var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, December 4, 2009

ബാബരി ധ്വംസനത്തിന്റെ ലിബര്‍ഹാന്‍ കാഴ്ചകള്‍-6

ഭീതി വിതച്ച രഥയാത്ര
Wednesday, December 2, 2009
എം.സി.എ. നാസര്‍

ബാബരി മസ്ജിദ് സമുച്ചയത്തില്‍ തന്നെ ശിലാന്യാസം നടത്താന്‍ സാധിച്ചത് ഇന്ത്യയില്‍ ഹിന്ദുവര്‍ഗീയത നേടിയ വന്‍ രാഷ്ട്രീയ വിജയം കൂടിയായിരുന്നു. തങ്ങളുടെ ആസൂത്രണത്തിനും ഭ്രാന്തമായ പ്രയാണത്തിനും മുന്നില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന സന്ദേശം ഹിന്ദുത്വ ശക്തികള്‍ക്ക് ലഭിച്ചു. രാഷ്ട്രീയമായി സര്‍ക്കാര്‍ പരാജയപ്പെടുന്നു എന്നതു മാത്രമായിരുന്നില്ല അതിന്റെ പൊരുള്‍. നിയമവാഴ്ചയുടെ അടിസ്ഥാനമായ സുരക്ഷാ സൈനികര്‍ നോക്കുകുത്തികള്‍ മാത്രമാണെന്ന സന്ദേശവും അത് നല്‍കി. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ^സൈനിക ദൌര്‍ബല്യം വെളിപ്പെട്ടതോടെ ആക്രമണോല്‍സുക അജണ്ടയുടെ പുതിയ തീവ്രമുറകള്‍ പുറത്തെടുക്കാനായി തീരുമാനം. കോടതികളെ നേരത്തേ എഴുതിത്തള്ളിയതിനാല്‍ അവയുടെ ഇടപെടലുകള്‍ ഒരു പ്രശ്നമായി പോലും നേതാക്കള്‍ പരിഗണിച്ചില്ല. ആരും തങ്ങളെ തടയില്ലെന്ന കാര്‍ക്കശ്യം ഹിന്ദുത്വവാദികള്‍ക്കിടയില്‍ ശക്തിപ്രാപിക്കുകയും ചെയ്തു. തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങളില്‍ കണ്ടതൊക്കെയും അതിന്റെ പ്രത്യക്ഷ വിളയാട്ടത്തിന്റെ ഉദാഹരണങ്ങള്‍.

ശിലാന്യാസം നടന്ന് മൂന്നു മാസം പിന്നിട്ടില്ല, അപ്പോഴേക്കും കണ്ടു ക്ഷേത്ര നിര്‍മാണ നീക്കങ്ങളുടെ അദ്ഭുതകരമായ മുന്നേറ്റം. സ്ഥലം സര്‍വേ ചെയ്യാന്‍ ആളെ നിയമിക്കല്‍, പള്ളിയുടെ ചിത്രം സൂക്ഷ്മമായി പകര്‍ത്തല്‍^ഇതിലൊതുങ്ങി ആ സമയത്തെ അധികൃത നടപടികള്‍. സുപ്രധാന വിഷയമായി അയോധ്യാ കേസിനെ കാണാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയുമായിരുന്നു.
1990 ഫെബ്രുവരി ആറിന് വി.പി. സിങ് അയോധ്യാ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തു. പ്രശ്ന പരിഹാരത്തിന് നാലു മാസത്തെ സാവകാശം തേടി.
മറുപക്ഷമാകട്ടെ, രാഷ്ട്രീയമായി 'ഉണര്‍ന്ന' ഹിന്ദു ജനതയെ ഏകീകരിക്കാനുള്ള തിടുക്കത്തിലായിന്നു. ഇതിന്റെ ഭാഗമായി ദല്‍ഹി ബോട്ട് ക്ലബിലും മറ്റും വി.എച്ച്.പി സന്യാസിമാരുടെ സമ്മേളനങ്ങള്‍ നടന്നു. തുടര്‍ന്നുവന്നു ബി.ജെ.പിക്കു വേണ്ടി ക്ഷേത്രനിര്‍മാണം ലക്ഷ്യം വെച്ച് അദ്വാനിയുടെ രഥയാത്ര. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് കനംവെച്ചു. 'ജോ ഹിന്ദു ഹിത് കി ബാത് കരേഗാ, വഹി ഹിന്ദുസ്താന്‍ പര്‍ രാജ് കരേഗാ.' (ആരാണോ ഹിന്ദുക്കള്‍ക്കു വേണ്ടി ശബ്ദിക്കുന്നവര്‍, അവര്‍ രാജ്യം ഭരിക്കട്ടെ).

ആവേശം മൂലം സാധാരണ ഹൈന്ദവരും ആ മുദ്രാവാക്യം ഏറ്റുവിളിച്ചു. 'ഹിന്ദു', 'ഹിന്ദുമതം'എന്നിവ തമ്മിലെ വ്യത്യാസം ഉള്‍ക്കൊള്ളാന്‍ പോലും അവര്‍ക്ക് സാധിക്കുമായിരുന്നില്ലെന്ന് കമീഷന്‍. 'മുസ്ലിംകളെ എതിര്‍പക്ഷത്തു നിര്‍ത്തി ഹിന്ദുമതത്തിന്റെ രക്ഷ ഉറപ്പു വരുത്താനുള്ള വലിയ ഏതോ ദൌത്യം എന്ന നിലക്കാണ് സാധാരണക്കാരായ പലരും ക്ഷേത്രനിര്‍മാണ നീക്കത്തെ നോക്കിക്കണ്ടത്. ഹിന്ദു വോട്ട് ബാങ്ക് മാത്രമായിരുന്നു ലക്ഷ്യം. ഹിന്ദുമത ഭാഗമായ ജാതി സംവിധാനത്തെ മറികടന്നുകൊണ്ടുള്ള ഒരു സ്ഥിരം വോട്ട് ബാങ്ക്^ഈ സങ്കല്‍പ വികാരത്തിന് പ്രായോഗികത പകരുകയായിരുന്നു സംഘ്പരിവാര്‍. ജാതിരാഹിത്യം ഉദ്ഘോഷിക്കുന്ന, മതങ്ങളോട് സമഭാവന കൈക്കൊള്ളുന്ന ഇന്ത്യന്‍ ഭരണഘടനാ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഉപകരണമായിരുന്നു സംഘ്പരിവാറിന് മൊത്തം അയോധ്യാ വിഷയം'^ ലിബര്‍ഹാന്റെ ഈ നിരീക്ഷണം തീര്‍ത്തും ശരിയാണെന്ന് സംഘ്പരിവാര്‍ അജണ്ടയുടെ പ്രയോഗവത്കരണം നിസ്സംശയം തെളിയിക്കുന്നു.

'നേതാക്കള്‍ക്ക് വാക്കുകള്‍ ഉരുവിട്ടാല്‍ മതി. അതു സൃഷ്ടിക്കുന്ന പ്രത്യാഘാതം എത്ര വലുതാണെന്ന് പലപ്പോഴും അവരറിയുന്നില്ല. ബോട്ട് ക്ലബില്‍ നടന്ന റാലിയില്‍ ക്ഷേത്രനിര്‍മാണത്തിന് അനുകൂല വികാരം ഉണര്‍ത്താന്‍ ബോധപൂര്‍വ നീക്കം കണ്ടു. റാലിയിലെ പ്രധാന പ്രസംഗകരൊക്കെയും ബി.ജെ.പി നേതാക്കളായിരുന്നു. ഓരോ നീക്കങ്ങളിലൂടെയും ബി.ജെ.പി സംഘടനാപരമായി ശക്തി സംഭരിച്ചുകൊണ്ടിരുന്നു.'
ഈ ഘട്ടത്തില്‍ അനുരഞ്ജന നീക്കങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ മധു ദന്തവദെ, ജോര്‍ജ് ഫെര്‍ണാണ്ടസ്, മുക്താര്‍ അനീസ് എന്നിവരുള്‍പ്പെട്ട കമ്മിറ്റിയുണ്ടാക്കി. കാര്യമായൊന്നും അവര്‍ക്ക് ചെയ്യാനായില്ല.

കര്‍സേവകരെ സംഘടിപ്പിക്കാനുള്ള ശ്രമം ഊര്‍ജിതമായി. ക്ഷേത്ര നിര്‍മാണത്തിന് കര്‍സേവകരെ കണ്ടെത്താന്‍ 'രാം കര്‍സേവ സമിതി'കള്‍ക്ക് രൂപം നല്‍കി. 1990 ജൂണ്‍ 7ന് ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ രമ്യപരിഹാരം ഉണ്ടാക്കാന്‍ നീക്കം നടന്നെങ്കിലും വിജയിച്ചില്ല. ഒക്ടോബര്‍ 30ന് ഗര്‍ഭഗൃഹത്തില്‍ തന്നെ കര്‍സേവ നടത്താനുള്ള ആഹ്വാനം വന്നു. വി.എച്ച്.പി തീരുമാനത്തെ പിന്തുണക്കുമെന്ന് ഉടന്‍ അദ്വാനി പറഞ്ഞു. നീക്കം തടഞ്ഞാല്‍ സ്വാതന്ത്യ്ര പോരാട്ടത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭത്തിനാകും തിരികൊളുത്തുകയെന്ന ഭീഷണിയും അദ്ദേഹം മുഴക്കി.
കര്‍സേവകരെ അണിനിരത്താന്‍ എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്രാ പ്രഖ്യാപനമുണ്ടായപ്പോള്‍ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ എല്ലാ പിന്തുണയുമായി രംഗത്തു വന്നു. ആസൂത്രണത്തിന്റെ മറ്റൊരങ്കം.
അനുരഞ്ജന നീക്കങ്ങള്‍ പരാജയപ്പെട്ടതായി സര്‍ക്കാര്‍ തന്നെ സമ്മതിച്ചു. മതനേതാക്കളുടെ യോഗവും അലസിപ്പിരിഞ്ഞു. രാജ്യത്തുടനീളം കാവി പതാകകള്‍ ഉയര്‍ത്താന്‍ ആഹ്വാനം ചെയ്ത സിംഗാള്‍ 101 കര്‍സേവകരടങ്ങിയ അയ്യായിരം ബ്രിഗേഡുകള്‍ അയോധ്യയിലെത്തുമെന്ന് പ്രഖ്യാപിച്ചു. അയോധ്യയില്‍ നിര്‍മാണ ജോലികള്‍ നിറുത്തി വെക്കാന്‍ യു.പി സര്‍ക്കാര്‍ തീരുമാനിച്ചു.

കോടതി വിധി മാത്രമാണ് ഇനി പരിഹാരമെന്ന് പ്രധാനമന്ത്രി വി.പി. സിങ് പറഞ്ഞു. എന്നാല്‍, ജനഹിതമാണ് പ്രധാനമെന്നും മതപരമായ വൈകാരിക പ്രശ്നത്തില്‍ കോടതിക്ക് ഒരു ചുക്കും ചെയ്യാനാവില്ലെന്നുമായിരുന്നു മറുപക്ഷത്തിന്റെ വാദം. ഇതിന് സാധൂകരണം നല്‍കാനെന്നോണം നേരത്തേ ഫയല്‍ ചെയ്ത സിവില്‍ ഹര്‍ജി പരമഹംസ് രാമചന്ദര്‍ ദാസ് പിന്‍വലിച്ചു.

1990 സെപ്റ്റംബര്‍ 25ന് സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് അദ്വാനിയുടെ രഥം യാത്ര പുറപ്പെട്ടു. ദീന്‍ ദയാല്‍ ജയന്തി ദിനമായിരുന്നു അത്. ഒക്ടോബര്‍ 30ന് രഥയാത്ര അയോധ്യയിലെത്തുമെന്ന വിളംബരം വന്നു. അന്ന് രാമക്ഷേത്ര നിര്‍മാണത്തിന്റെ കര്‍സേവാ തീയതി പ്രഖ്യാപിക്കുമെന്നും അറിയിച്ചു. തടസ്സം നിന്നാല്‍ അപ്രതീക്ഷിതമായ പലതും സംഭവിക്കുമെന്ന തുറന്ന ഭീഷണിയും ഉയര്‍ത്തി.

അദ്വാനിയും പ്രമോദ് മഹാജനും സോമനാഥില്‍ നിന്ന് ശിവപൂജയോടെയാണ് യാത്രയാരംഭിച്ചത്. ലങ്കയിലേക്കുള്ള രാമന്റെ യാത്ര^ഇതായിരുന്നു നല്‍കിയ വിശേഷണം. പ്രധാന സംഘ്പരിവാര്‍ നേതാക്കളൊക്കെയും സന്നിഹിതരായിരുന്നു. ആയുധ ധാരികളായ കര്‍സേവകരും കൂട്ടത്തില്‍ നിലയുറപ്പിച്ചു. യാത്രയിലുടനീളം അക്രമാസക്തരായ പ്രാദേശിക നേതാക്കള്‍ മതഭ്രാന്ത് നിറഞ്ഞ പ്രസംഗങ്ങള്‍ നടത്തിയതിന് എമ്പാടും തെളിവുണ്ടെന്ന് കമീഷന്‍ പറയുന്നുണ്ട്. ആര്‍.എസ്.എസിന്റെ മുരളി ബാപ്പു, ബാലസാഹെബ് ദേവ്റസ് എന്നിവര്‍ യാത്രയെ ആശീര്‍വദിച്ചു. രഥയാത്ര തടഞ്ഞാല്‍ കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് അദ്വാനി പരസ്യ ഭീഷണിയും മുഴക്കി.

മുസ്ലിംകളില്‍ ഭീതി നിറഞ്ഞു. ആത്യന്തിക ലക്ഷ്യം എന്തായിരിക്കുമെന്ന് മറ്റുപലരെയും പോലെ അവരും തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ബാബരി പള്ളി തകര്‍ക്കപ്പെടുന്ന സാഹചര്യം എന്തു വില കൊടുത്തും തടയണമെന്ന് അവര്‍ ഭരണകൂടത്തോട് അഭ്യര്‍ഥിച്ചു. കര്‍സേവ തടഞ്ഞാല്‍ രാജ്യം കത്തുമെന്നും ഒരു ശക്തിക്കും പിന്നെ അതു തടയാനാകില്ലെന്നും ബാല്‍താക്കറെ, ശത്രുഘ്നന്‍ സിന്‍ഹ എന്നിവരുടെ താക്കീത് ഉടനുണ്ടായി. ഇതിനിടയിലും മതേതര ഇന്ത്യ അതിന്റെ പ്രത്യാശകള്‍ തകര്‍ത്തെറിഞ്ഞില്ല. രാഷ്ട്രീയാധികാരം എന്നത് വെറും കാഴ്ചപ്പണ്ടമല്ലെന്ന് ബിഹാറും ഉത്തര്‍പ്രദേശും കാണിച്ചുകൊടുത്തു. ഒരു ജനതയുടെയും രാഷ്ട്രത്തിന്റെയും വിധിയെ ഗൂഢരാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ട ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്ക് അടിയറ വെക്കുന്നത് തലമുറകളോട് തന്നെ ചെയ്യുന്ന അപരാധമാകുമെന്ന കാര്യം മുലായംസിങും ലാലുപ്രസാദ് യാദവും വി.പി.സിങും ഉള്‍ക്കൊണ്ടു. എന്നാല്‍, അതിന്റെ പേരില്‍ അധികാരം വിടേണ്ടി വന്ന വി.പി. സിങിനെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നു മാത്രമല്ല അക്കാര്യം പരാമര്‍ശിക്കാതിരിക്കാനും കമീഷന്‍ ശ്രദ്ധിച്ചതു പോലെയുണ്ട്.

1990 ഒക്ടോബര്‍ 22നാണ് അദ്വാനിയെയും പ്രമോദ് മഹാജനെയും ബിഹാറില്‍ അറസ്റ്റ് ചെയ്തത്. അതോടെ വര്‍ഗീയ രഥയാത്ര നിലച്ചു. ബിഹാര്‍ മുഖ്യമന്ത്രി ലാലുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. അയോധ്യയില്‍ കര്‍സേവക്കു പുറപ്പെട്ട വാജ്പേയിയും മറ്റു ചിലരും അറസ്റ്റിലായി. അയോധ്യാ പ്രയാണത്തില്‍ സംഘ് അജണ്ടക്കേറ്റ കനത്ത ആഘാതമായിരുന്നു അറസ്റ്റ് നടപടി. സ്വാഭാവികമായും അവര്‍ ക്ഷോഭിച്ചു: 'രാമക്ഷേത്ര നിര്‍മാണത്തെ മുസ്ലിംകളല്ല എതിര്‍ക്കുന്നത്. തങ്ങളുടെ ലക്ഷ്യസാക്ഷാത്കാരത്തിന് മതത്തെ ഉപയോഗിക്കുന്നതില്‍ വിദഗ്ധരായ ചിലരാണ്'.
അയോധ്യയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. കര്‍സേവകര്‍ അയോധ്യയില്‍ പ്രവേശിക്കുന്നത് തടഞ്ഞു. ഇതിനായി മനുഷ്യസാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു. ശിലാന്യാസം നടന്ന സ്ഥലം സീല്‍ ചെയ്തു. സി.ആര്‍.പി.എഫിനെ വിന്യസിച്ചു. മുലായം സിങ് പറഞ്ഞു: 'യഹാം പരിന്താ ബി പര്‍ നഹി മാര്‍ സക്താ' (ഇവിടെ പരുന്തു പോലും പറക്കില്ല)
പല നേതാക്കളും അറസ്റ്റിലായി. സുരക്ഷാ ഉദ്യോഗസ്ഥരും കര്‍സേവയില്‍ അണിനിരക്കുമെന്നായിരുന്നു സിംഗാള്‍ വീരസ്യം പറഞ്ഞത്. ലക്ഷക്കണക്കിന് കര്‍സേവകള്‍ ഒക്ടോബര്‍ 30ന് അയോധ്യയില്‍ എത്തിച്ചേരുമെന്ന് ആര്‍.എസ്.എസ് നേരത്തേ വ്യക്തമാക്കിയതാണ്. സമീപ ഗ്രാമങ്ങളില്‍ തമ്പടിച്ച ആയിരത്തോളം കര്‍സേവകര്‍ അയോധ്യയില്‍ എത്തി. യു.പിയില്‍ നിന്നു മാത്രം രണ്ട് ലക്ഷം കര്‍സേവകരെ വാളും വടിയും തൃശൂലവും നല്‍കി ഒരുക്കിനിറുത്തിയെന്നായിരുന്നു ബജ്റംഗ്ദള്‍ അവകാശവാദം.
സ്ഥിതി നിയന്ത്രിക്കാന്‍ വേണ്ടിവന്നാല്‍ വെടിവെക്കാന്‍ മടിക്കേണ്ടതില്ലെന്ന് മുലായം നിര്‍ദേശിച്ചിരുന്നു. അങ്ങനെ കര്‍സേവകര്‍ക്കു നേരെ അയോധ്യയില്‍ വെടിവെപ്പ് നടന്നു. നിരവധി പേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ അതോടെ നിറുത്തിവെച്ചു.
അയോധ്യയില്‍ മാത്രം 28,000 പി.എ.സിയെ നിരത്തിയിരുന്നു.

പ്രാദേശിക പൊലീസിലും പി.എ.സിയിലും 90 ശതമാനവും കര്‍സേവയെ അനുകൂലിക്കുന്നവരായിരുന്നു. പൊലീസ് തന്നെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചതാണ്. എതിര്‍ത്ത സി.ആര്‍.പി.എഫ്, ബി.എസ്.എഫ് ഭടന്‍മാര്‍ വെടിയുതിര്‍ത്തു. അവരില്‍ നിന്ന് തോക്ക് തട്ടിയെടുക്കാനും ശ്രമം നടന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ പിസ്റ്റളെടുത്ത് നിറയൊഴിച്ചു. രണ്ടായിരത്തോളം വരുന്ന ജനക്കൂട്ടത്തെ നേരിടാന്‍ അത് അപര്യാപ്തമായിരുന്നു. സി.ആര്‍.പി.എഫ് പോലും വെടിവെക്കാന്‍ വിസമ്മതിക്കുന്ന കാഴ്ചയും കണ്ടു.
സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി 1990 ഒക്ടോബര്‍ 20ന് പിന്‍വലിച്ചു. ഏതാണ്ട് ഇതേ സമയത്താണ് വി.പി. സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിക്കുന്നത്. സംഘ്പരിവാര്‍ നേതാക്കളുടെ നെഞ്ചത്തേറ്റ മറ്റൊരു രാഷ്ട്രീയ തൊഴിയായിരുന്നു അത്.
പരിഹാരം വഴിമുട്ടിയതോടെ 1992 ഡിസംബര്‍ ആറിന് കര്‍സേവ ആരംഭിക്കുമെന്ന് ധര്‍മ സന്‍സദ് പ്രഖ്യാപിച്ചു. അതിനു മുമ്പെ കോടതി വിധി ഉണ്ടാക്കാന്‍ ചില നീക്കങ്ങള്‍ നടന്നു. പള്ളി പൊളിക്കാന്‍ 1990 ഡിസംബര്‍ എട്ടിന് സുരേഷ് കുമാര്‍ എന്ന ഒരാള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുത്തി.
പിന്നീട് ചന്ദ്രശേഖര്‍ സര്‍ക്കാറിനു കീഴിലും ചര്‍ച്ച നടന്നെങ്കിലും പുരോഗതിയുണ്ടായില്ല. മുലായം സിങ് സര്‍ക്കാറിന്റെ വെടിയേറ്റു മരിച്ച കര്‍സേവകരുടെ സ്മരണ ഉണര്‍ത്താന്‍ ഒക്ടോബര്‍ 20ന് വി.എച്ച്.പി 'ശൌര്യദിവസ്' ആചരിച്ചു.

1991 മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ അയോധ്യ വീണ്ടും കത്തി. ഏപ്രില്‍ ആദ്യവാരം ദല്‍ഹി ബോട്ട് ക്ലബില്‍ നടന്ന വിശ്വഹിന്ദുസമ്മേളനത്തില്‍ എല്ലാ സംഘ്പരിവാര്‍ സംഘടനകളും ഒന്നിച്ചുചേര്‍ന്ന് ബി.ജെ.പിയെ രാഷ്ട്രീയമായി പിന്തുണക്കാനുള്ള തീരുമാനം കൈക്കൊണ്ടു. തീര്‍ത്തും ഒരു ഇലക്ഷന്‍ റാലിയായിരുന്നു അതെന്ന് കമീഷന്‍ പറയുന്നു.
രാമരാജ്യമെന്ന ആശയം ബി.ജെ.പി അവതരിപ്പിച്ചു. രാമക്ഷേത്ര നിര്‍മാണത്തിന് പരസ്യപിന്തുണയും നല്‍കി. പ്രചാരണം മോശമായില്ല. കോണ്‍ഗ്രസിന് 249ഉം ബി.ജെ.പിക്ക് 119ഉം സീറ്റുകള്‍. കേന്ദ്രത്തില്‍ നരസിംഹറാവുവിന്റെ ന്യൂനപക്ഷ മന്ത്രിസഭ അധികാരത്തിലെത്തി.
1991 ജൂണ്‍ 20 ബാബരി ചരിത്രത്തിലെ മറ്റൊരു കറുത്ത അധ്യായമാണ്. കല്യാണ്‍സിങ് യു.പി മുഖ്യമന്ത്രിയായ ദിവസം. അധികാരത്തിന്റെ തണലില്‍ ബാബരി പള്ളി തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടത്തിയവരില്‍ മുഖ്യനാണ് കല്യാണ്‍.

സന്ദര്‍ശകര്‍ക്കുള്ള സൌകര്യം മെച്ചപ്പെടുത്തലും ടൂറിസ വികസനവും ചൂണ്ടിക്കാട്ടി 2.77 ഏക്കര്‍ സ്ഥലം യു.പി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണ് കണ്ടത്. 2.04 ഏക്കറിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് വി.എച്ച്.പി വാദിച്ചു. പള്ളി അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. സ്ഥലം ഏറ്റെടുക്കലിനെ സുപ്രീം കോടതിയും ശരിവെച്ചു. എന്നാല്‍, ഈ ഭൂമിയില്‍ സ്ഥിരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നു വിലക്കി.
ഈ ഘട്ടത്തില്‍ പള്ളി സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാറിനാണെന്ന് ഹൈക്കോടതിയും മറ്റൊരു ഉത്തരവില്‍ വ്യക്തമാക്കി. കര്‍സേവകര്‍ നേരത്തേ വരുത്തിയ കേടുപാടുകള്‍ തീര്‍ക്കാന്‍ അനുമതിയും നല്‍കി. താല്‍ക്കാലിക നിര്‍മാണത്തിനുള്ള അനുമതിയും അതിലുള്‍പ്പെട്ടിരുന്നു. 2.77 ഏക്കര്‍ സ്ഥലം ഒരു രൂപക്ക് ദീര്‍ഘകാല പാട്ടത്തിന് രാമജന്‍മ ഭൂമി ന്യാസിന് കൈമാറുന്നതാണ് പിന്നെ കാണുന്നത്. 12 അടി താഴ്ചയില്‍ സര്‍ക്കാന്‍ പ്രദേശത്ത് ഖനനം ആരംഭിക്കുകയും ചെയ്തു. കോടതി വിധി മറികടന്ന് വിനയ് കത്യാറുടെ നിര്‍ദേശപ്രകാരം സങ്കട മോചന്‍ ക്ഷേത്രത്തിന്റെ മതിലും എടുത്തുമാറ്റി. ബാബരി പള്ളിയോട് ചേര്‍ന്നുള്ള ചുറ്റുമതിലും ക്ഷേത്ര ഭാഗങ്ങളും പൊളിച്ചുനീക്കിയത് രുദ്രയജ്ഞത്തിലൂടെയാണ്.
സ്ഥലം ഏറ്റെടുത്തു കൈമാറിയ നടപടിയെ സുപ്രീം കോടതി പക്ഷേ, അംഗീകരിച്ചില്ല. സുരക്ഷ ഭേദിച്ച് പള്ളിക്കു മുകളില്‍ പതാക പാറിക്കാനും ഈ ഘട്ടത്തില്‍ ശ്രമം നടന്നു. 1991 നവംബര്‍ രണ്ടിനു ചേര്‍ന്ന ദേശീയോദ്ഗ്രഥന കൌണ്‍സില്‍ യോഗത്തില്‍ കല്യാണ്‍ സിങ് ഉറപ്പു നല്‍കി: 'പള്ളി സംരക്ഷണം തീര്‍ത്തും ഞങ്ങളുടെ ചുമതലയാണ്. അക്കാര്യത്തില്‍ ഞങ്ങള്‍ ജാഗ്രത പുലര്‍ത്തും. സ്ഥലത്ത് സുരക്ഷ അധികരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ആര്‍ക്കും അവിടേക്ക് പോകാന്‍ കഴിയില്ല. മൂന്നുപേര്‍ പള്ളിക്കു മുകളില്‍ കയറിയതു പോലെ ഇനിയൊരിക്കലും സംഭവിക്കില്ല. കോടതിയുടെ നിര്‍ദേശം ഞങ്ങള്‍ അംഗീകരിക്കും. അത് മറികടക്കുന്ന പ്രശ്നം തന്നെയില്ല'^കോടതികള്‍ക്കും സര്‍ക്കാറിനും ജനങ്ങള്‍ക്കും ന്യൂനപക്ഷത്തിനും മുമ്പാകെ നല്‍കിയ കള്ള ഉറപ്പുകളില്‍ ഒന്നായിരുന്നു അത്.
(തുടരും)

മാധ്യമം

No comments:

Blog Archive