var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Sunday, December 6, 2009

ആസൂത്രകര്‍ സ്വതന്ത്രരായി വിഹരിക്കുന്നു

Sunday, December 6, 2009
രാം പുനിയാനി

വര്‍ഗീയ ശക്തികള്‍ ബാബരി പള്ളി ഇടിച്ചുനിരത്തിയിട്ട് 17 വര്‍ഷം കടന്നുപോയിരിക്കുന്നു. മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ലിബര്‍ഹാന്‍ അന്വേഷണ കമീഷന്‍ നീണ്ട 17 വര്‍ഷമെടുത്ത് ഇപ്പോഴിതാ അതിന്റെ റിപ്പോര്‍ട്ട് രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുന്നു. പരക്കെ അറിയാവുന്ന സത്യങ്ങള്‍ തന്നെയാണ് ഈ വൈകിപ്പിറന്ന റിപ്പോര്‍ട്ടിന്റെ പ്രധാന ഉള്ളടക്കം. എങ്കിലും അത് പ്രസക്തിയും പ്രാധാന്യവും അര്‍ഹിക്കുന്നു. പല അഭ്യൂഹങ്ങളെയും അത് സ്ഥിരീകരിച്ചു. ബാബരിയുടെ തകര്‍ച്ചയുടെ ആസൂത്രകരെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും അത് സുസൂക്ഷ്മം പഠനവിധേയമാക്കി കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫര്‍മാരെയും കൈയേറി കര്‍സേവകര്‍ നിരവധി തെളിവുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നതിനാല്‍ ലിബര്‍ഹാന്‍ കമീഷന്‍ കഠിനാധ്വാനത്തിലൂടെയാണ് തെളിവുകള്‍ കണ്ടെടുത്തത്.
റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ വന്ന കാലതാമസം, നരസിംഹറാവുവിന്റെ കുറ്റ വിമുക്തി, ശിപാര്‍ശകളിലെ പിഴവുകള്‍ എന്നിവയുടെ പേരില്‍ നമുക്ക് ലിബര്‍ഹാന്‍ കമീഷനെ വിമര്‍ശിക്കാം. പക്ഷേ, രാഷ്ട്രത്തിനൊന്നടങ്കം പ്രയോജനപ്രദമായ പാഠങ്ങളും നിരീക്ഷണങ്ങളും റിപ്പോര്‍ട്ടില്‍ നിറയെ ഉണ്ട് എന്ന സത്യം നിഷേധിക്കാനാവില്ല.

ബാബരി പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പശ്ചാത്തലം ഈ സന്ദര്‍ഭത്തില്‍ വീണ്ടും പരാമര്‍ശിക്കുന്നത് സംഗതമായിരിക്കും. ബാബര്‍ ചക്രവര്‍ത്തിയുടെ കമാന്‍ഡര്‍ ആയിരുന്ന മീര്‍ബാഖിയാണ് അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള ഈ മസ്ജിദ് പടുത്തുയര്‍ത്തിയത്. 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന ഗൂഢനയത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരാണ് ബാബരി മസ്ജിദ് വിവാദത്തിന്റെ വിത്തുകള്‍ ഇന്ത്യന്‍ മനസ്സില്‍ പാകിയത്. ബ്രിട്ടീഷ് രാജിലെ ഉദ്യോഗസ്ഥയായിരുന്ന എ.എഫ്. ബീവെറിഡ്ജ് 'അക്ബര്‍ നാമ' പരിഭാഷപ്പെടുത്തിയപ്പോള്‍ നടത്തിയ ഒരു കൈകടത്തല്‍ ആയിരുന്നു ബാബരി വിവാദത്തിന്റെ പ്രഥമ കേന്ദ്രമെന്ന് കണാം. പ്രസ്തുത കൃതിയില്‍ ബാബരി മസ്ജിദ് നിര്‍മാണം പ്രതിപാദിക്കുന്ന ഭാഗത്തിന്റെ തര്‍ജമക്ക് അവര്‍ അനാവശ്യമായ ഒരു വ്യാഖ്യാനം അടിക്കുറിപ്പായി നല്‍കിയിരുന്നു. ''ഈ പള്ളി നിര്‍മിക്കുന്നതിനുമുമ്പ് അവിടെ ഒരു ക്ഷേത്രം നിലനിന്നിട്ടുണ്ടാകാം'' എന്നായിരുന്നു ആ അടിക്കുറിപ്പ്. ഈ കുറിപ്പാണ് പില്‍കാലത്ത് വലിയൊരു വിവാദത്തിനും വര്‍ഗീയ ലഹളകള്‍ക്കുമുള്ള വിഷബീജമായി പരിണമിച്ചത്. അടിക്കുറിപ്പിലെ സൂചിതക്ഷേത്രം രാമക്ഷേത്രം തന്നെയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹൈന്ദവ വര്‍ഗീയവാദികള്‍ രംഗപ്രവേശം ചെയ്യാന്‍ അത് വഴിയൊരുക്കി. യുഗങ്ങള്‍ക്കുമുമ്പ് ജീവിച്ച ശ്രീരാമന്റെ ജന്മഭൂമിയാണിതെന്നും അതോടെ പ്രഖ്യാപിക്കപ്പെട്ടു. 1949 ജനുവരി 22ന് രാത്രിയില്‍ രാംലാല വിഗ്രഹങ്ങള്‍ ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് പള്ളിക്കകത്ത് പ്രതിഷ്ഠിക്കപ്പെട്ടു. അന്നുവരെ ഇവിടെ മുസ്ലിംകള്‍ കൃത്യമായി നമസ്കാരം അനുഷ്ഠിച്ചുവന്നിരുന്നു. രാംലാല വിഗ്രഹം പ്രതിഷ്ഠിച്ച ജനസംഘം അനുഭാവിയായ ജില്ലാ മജിസ്ട്രേറ്റ് കെ.കെ. നായര്‍ പിറ്റേന്നുതന്നെ പള്ളി അടച്ചുപൂട്ടി. അതോടെ ഈ ദേവാലയത്തിലെ നമസ്കാരം നിലക്കുകയൂം ചെയ്തു. കുഴപ്പം മനസ്സിലാക്കിയ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വിഗ്രഹങ്ങള്‍ മസ്ജിദില്‍നിന്ന് നീക്കംചെയ്യാന്‍ യു.പി മുഖ്യമന്ത്രി ജി.ബി.പി. പന്തിനോട് ആവശ്യപ്പെട്ടു. എന്തുകൊണ്ടോ യു.പി മുഖ്യമന്ത്രി ആ നിര്‍ദേശം മാനിക്കാന്‍ സന്നദ്ധനായില്ല.

തുടര്‍ന്ന് യു.പി വഖഫ് ബോര്‍ഡും മഹന്ത് രാമചന്ദ്രദാസും തമ്മിലുള്ള കോടതി കേസായി സംഭവം മരവിച്ചുകിടന്നു. 'രാമജന്മഭൂമി വിമോചന' മുദ്രാവാക്യവുമായി വിശ്വഹിന്ദു പരിഷത്ത് 1975ല്‍ രംഗപ്രവേശം ചെയ്തതാണ് പിന്നീടുണ്ടായ നിര്‍ണായക സംഭവം. ഇതിനെ തുടര്‍ന്നായിരുന്നു മുസ്ലിംകള്‍ ആള്‍ ഇന്ത്യ ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. 1980കളിലെ സാമൂഹിക പരിവര്‍ത്തനങ്ങളുടെ ഫലമായി മധ്യവര്‍ഗക്കാര്‍ വി.എച്ച്.പിയുടെ ആശയങ്ങളിലേക്കും രാമജന്മഭൂമി വിമോചന പ്രചാരണങ്ങളിലേക്കും കൂടുതലായി ആകര്‍ഷിക്കപ്പെട്ടു. വിവിധ സമ്മര്‍ദങ്ങളുടെ ഫലമായി രാജീവ്ഗാന്ധി പള്ളിയുടെ പൂട്ടുകള്‍ നീക്കി ശിലാന്യാസത്തിന് അനുമതി പ്രഖ്യാപിച്ചു. 1989ല്‍ പ്രശ്നം ബി.ജെ.പിയുടെ അജണ്ടയായി എല്‍.കെ. അദ്വാനി പ്രഖ്യാപനം നടത്തി. പിന്നാക്കക്കാര്‍ക്ക് കൂടുതല്‍ സംവരണം ചെയ്യുന്ന മണ്ഡല്‍ പ്രഖ്യാപനത്തിന് മറുപടിയായി ബി.ജെ.പി അയോധ്യാപ്രക്ഷോഭത്തിന് തീവ്രത വര്‍ധിപ്പിച്ചു. ഈ ഘട്ടത്തില്‍ ആക്രമണോത്സുക ഭാവത്തിലുള്ള രഥയാത്രയിലൂടെ അദ്വാനി ഹിന്ദുവിഭാഗങ്ങളില്‍ ആവേശം പകര്‍ന്നു.

1992 ഡിസംബര്‍ ആറിന് പ്രതീകാത്മക കര്‍സേവ മാത്രമേ ഉണ്ടാകൂ എന്ന് വാജ്പേയി ദേശീയോദ്ഗ്രഥന കൌണ്‍സിലില്‍ ഉറപ്പ് നല്‍കിയിരുന്നു. ബാബരി മസ്ജിദ് കോട്ടം തട്ടാതെ സംരക്ഷിക്കുമെന്ന് യു.പി മുഖ്യന്‍ കല്യാണ്‍സിങ് സുപ്രീംകോടതിയെ സത്യവാങ്മൂലം വഴി ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍, വാഗ്ദാനത്തിലൂടെ ബി.ജെ.പി നേതാക്കള്‍ സര്‍വരെയും കബളിപ്പിക്കുകയായിരുന്നു. മസ്ജിദ് പൊളിക്കുമ്പോള്‍ അനങ്ങിപ്പോകരുതെന്ന് കല്യാണ്‍സിങ് പൊലീസിന് നിര്‍ദേശം നല്‍കി. പള്ളി തകര്‍ക്കാന്‍ തുടങ്ങിയതോടെ ഈ ഭാഗത്തേക്കുള്ള സര്‍വ റോഡുകളും അടച്ചിടുകയും ചെയ്തു. താന്‍ രാജിവെക്കണമോ എന്ന് ഉപദേശമാരാഞ്ഞ കല്യാണ്‍സിങ്ങിനോട് പൊളി മുഴുമിക്കട്ടെ എന്നായിരുന്നു അദ്വാനി നല്‍കിയ മറുപടി.
ദേവാലയം തകര്‍ക്കുന്നതിനു ആ കറുത്ത ദിവസത്തിന്റെ തൊട്ടുതലേദിവസം റിഹേഴ്സല്‍ അരങ്ങേറി. റിഹേഴ്സലിനുപയോഗിച്ച അതേ വടങ്ങള്‍, തൂമ്പകള്‍, ഷവലുകള്‍ എല്ലാം അവിടെതന്നെ കിടന്നിരുന്നു. കെട്ടിടം പൊളിക്കാന്‍ പ്രത്യേക പ്രാവീണ്യമുള്ള കര്‍സേവകരെയാണ് മസ്ജിദ് തകര്‍ക്കാന്‍ കടത്തിവിട്ടത്. മാധ്യമ പ്രവര്‍ത്തകരെയും ഫോട്ടോ വീഡിയോഗ്രാഫര്‍മാരെയും തടയാനും മര്‍ദിക്കാനും അവര്‍ക്ക് കിട്ടാവുന്ന തെളിവുകള്‍ നശിപ്പിക്കാനും പ്രത്യേക പരിശീലനം സിദ്ധിച്ചവരും നിയോഗിക്കപ്പെടുകയുണ്ടായി. തുടര്‍ന്ന് അവിടെ ചെറിയ ക്ഷേത്രം കെട്ടിയുണ്ടാക്കുകയും ചെയ്തു.

ഈ വസ്തുതകള്‍ മുമ്പില്‍വെച്ചാകണം ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് വിലയിരുത്തേണ്ടത്. ദേവാലയ ധ്വംസനം ആസൂത്രിതവും വിദഗ്ധവുമായ ഏകോപനത്തോടെ നിര്‍വഹിക്കപ്പെട്ടതുമായ നടപടിയാണെന്ന് റിപ്പോര്‍ട്ട് സ്പഷ്ടമാക്കുന്നു. സൈനിക ഓപറേഷന്റെ കൃത്യതയോടെയാണ് പള്ളിപൊളിച്ച് കല്ലും മണ്ണുമാക്കിയതെന്ന് കമീഷന്‍ കണ്ടെത്തുകയുണ്ടായി. തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ പെട്ടെന്നുണ്ടായ ആവേശമാണ് പള്ളി തകര്‍ക്കാനിടയാക്കിയതെന്ന ബി.ജെ.പിയുടെ പ്രചാരണത്തിന് കടകവിരുദ്ധമാണ് ഈ കണ്ടെത്തല്‍. ജനകീയ പിന്തുണയോടെ അരങ്ങേറിയ നടപടിയെന്ന വാദം പൊള്ളയാണെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. വളരെ ആസൂത്രിതമായി രാജ്യവ്യാപകമായി നടത്തിയ കാമ്പയിനിലൂടെ തെരഞ്ഞെടുക്കപ്പെട്ട പരിശീലനം സിദ്ധിച്ച വിഭാഗങ്ങള്‍ മാത്രമാണ് ഇതിനുവേണ്ടി സമാഹരിക്കപ്പെട്ടത്. അത്തരക്കാര്‍ മാത്രമാണ് കൂട്ടംകൂട്ടമായി ബാബരി മസ്ജിദ് അങ്കണത്തില്‍ തടിച്ചുകൂടിയതും. അവര്‍ സര്‍വരും സംഘപരിവാരാംഗങ്ങളും ആയിരുന്നു. ബി.ജെ.പി, ബജ്റംഗ്ദള്‍, വി.എച്ച്.പി, രാഷ്ട്ര സേവികാ സമിതി തുടങ്ങിയ സംഘടനകളില്‍നിന്നുള്ള കര്‍സേവകരെ ആര്‍.എസ്.എസ് ആയിരുന്നു ഏകോപിപ്പിച്ചതും നിര്‍ദേശങ്ങള്‍ നല്‍കിയതും. ലിബര്‍ഹാന്‍ കമീഷന്‍ രേഖ ഇക്കാര്യം സ്ഥിരീകരിക്കുന്നു.

ആര്‍.എസ്.എസിന്റെ മൂന്നുലക്ഷത്തോളം അനുയായികളാണ് വിവാദഭൂമിയില്‍ ഒരുമിച്ചത്. എന്നാല്‍, കൃത്യനിര്‍വഹണം തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക സംഘമാണ് പൂര്‍ത്തീകരിച്ചത്. ആര്‍.എസ്.എസിന്റെ നിഗൂഢ സ്വഭാവത്തിലേക്കുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
ആര്‍.എസ്.എസിന്റെ ഇത്തരം രഹസ്യ പ്രവര്‍ത്തനങ്ങളിലേക്ക് അന്വേഷണം നീണ്ടുചെല്ലാത്തതിനാല്‍ അവ ദുരൂഹമായി ശേഷിക്കുന്നു. ആര്‍.എസ്.എസ് രൂപകല്‍പന ചെയ്ത അജണ്ട സംഘ്പരിവാരത്തിലെ ഇതര സംഘടനകള്‍ നടപ്പാക്കുന്നു. ഈ പ്രത്യക്ഷ സംഘടനകള്‍ പഴിക്കപ്പെടുമ്പോള്‍ ആസൂത്രകരായ ആര്‍.എസ്.എസ് കാണാമറയത്തെന്നവണ്ണം വിമര്‍ശനമേല്‍ക്കാതെ വാഴുന്നു.

വാജ്പേയിയെ കമീഷന്‍ വിമര്‍ശിച്ചത് ചില കോണുകളില്‍ നടുക്കമുളവാക്കി. ഇത്തരം ഹീനകൃത്യങ്ങളുടെ കറപുരളാത്തതാണ് അദ്ദേഹത്തിന്റെ കൈകളെന്ന പ്രതിച്ഛായയിലാണ് പലരും ആ വിമര്‍ശനത്തെ വിലയിരുത്തിയത്. ഈ രാജ്യത്തെ ഉദാരചിന്താഗതിക്കാരുടെ ഹൃദയം കീഴടക്കാന്‍ പാര്‍ട്ടി ബോധപൂര്‍വം നടത്തിയതാണ് വാജ്പേയിയുടെ ആ ഛായാനിര്‍മിതിയെന്ന് കരുതപ്പെടുന്നു. 1992 ഡിസംബര്‍ അഞ്ചിന് കാണ്‍പൂരില്‍ നടത്തിയ പ്രഭാഷണത്തില്‍ ബാബരി വിരുദ്ധ നീക്കങ്ങള്‍ അപ്പാടെ തനിക്കറിയാമെന്ന് വാജ്പേയി സൂചിപ്പിച്ചിരുന്നു. ബാബരി സ്ഥിതിചെയ്യുന്ന മണ്ണ് ഇടിച്ച് നിരപ്പാക്കേണ്ടതാണെന്ന് ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
ഡിസംബര്‍ ആറിന് കര്‍സേവകര്‍ക്കൊപ്പം ചേരാന്‍ വാജ്പേയി ലക്നോവില്‍ കാത്തുകെട്ടി നില്‍ക്കുകയുണ്ടായി. തന്നോട് ദല്‍ഹിയിലേക്ക് മടങ്ങാന്‍ പിന്നീട് പാര്‍ട്ടി നിര്‍ദേശിച്ച കാര്യവും വാജ്പേയി വ്യക്തമാക്കിയിരുന്നു. മസ്ജിദ് തകര്‍ത്ത ക്രിമിനലുകള്‍ക്ക് സംരക്ഷണത്തിന്റെ കോട്ട നിര്‍മിക്കാന്‍ അദ്ദേഹത്തിന് ദല്‍ഹിയില്‍ എത്തേണ്ടതുണ്ടായിരുന്നു. അദ്വാനിക്കും മറ്റുമെതിരെ നടപടികള്‍ക്ക് തുനിഞ്ഞപ്പോള്‍ വാജ്പേയി കടുത്ത പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. മസ്ജിദ് തകര്‍ന്നതില്‍ ഖേദിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച വാജ്പേയി പിന്നീട് അത് ജനങ്ങളുടെ സ്വാഭാവികമായ വികാരങ്ങളെ മാനിക്കാത്തതിന്റെ പ്രത്യാഘാതമെന്ന് ധ്വംസനത്തെ ന്യായീകരിക്കാനും മടിച്ചില്ല. അത് ജനങ്ങളുടെ സ്വാഭാവിക വികാരമല്ല സംഘ്പരിവാരത്തിന്റെ ക്രോധവികാരമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അവര്‍ അധികാരത്തിലേക്കുള്ള വഴി തേടുകയായിരുന്നു. പിതാവിന് നല്‍കിയ വാക്കുപാലിക്കാന്‍ സിംഹാസനം ത്യജിച്ച് വനവാസത്തിന് തയാറായ ശ്രീരാമന്റെ പേര് അധികാര ലബ്ധിക്കായി ദുരുപയോഗം ചെയ്യുന്ന വിരോധാഭാസത്തെ അപാരമെന്നേ വിശേഷിപ്പിക്കാനാകൂ.
രാമജന്മഭൂമി പ്രസ്ഥാനത്തിനുപിന്നില്‍ സാധാരണ ജനങ്ങളില്ലെന്ന് ലിബര്‍ഹാന്‍ കമീഷന്‍ സ്പഷ്ടമാക്കിയിരിക്കുന്നു. സംഘ കുടുംബാംഗങ്ങളാണ് ആ പ്രസ്ഥാനത്തിന് പിന്നില്‍ അണിനിരന്നത്. സാധാരണക്കാര്‍ക്ക് അതില്‍ പ്രവേശനമില്ല. സ്വസമുദായത്തെ വേണ്ടവിധം സേവിക്കുന്നതില്‍ പരാജയപ്പെട്ട മുസ്ലിം നേതാക്കള്‍ക്കും കമീഷന്‍ നല്ല കൊട്ട് നല്‍കിയിരിക്കുന്നു. മുസ്ലിം സമുദായത്തിന്റെ പ്രശ്നങ്ങളും വികാരങ്ങളും ശരിയായ രീതിയില്‍ വിലയിരുത്തുന്നതില്‍ നേതാക്കള്‍ക്ക് വീഴ്ച സംഭവിച്ചിരിക്കുകയാണ്. അതേസമയം സമൂഹത്തെ വര്‍ഗീയവത്കരിക്കുന്നതില്‍ ആര്‍.എസ്.എസ് വിജയം വരിച്ചിരിക്കുന്നു.
വൈകിയതിന്റെ പേരിലോ നരസിംഹറാവുവിനെ പട്ടികയില്‍നിന്നൊഴിവാക്കിയതിന്റെ പേരിലോ ഒക്കെ ലിബര്‍ഹാന്‍ രേഖയെ നമുക്ക് പഴിപറയാം. പക്ഷേ, അംഗവൈകല്യത്തിന്റെയോ പിറവി വൈകല്യത്തിന്റെയോ പേരില്‍ നമുക്ക് ഈ കുഞ്ഞിനെ ഉപേക്ഷിക്കാനാകില്ല.
(മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും മുന്‍ മുംബൈ ഐ.ഐ.ടി പ്രൊഫസറുമാണ് ലേഖകന്‍)
madhyamam

No comments:

Blog Archive