var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, December 18, 2009

സൂഫിയ അറസ്റ്റില്‍

Friday, December 18, 2009
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനിയെ പൊലീസ് അറസ്റ്റുചെയ്തു. ഹൈ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.

കേസില്‍ സൂഫിയയെ പത്താം പ്രതിയാക്കി പൊലീസ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നാണ് സൂഫിയ മുന്‍കൂര്‍ ജാമ്യത്തിന് ഹൈ കോടതിയെ സമീപിച്ചത്. മഅ്ദനിയുടെ കലൂര്‍ കറുകപ്പിള്ളിയിലെ വീട്ടില്‍ നിന്നാണ് സൂഫിയയെ അറസ്റ്റുചെയ്തത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി വിധി ഇന്നലെ വൈകുന്നേരം 4.15നാണ് പുറത്തുവന്നത്. 20 മിനിറ്റിനുശേഷം 4.35ന് എറണാകുളം സിറ്റി അസി. കമീഷണര്‍ സുനില്‍ ജേക്കബ് മഅ്ദനിയുടെ വീട്ടിലെത്തി സൂഫിയയുടെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച രാവിലെ കരുനാഗപ്പള്ളിക്കടുത്ത അന്‍വാര്‍ശേരിയില്‍ നിന്ന് സൂഫിയ കൊച്ചിയിലെത്തിയ കറുത്ത സ്‌കോര്‍പിയോ വാഹനത്തില്‍തന്നെ അറസ്റ്റുചെയ്ത് കൊണ്ടുപോയി. ബസ് കത്തിക്കല്‍ കേസ് അന്വേഷിക്കുന്ന തൃക്കാക്കര അസി. കമീഷണര്‍ പി.എം വര്‍ഗീസിന്റെ ഓഫിസിലേക്കാണ് കൊണ്ടുപോയത്. ഇവിടെവെച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്യും.

അബ്ദുന്നാസിര്‍ മഅ്ദനിയെ കോയമ്പത്തൂര്‍ ജയിലില്‍ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 2005 സെപ്റ്റംബര്‍ ഒമ്പതിനാണ് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് കളമശേരിയില്‍ അഗ്‌നിക്കിരയാക്കിയത്. ബസ് കത്തിക്കുന്നതിന് തൊട്ടുമുമ്പും ശേഷവും ഈ കേസിലുള്‍പ്പെട്ടവര്‍ സൂഫിയയുമായും തിരിച്ചും ഫോണില്‍ ബന്ധപ്പെട്ടതായി നേരത്തേ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞിരുന്നു. തുടര്‍ന്ന്, ഈ കേസില്‍ മഅ്ദനിയെയും സൂഫിയയെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പി.ഡി ജോസഫ് പൊതുതാല്‍പര്യ ഹരജിയുമായി കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന,് കോടതി നിര്‍ദേശമനുസരിച്ച് പുനരന്വേഷണം നടക്കുന്നതിനിടെയാണ്, തീവ്രവാദക്കേസില്‍ കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ള കണ്ണൂര്‍ തടിയന്റവിട നസീര്‍ കളമശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയക്കുള്ള പങ്ക് സംബന്ധിച്ച് മൊഴി നല്‍കിയത്. ബസ് കത്തിക്കല്‍ കേസില്‍ ഒന്നാം പ്രതിയാണ് നസീര്‍. കേസിലുള്‍പ്പെട്ട മറ്റ് ഏതാനും പേരും സൂഫിയയുടെ പങ്ക് സംബന്ധിച്ച് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സൂഫിയയെ പത്താം പ്രതിയാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

കേസില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ 10ഫന് എറണാകുളം വനിതാ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് അന്വേഷണോദ്യോഗസ്ഥന്‍ അസി. കമീഷണര്‍ പി.എം വര്‍ഗീസ് സൂഫിയക്ക് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് നല്‍കി. എന്നാല്‍, ചികില്‍സയില്‍ കഴിയുന്ന ഭര്‍ത്താവിന് തുണ നില്‍ക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കാണിച്ച് അവധി അപേക്ഷ നല്‍കിയ സൂഫിയ അന്നുതന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈ കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി 14ഫലേക്ക് മാറ്റിയതോടെ, അന്നുരാത്രിതന്നെ മഅ്ദനിയും സൂഫിയയും ചികില്‍സ പാതിവഴിയില്‍ അവസാനിപ്പിച്ച് അന്‍വാര്‍ശേരിയിലേക്ക് പോയി.

14ഫന് മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണനക്കെടുത്തപ്പോള്‍, വാദം തുടരുന്നതിന് ഏതാനും രേഖകള്‍കൂടി വേണ്ടതിനാല്‍ സൂഫിയയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
14ഫന് സൂഫിയയുടെ ഹരജി തള്ളിയാല്‍ അന്നുതന്നെ അറസ്റ്റുചെയ്യാന്‍ കൊച്ചിയില്‍ നിന്ന് അസി. കമീഷണര്‍ സുനില്‍ ജേക്കബിന്റെ നേതൃത്വത്തില്‍ പൊലീസ് കമാന്‍ഡോകളടക്കമുള്ള സംഘം അന്‍വാര്‍ശേരിയിലെത്തിയെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പുവന്ന ശേഷം അറസ്റ്റ് നടത്തിയാല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് മടങ്ങുകയായിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍, വേണ്ടിവന്നാല്‍ ബലം പ്രയോഗിച്ചും സൂഫിയയെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചതാണ്. അതിന് പൊലീസ് സംഘം അന്‍വാര്‍ശേരിയില്‍ എത്തുകയും ചെയ്തു.
അതിനിടെയാണ്, തികച്ചും നാടകീയമായി സൂഫിയ ഇന്നലെ രാവിലെ ഒമ്പതരയോടെ കലൂര്‍ കറുകപ്പിള്ളിയിലെ മഅ്ദനിയുടെ വീട്ടിലെത്തിയത്. പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, കൊല്ലം ജില്ലാ പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ ഏതാനും സഹായികളോടൊപ്പം രണ്ട് വാഹനങ്ങളിലായാണ് സൂഫിയ എത്തിയത്.

ഇതറിഞ്ഞ് പി.ഡി.പിയുടെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വീടിന് മുന്നില്‍ തടിച്ചുകൂടി. മഫ്തിയില്‍ പൊലീസും ജാഗ്രതയോടെ നിലയുറപ്പിച്ചു. പൊലീസ് കമാന്‍ഡോകളടങ്ങിയ സംഘം അരക്കിലോമീറ്റര്‍ അകലെ കലൂരിലും തമ്പടിച്ചു. കോടതിവിധി എതിരായാല്‍, സൂഫിയ ആലുവ കോടതിയിലെത്തി കീഴടങ്ങാനുള്ള സാധ്യത തടഞ്ഞ്, അറസ്റ്റ് ചെയ്യുന്നതിന് സന്നാഹങ്ങള്‍ സിറ്റി പൊലീസും ഒരുക്കി. എസ്.ഐ രാജത്തിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസും വീടിന് മുന്നില്‍ ക്യാമ്പ് ചെയ്തു.

കോടതി വിധി എതിരാകുമെന്നറിഞ്ഞ് വൈകുന്നേരം നാലോടെ തന്നെ പാര്‍ട്ടി നേതാക്കള്‍ പ്രവര്‍ത്തകരെ മഅ്ദനിയുടെ വീടിന് മുന്നില്‍ നിന്ന് അകലേക്ക് മാറ്റി. പ്രവര്‍ത്തകരുടെയിടയില്‍ മറ്റുള്ളവര്‍ നുഴഞ്ഞുകയറി പ്രകോപനം സൃഷ്ടിക്കുന്നത് ഒഴിവാക്കാനായിരുന്നു ഇത്.
കോടതിവിധിയറിഞ്ഞ് 4.20ന് സിറ്റി അസി. കമീഷണര്‍ സുനില്‍ ജേക്കബ് മഅ്ദനിയുടെ വീടിന് മുന്നിലെത്തി. അതിനിടെ, സൂഫിയ മഅ്ദനി രണ്ട് സഹായികള്‍ക്കൊപ്പം, വാഹനത്തില്‍ കയറിയത് അല്‍പനേരം ആശയക്കുഴപ്പമുണ്ടാക്കി.

അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സിറ്റി പൊലീസ് കമീഷണര്‍ മനോജ് എബ്രഹാമിന്റെ ഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് 4.35 ന് മഅ്ദനിയുടെ വീടിന്റെ ഗേറ്റ് കടന്ന് അകത്തെത്തിയ അസി. കമീഷണര്‍ ഔപചാരികമായി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
പി.ഡി.പി നേതാവ് പൂന്തുറ സിറാജ്, ഗേറ്റിന് പുറത്തുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ഇരുവശത്തേക്കും മാറ്റി പൊലീസ് സംഘത്തിന് വഴിയൊരുക്കി. അബ്ദുന്നാസിര്‍ മഅ്ദനിക്കും സൂഫിയക്കും സിന്ദാബാദ് വിളിച്ചാണ് പ്രവര്‍ത്തകര്‍ യാത്രയാക്കിയത്.
madhyamam

No comments:

Blog Archive