var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, December 18, 2009

സൂഫിയയുടെ അറസ്റ്റ്: പാര്‍ട്ടികളും മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണം -ടി. ആരിഫലി

Friday, December 18, 2009
കോഴിക്കോട്: തീവ്രവാദ വേട്ടയുടെ പേരില്‍ കേരളത്തില്‍ വീണ്ടും വിവാദങ്ങളുയരുകയും തുടര്‍ന്ന് സൂഫിയ മഅ്ദനി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ മാധ്യമങ്ങളും രാഷ്ട്രീയ സംഘടനാ നേതാക്കളും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി പറഞ്ഞു. തീവ്രവാദികളും സാമൂഹികവിരുദ്ധ ശക്തികളും തിരിച്ചറിയപ്പെടണം. അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. സാമുദായിക ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കാനും നിയമവാഴ്ച അപകടപ്പെടുത്താനും ആരെയും അനുവദിച്ചു കൂടാ.

എന്നാല്‍, ഭീകരവിരുദ്ധ നീക്കങ്ങളുടെ പേരില്‍ കാടടച്ച് വെടിവെക്കുന്ന രീതിയും അംഗീകരിക്കാവുന്നതല്ല. രാജ്യത്തിന്റെ ബഹുസ്വരതയെ പരിഗണിക്കാത്തതും ദേശീയ താല്‍പര്യങ്ങളെ മാനിക്കാത്തതുമായ നിലപാടുകള്‍ പല കേന്ദ്രങ്ങളും സ്വീകരിച്ചു കാണുന്നത് ഏറെ നിര്‍ഭാഗ്യകരമാണ്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമാണ് മുസ്‌ലിംകള്‍. അവരെ അപരവത്കരിക്കുക എന്നത് വര്‍ഗീയത തത്ത്വശാസ്ത്രമായി സ്വീകരിച്ച സംഘ്പരിവാറിന്റെ പ്രഖ്യാപിത അജണ്ടയാണ്. ലോകതലത്തില്‍ സാമ്രാജ്യത്വ ശക്തികളുടെ അജണ്ടയാണിത്. ഈ അജണ്ടയെ സഹായിക്കുന്ന വിധത്തിലുള്ള കുറ്റാന്വേഷണങ്ങളും മാധ്യമങ്ങളുടെ പ്രചാരണ യുദ്ധവും ഫാഷിസ്റ്റുകള്‍ക്കല്ലാതെ ആര്‍ക്കും ഗുണംചെയ്യില്ല.

രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന തീവ്രവാദികളും അവര്‍ക്കെതിരെ ദീര്‍ഘവീക്ഷണമില്ലാത്ത നിലപാടെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും വാര്‍ത്താ സംപ്രേഷണത്തില്‍ സൂക്ഷ്മത പുലര്‍ത്താത്ത മാധ്യമങ്ങളും ദേശീയ താല്‍പര്യങ്ങള്‍ക്കെതിരായ സാമ്രാജ്യത്വ അജണ്ടകളാല്‍ സ്വാധീനിക്കപ്പെടുന്നവരാണ്. ഈ വസ്തുത തിരിച്ചറിയാനാവുന്നില്ലെങ്കില്‍ അപകടകരമായ പതനത്തിലാണ് രാജ്യവും ജനങ്ങളും എത്തിച്ചേരുകയെന്ന് അമീര്‍ ചൂണ്ടിക്കാട്ടി.

അന്വേഷണങ്ങള്‍ ബോധപൂര്‍വം വഴിതെറ്റിക്കപ്പെടുന്ന പ്രവണതയും നാം കരുതിയിരിക്കണം. പാര്‍ലമെന്റ് ആക്രമണം, മാലേഗാവ് സ്‌ഫോടനം, മുംബൈ ഭീകരാക്രമണം, ഇതോടനുബന്ധിച്ച് ഹേമന്ത് കര്‍ക്കരെ വധിക്കപ്പെട്ട സംഭവം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള ഞെട്ടിക്കുന്ന വിവരങ്ങളും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളും നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഭരണകൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും നിഷ്പക്ഷത ഉയര്‍ത്തിപ്പിടിക്കുകയും നീതിയും ന്യായവും പുലരണമെന്ന അവരുടെ പ്രതിബദ്ധത തെളിയിക്കുകയും ചെയ്യേണ്ട ഘട്ടമാണിത്.

ദല്‍ഹിയിലെ ബട്‌ലഹൗസ് സംഭവം മുതല്‍ പല നിര്‍ണായക സന്ദര്‍ഭങ്ങളിലും ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിനും അവര്‍ നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റിനും ഇത് സാധിച്ചിട്ടില്ലെന്നത് ഖേദകരമാണ്.
കേവല രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും താല്‍ക്കാലിക നേട്ടങ്ങള്‍ക്കുമപ്പുറം ഉയര്‍ന്ന് നില്‍ക്കാന്‍ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കുമാവുന്നില്ല. സൂഫിയ മഅ്ദനിയുടെ പേരിലുള്ള കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇടതു വലതു പക്ഷങ്ങളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ ഇതിന്റെ ഉദാഹരണം മാത്രമാണ്. സാമുദായിക ധ്രുവീകരണത്തിന് വഴിമരുന്നിടുംവിധം യു.ഡി.എഫിലേയും കോണ്‍ഗ്രസിലേയും ചിലനേതാക്കള്‍ പ്രസ്താവനയിറക്കുന്നതും പെരുമാറുന്നതും തികച്ചും നിര്‍ഭാഗ്യകരമാണ്.

തീവ്രവാദ ബന്ധമാരോപിച്ച് വേട്ടയാടപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനി നിരപരാധിയാണെന്ന് തെളിയിക്കപ്പെടാന്‍ 10 വര്‍ഷമെടുത്തു. അദ്ദേഹത്തിന് നഷ്ടമായ ഒരു പതിറ്റാണ്ട് തിരിച്ചുകൊടുക്കാന്‍ ആര്‍ക്ക് കഴിയുമെന്ന് അമീര്‍ ചോദിച്ചു. നമ്മുടെ നീതിന്യായ വ്യവസ്ഥക്കോ അദ്ദേഹത്തെ കൂട്ടവിചാരണ ചെയ്ത മാധ്യമങ്ങള്‍ക്കോ തടവിലിട്ട സര്‍ക്കാറിനോ അത് കഴിയില്ല. ഇന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ കൂടി തീവ്രവാദ മുദ്രകുത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ്. സാമാന്യബുദ്ധിയുള്ള ഏതൊരാളുടേയും നീതിബോധത്തെ പരിഹസിക്കുന്ന വിധത്തില്‍ മഅ്ദനിക്കുണ്ടായ അനുഭവം ഇനിയും ആവര്‍ത്തിക്കപ്പെടരുത്. അതിനാവശ്യമായ മുന്‍കരുതലുകള്‍ എല്ലാ ഭാഗത്തുനിന്നും ഉണ്ടാവണം. ഹീനമായ രാഷ്ട്രീയ പകപോക്കലുകള്‍ക്ക് ആരും ഇരകളായിക്കൂടാ.
നീതിക്കു വേണ്ടിയാവണം നമ്മുടെ പോരാട്ടം. രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും തികഞ്ഞ ജാഗ്രത പുലര്‍ത്തണം. കേരളത്തിന്റെ സവിശേഷമായ സാമുദായിക ബന്ധങ്ങളെപ്പോലും ബാധിക്കുന്ന പ്രചാരണങ്ങളെ ഏറ്റെടുക്കാതിരിക്കാനുള്ള വിവേകം അവര്‍ കാണിക്കുമെന്ന് അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
madhyamam

No comments:

Blog Archive