var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, December 18, 2009

കേസില്‍ പങ്കാളിയെന്ന് വരുത്താന്‍ ആസൂത്രിത ശ്രമം-സൂഫിയ

Friday, December 18, 2009
കൊച്ചി: ദുര്‍ബലമായ തെളിവുകള്‍ നിരത്തി കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പങ്കാളിത്തമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് സൂഫിയ മഅ്ദനി ജാമ്യാപേക്ഷയില്‍ ഹൈ കോടതിയെ ബോധിപ്പിച്ചു. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. രണ്ടുതവണ ചോദ്യം ചെയ്ത് തെളിവുകളില്ലെന്ന് കണ്ടെത്തിയതാണ്. കൂടുതല്‍ അന്വേഷണം നടത്തിയെന്ന പേരില്‍ ആസൂത്രിതമായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

പൊലീസ് നടപടികള്‍ ആദ്യാവസാനം സംശയാസ്പദമാണ്. പൊലീസ് നേരത്തേ നല്‍കിയ റിപ്പോര്‍ട്ടില്‍ പത്താം പ്രതിയുടെ സ്ഥാനം ഒഴിച്ചിട്ടിരുന്നു. ആരെ വേണമെങ്കിലും പിന്നീട് പ്രതിയാക്കുകയെന്ന ഉദ്ദേശ്യമായിരുന്നു പൊലീസിന്. പ്രതിപ്പട്ടികയില്‍ ഉണ്ടായ മാറ്റിമറിക്കലുകളിലും ദുരൂഹതയുണ്ട്. കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാളെ 12ാം പ്രതിയാക്കിയപ്പോള്‍ മതനിഷ്~ അനുസരിച്ച് ജീവിക്കുന്ന സാധാരണ വീട്ടമ്മയെ ഗുരുതര കുറ്റങ്ങള്‍ ആരോപിച്ച് പത്താം പ്രതിയാക്കുകയാണ് പൊലീസ് ചെയ്തതെന്നും ഹരജിക്കാരിയുടെ അഭിഭാഷകന്‍ വി.ചിദംബരേഷ് ബോധിപ്പിച്ചു.

കഴിഞ്ഞ ഫെബ്രുവരി 19ഫന് ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ ഹരജിക്കാരിയുടെ പങ്കാളിത്തം പറഞ്ഞിരുന്നില്ല. കഴിഞ്ഞ എട്ടിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് പത്താം പ്രതിയായി ഉള്‍പ്പെടുത്തിയത്. മതിയായ തെളിവുകള്‍ ഇല്ലാതെയാണ് പൊലീസിന്റെ നടപടി. പി.ഡി.ജോസഫ് എന്നയാള്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിച്ച് മാത്രമാണ് ഹരജിക്കാരിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇത്തരത്തില്‍ കോടതിയെ സമീപിക്കാന്‍ ഹരജിക്കാരന് അവകാശമില്ല. ക്രിമിനല്‍ കേസുകളില്‍ മൂന്നാമത് ഒരാളുടെ ഇടപെടല്‍ അനുവദനീയമല്ലെന്ന് ഹൈ കോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

സൂഫിയയുടെ മൊബൈല്‍ ഫോണിലേക്ക് ഏതാനും കോളുകള്‍ വന്നുവെന്നതാണ് പ്രധാന ആരോപണം. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഭാര്യ എന്ന നിലയില്‍ നൂറുകണക്കിന് കോളുകള്‍ വരാറുണ്ട്. തെലുങ്കാന സമരവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര റാവുവിന്റെ ഭാര്യക്ക് നിരവധി ഫോണ്‍കോളുകള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് സമരവുമായി ബന്ധപ്പെട്ട് നടന്ന ബസ് കത്തിക്കല്‍ ഉള്‍പ്പെടെയുള്ള അനിഷ്ട സംഭവങ്ങളില്‍ അവര്‍ ഗൂഢാലോചകയാകുമോ?. കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിരവധി വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്ന മഅ്ദനിയുടെ അവസ്ഥ ഭാര്യക്കും നേരിടേണ്ടി വരുമോ എന്ന ആശങ്ക അവഗണിക്കാനാവില്ലെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.
വികലാംഗനായ ഭര്‍ത്താവിനെ പരിചരിക്കേണ്ട ചുമതല ഹരജിക്കാരിക്കാണ്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളുമുണ്ട്. നിരവധി രോഗങ്ങളും ഇവരെ അലട്ടുന്നു. മതനിഷ്~യോടെ ജീവിക്കുന്ന ഇവരെ അനാവശ്യമായി പീഡിപ്പിക്കാനാണ് ശ്രമമെന്നും ചൂണ്ടിക്കാട്ടി.
ഈഘട്ടത്തില്‍ കോടതി കേസിലെ പ്രതികളുടെ സമുദായം പരിഗണനാ വിഷയമല്ലെന്ന് വ്യക്തമാക്കി.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നല്‍കിയ നോട്ടീസിനോട് അനാദരവ് കാണിച്ചിട്ടില്ല. ആയുര്‍വേദ ചികില്‍സയിലായിരുന്ന ഭര്‍ത്താവിനൊപ്പം ആയിരുന്നതിനാലാണ് ഹാജരാകാന്‍ കഴിയാഞ്ഞത്. മറ്റൊരു ദിവസം ഹാജരാകാന്‍ അനുവദിക്കണമെന്ന് കാണിച്ച് നിവേദനം നല്‍കിയിരുന്നു. ചോദ്യംചെയ്യലിന് ഇന്ന് ഹാജരാകാം. കോടതി പറയുന്ന ഏതുവ്യവസ്ഥയും പാലിക്കാന്‍ തയാറാണെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.

ബസ് കത്തിക്കല്‍ കേസിലെ മറ്റ് പ്രതികള്‍ സൂഫിയയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ വി.ജി.ഗോവിന്ദന്‍ നായര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ബോധിപ്പിച്ചു. സൂഫിയ ഫോണില്‍ ബന്ധപ്പെട്ട് പേടിക്കേണ്ടെന്നും കേസ് വന്നാല്‍ എന്തെങ്കിലും ചെയ്യാമെന്നും നസീര്‍ പറയുന്നപോലെ ചെയ്തുകൊള്ളാനും പറഞ്ഞുവെന്ന് താജുദ്ദീന്റെ മൊഴിയിലുണ്ടെന്ന് ഡി.ജി.പി വ്യക്തമാക്കി.
നസീര്‍ ലശ്കറെ ത്വയ്യിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറാണ്. ജയിലില്‍വെച്ച് മജീദ് പറമ്പായി സൂഫിയയുടെ നിര്‍ദേശപ്രകാരമാണ് ബസ് കത്തിച്ചതെന്ന് പറഞ്ഞതായാണ് നേരത്തേ ഒന്നാം പ്രതിയായിരുന്ന ശരീഫ് മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയത്. ഗൂഢാലോചനയില്‍ സൂഫിയക്ക് സജീവ പങ്കാളിത്തമുണ്ട്. ഇവരുടെ പ്രേരണയുമുണ്ട്.
അറസ്റ്റിന്റെ കാര്യത്തില്‍ സിവില്‍ നടപടി നിയമപ്രകാരമുള്ള ഇളവുകള്‍ തീവ്രവാദ കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി.
madhyamam

No comments:

Blog Archive