന്വേഷണ ഏജന്‍സിയുടെയും ആവശ്യമില്ല. ദുരന്താന്വേഷണ കമീഷനുകളുടെ ശിപാര്‍ശകള്‍ വേണ്ടത്ര സ്റ്റോക്കുണ്ടുതാനും. കൂടുതല്‍ പേരെ വഹിക്കാന്‍ ചെറിയ തോണികളോ ബോട്ടുകളോ ഉപയോഗിക്കരുത്, ശേഷിയില്‍ കവിഞ്ഞ യാത്രക്കാരെ ഒരു കാരണവശാലും കയറ്റരുത്, തോണിയുടെ അഥവാ ബോട്ടിന്റെ നിര്‍മിതി കുറ്റമറ്റതാവണം, പരിചയസമ്പന്നരായ തുഴച്ചില്‍കാര്‍ വേണം തോണിയില്‍, അപകടത്തില്‍പെട്ടാല്‍ നിമിഷം വൈകാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ സുസാധ്യമാക്കാന്‍ സന്നാഹങ്ങള്‍ വേണം തുടങ്ങിയ കാര്യങ്ങളൊക്കെ ഇപ്പോള്‍ ഏതു കുട്ടിക്കും മനഃപാഠമാണ്. പക്ഷേ, ഒന്നും നടപ്പാക്കാനുള്ള ഇച്ഛാശക്തിയോ താല്‍പര്യമോ അധികൃതര്‍ക്കില്ല, നാട്ടുകാര്‍ അതിനവരെ നിര്‍ബന്ധിക്കുന്നുമില്ല എന്നതാണ് അടിസ്ഥാന പ്രശ്നം. മൂര്‍ക്കനാട് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് റോഡുവഴി നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരീക്കോട്ടെത്താം. അതിന് വാഹനങ്ങളുണ്ട്, ഇല്ലെങ്കില്‍ ഏര്‍പ്പെടുത്താവുന്നതേയുള്ളൂ. സര്‍ക്കാര്‍ സ്കൂളുകളിലടക്കം ഇപ്പോള്‍ പി.ടി.എ മുന്‍കൈയെടുത്ത് ബസുകളോട്ടുന്നുണ്ട്. സുരക്ഷിതമായ ഈ ബദല്‍ സംവിധാനം വേണ്ടെന്നുവെക്കുമ്പോള്‍, കടവ് തോണിയുടെ കാര്യത്തില്‍ ആവശ്യമായ കരുതല്‍ നടപടികളെടുക്കാതെ പോയതാണ് എട്ടു കുടുംബങ്ങളെയെങ്കിലും തീരാദുഃഖത്തിലാഴ്ത്തിയ അപകടത്തിനു പിന്നില്‍. ഇനിമേല്‍ ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ മൂര്‍ക്കനാട് സ്കൂളില്‍ മാത്രമല്ല പ്രതിവിധികള്‍ സ്വീകരിക്കേണ്ടത്, സംസ്ഥാനത്തൊട്ടാകെയാണ്. സ്കൂള്‍ കുട്ടികളുടെ കാര്യത്തില്‍ പോരാ മുഴുവന്‍ മനുഷ്യരുടെയും സുരക്ഷിത യാത്രക്കുള്ള സംവിധാനങ്ങള്‍ പരമാവധി സ്വീകരിക്കുകയാണ് ഭരണാധികാരികളും ജനങ്ങളും വേണ്ടത്. അനാസ്ഥയും അലംഭാവവും നിരുത്തരവാദിത്തവും മൂലമുണ്ടാവുന്ന ദുരന്തങ്ങള്‍ പ്രകൃതിപരമല്ല മനുഷ്യനിര്‍മിതമാണ്. പരിഹാരവും മനുഷ്യന്‍തന്നെ കാണണം.

Madhyamam Daily

No comments:

Blog Archive