var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Sunday, December 6, 2009

കല്യാണ്‍ പാര്‍ട്ടീസ്

Sunday, December 6, 2009
ഇന്ന് ഡിസംബര്‍ ആറ്. കല്യാണ്‍ സിങ്ങിനെ ഏവരും ഭക്തിപുരസ്സരം ഓര്‍ക്കേണ്ട സുദിനം. അങ്ങേര്‍ തക്കസമയത്ത് കണ്ണടച്ചതുകൊണ്ടാണ് മതേതരത്വത്തിന്റെ പ്രതീകമായ മകുടങ്ങള്‍ തവിടുപൊടിയാക്കാന്‍ കര്‍സേവകര്‍ക്കു കഴിഞ്ഞത്. എന്നിട്ടും ഹിന്ദുത്വസ്വരാജിന് അരങ്ങൊരുക്കിക്കൊടുത്ത അദ്ദേഹത്തെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? കര്‍സേവകര്‍ക്ക് സേവ പിടിച്ചത് വെറുതെയായി. അതൊരു താങ്ക്ലെസ് ജോബ് ആയിരുന്നു. നന്ദികെട്ട പണി. സേവകരുടെ സേവനം കണ്ണടച്ചുകണ്ടപ്പോള്‍ കസേര പോയിക്കിട്ടി. കോടതിയലക്ഷ്യത്തിന് ഒരു ദിവസം അഴിയെണ്ണി ഗോതമ്പുണ്ട തിന്നു. സ്റ്റുപിഡ് സെക്കുലര്‍ ചരിത്രകാരന്മാര്‍ കുറ്റപ്പെടുത്തുന്നതുകൊണ്ട് ചരിത്രത്തിലുമില്ല ഒരു നല്ലപേര്. എല്ലാം ഹിന്ദുത്വം പുലരുന്നതിനു വേണ്ടിയുള്ള മഹാത്യാഗങ്ങള്‍. ആരെങ്കിലും എന്നെങ്കിലും അതൊക്കെ തിരിച്ചറിയും എന്ന പ്രതീക്ഷയിലാണ്. അന്നെങ്കിലും, കാവി പുതച്ച ചരിത്രകാരന്മാരെങ്കിലും എഴുതും, ഇയാള്‍ മഹാനായിരുന്നുവെന്ന്. രാമന് അമ്പലം പണിയാന്‍ കസേര കളഞ്ഞ കല്യാണരാമന്‍.

ഈയിടെയായി പൊളിറ്റിക്കല്‍ പാര്‍ട്ടീസ് ഉണ്ടാക്കിക്കളിക്കുന്നതാണ് പ്രധാന വിനോദം. കളിയല്ല കല്യാണം എന്നൊക്കെ പറയാറുണ്ടെങ്കിലും കല്യാണ്‍ സിങ്ങിന് പാര്‍ട്ടീപരിണയം ഒരു കളി തന്നെയാണ്. പുതിയ ഒരു ഹിന്ദുത്വ പാര്‍ട്ടിയുണ്ടാക്കണം എന്നമോഹം കുറച്ചുകാലമായി കലശലാണ്. പാര്‍ട്ടി ഉണ്ടാക്കാത്തതുകൊണ്ട് ശരിക്ക് ഉറക്കംകിട്ടുന്നില്ല. ഇന്നോളം കണ്ട ഹിന്ദുത്വമൊന്നും ഹിന്ദുത്വമല്ല. പള്ളി പൊളിച്ചിട്ടും ഗര്‍ഭത്തിലിരിക്കുന്ന ഭ്രൂണങ്ങളെ ശൂലമുനയില്‍ കോര്‍ത്തെടുത്തിട്ടും സനാതന ധര്‍മം വേണ്ടവിധം പുലര്‍ന്നുകാണുന്നില്ല. കുറച്ചുകൂടി ശൂരും ചൂരുമുള്ള, എരിവും പുളിയുമുള്ള ഒന്നാണ് ഇപ്പോള്‍ ഉന്നംവെക്കുന്നത്. ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ഉറച്ചു നില്‍ക്കണമെന്നൊന്നുമില്ല. സ്വയം ഒരു പാര്‍ട്ടിയാണ്. ഒറ്റയാള്‍ പാര്‍ട്ടി. അതിലേക്ക് അണികള്‍ വന്നുചേരും. അതാണ് അതിന്റെ ഒരു രീതി. അതുകഴിഞ്ഞേ തെരഞ്ഞെടുപ്പു കമീഷന്റെ കടലാസില്‍ പേരുള്ള മറ്റു പാര്‍ട്ടികള്‍ വരുന്നുള്ളൂ. ഭാരതീയ ജനതാപാര്‍ട്ടിക്ക് ഉശിരുപോരാ എന്നു തോന്നിയതുകൊണ്ടാണ് ഒരു കല്യാണക്കോലാഹലമുണ്ടാക്കി പുറത്തുപോയത്. പിന്നീട് രാഷ്ട്രീയ ക്രാന്തിദള്‍ എന്ന ഒരു സാധനം ഉണ്ടാക്കി. ക്രാന്തദര്‍ശിയായിരുന്നിട്ടും അതിന്റെ ഗതി മുന്‍കൂട്ടി കാണാന്‍ പറ്റിയില്ല. ജനപിന്തുണ വേണ്ടുവോളമുണ്ട്, വോട്ടുകള്‍ ചാക്കു കണക്കിന് വീഴുമെന്നൊക്കെ മനക്കോട്ട കെട്ടി ആക്രാന്തം മൂത്ത് ഉണ്ടാക്കിയ രാഷ്ട്രീയ ക്രാന്തിയുടെ കാന്തി കെട്ടുപോയപ്പോള്‍ പഴയ ലാവണത്തില്‍നിന്ന് ഒരു വിളി കേട്ടു. പാര്‍ട്ടി വിട്ടുപോയ കോണ്‍ഗ്രസുകാര്‍ക്കൊക്കെ ഇടക്കിടെ തോന്നുന്ന ഉള്‍വിളി പോലൊന്ന്. ഇപ്പോള്‍ കെ. മുരളീധരന്റെ ഉറക്കംകെടുത്തുന്ന ഉള്‍വിളി പോലൊന്ന് കല്യാണരാമന്റെ തരളഹൃദയത്തിലും മുഴങ്ങിയിരിക്കണം. അങ്ങനെയാണ് പായും തലയണയും പൊതിഞ്ഞ് പിന്നെയും തറവാട്ടില്‍ ചെന്ന് പൊറുതി തുടങ്ങിയത്. കേരളത്തിലെ കാരണവര്‍ എണീറ്റു നടക്കാന്‍ ശേഷിയില്ലാത്ത കാലത്താണ് തറവാട്ടില്‍ തിരിച്ചെത്തിയത്. യു.പിയിലായാലും കേരളത്തിലായാലും കാക്കക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് തന്നെയാണ്. പൊതുവെ ആദര്‍ശം അലര്‍ജിയായ കരുണനും കല്യാണിനും പുത്രസ്നേഹം കൊണ്ട് കണ്ണിന്റെ ലെന്‍സ് വര്‍ക്കുചെയ്യാറില്ല. പുത്രവദനം മാത്രമേ അവരുടെ മനോമുകുരത്തില്‍ തെളിയാറുള്ളൂ. പുത് എന്ന നരകത്തില്‍നിന്ന് പിതാവിനെ ത്രാണനം ചെയ്യുന്നവനാണ് പുത്രന്‍ എന്ന് ഹിന്ദു പുരാണങ്ങളും രാമന്‍ ജനിച്ച മണ്ണുമൊക്കെ അറിയാവുന്ന കല്യാണിന് പറഞ്ഞുകൊടുക്കേണ്ടതില്ല. പിതാവിനെ നരകത്തിലേക്കോ ത്രിശങ്കു സ്വര്‍ഗത്തിലേക്കോ കൊണ്ടുചെന്നു തള്ളുക എന്നതാണ് പൊതുവെ രാഷ്ട്രീയക്കാരുടെ മക്കള്‍ ഏറ്റെടുത്തിരിക്കുന്ന ദൌത്യം. തെരഞ്ഞെടുപ്പുകാലം വന്നപ്പോള്‍ കല്യാണ്‍ സിങ്ങിന് പുത്രസ്നേഹംകൊണ്ട് ഇരിക്കപ്പൊറുതി കിട്ടാതായി. മകനു കണ്ടുവെച്ച സീറ്റില്‍ എതിരാളി സ്ഥാനാര്‍ഥിയായത് ഒട്ടും പിടിച്ചില്ല. അപ്പോള്‍തന്നെ കെറുവിച്ച് രാജിക്കത്തെഴുതി. അതോടെ ഭാരതീയ ജനതാപാര്‍ട്ടിക്ക് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇല്ലാതായി. രാജ്യത്ത് ഇഷ്ടംപോലെ പാര്‍ട്ടികള്‍ ഉള്ളതുകൊണ്ട് വെറുതെയിരിക്കേണ്ട ഗതികേട് ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. അന്നുതന്നെ പോയി മുലായംസിങ്ങിനെ കണ്ട് ഒരു കപ്പ് കാപ്പി കുടിച്ചപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ സമാജ്വാദിക്കുവേണ്ടി ഘോരഘോരം വാദിച്ചാലെന്ത് എന്നുതോന്നുകയും ചെയ്തു. ആ ബാന്ധവം അധികകാലം നീണ്ടുനിന്നില്ല. കല്യാണരാമന്റെ പതിവ് പരിണയങ്ങളുടെ ആയുസ്സേ അതിനും ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞമാസം കറിവേപ്പില പോലെ കല്യാണിനെ സമാജ്വാദി പാര്‍ട്ടി എടുത്ത് ദൂരെക്കളഞ്ഞു. സുന്ദരിയായ ജയപ്രദ ക്രൂരമായ ഒരു കമന്റും പാസാക്കി. ഭാരതീയ ജനതാപാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ കല്യാണിനെ ഉപയോഗിക്കുകയായിരുന്നുവെന്ന്. നോക്കണേ, വെള്ളിത്തിരയില്‍ ചായംതേച്ച് തുള്ളിയ പെണ്ണ് പറയുന്നത്! മൂക്കിളയൊലിപ്പിച്ചു നടക്കുന്ന പ്രായത്തില്‍ കാക്കിനിക്കറിട്ട് ഒരു വടിയും ചുഴറ്റി ആര്‍.എസ്.എസു കളിച്ചുനടന്ന ആളെപ്പറ്റി എത്ര ലാഘവത്തോടെയാണ് അവള്‍ ഇങ്ങനെ പറയുന്നത്. കേട്ടപ്പോള്‍ കല്യാണിന്റെ ചങ്കു കലങ്ങിപ്പോയി. പുറംകാലുകൊണ്ടു തൊഴിച്ചു ശീലമുള്ള മുലായമിന് കല്യാണിനെ തൊഴിച്ചു ദൂരെക്കളയുന്നത് നേരം പുലര്‍ന്നാലുള്ള പതിവു വ്യായാമമായേ തോന്നിയുള്ളൂ. ഫിറോസാബാദ് ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മരുമകള്‍ തോറ്റാല്‍ പിന്നെ മുലായം ഇതല്ലാതെ എന്തുചെയ്യും? കലി കയറിയ മുലായം ചെയ്യേണ്ടതേ ചെയ്തുള്ളൂ. ഇനി കല്യാണായി. അയാളുടെ പാടായി. ലോധി രജപുത്രന്മാരുടെ വോട്ടുകിട്ടുമെന്നു വിചാരിച്ചാണ് അയാളെ കൂടെ കൂട്ടിയത്. ഇനി അതിന്റെ ആവശ്യമില്ല.

1932 ജനുവരി അഞ്ചിന് അലീഗഢ് ജില്ലയിലെ മധൌളിയില്‍ ഒരിടത്തരം കര്‍ഷകനായ തോജ്പാലിന്റെ മകനായി ജനിച്ചു. അലീഗഢ് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത് കുറച്ചുകാലം ഹിന്ദി അധ്യാപകനായി ജോലി നോക്കി. ദീന്‍ ദയാല്‍ ഉപാധ്യായയാണ് കാവിരാഷ്ട്രീയത്തിലേക്കുള്ള വഴി തെളിച്ചത്. 1974ല്‍ ജനസംഘത്തിന്റെ യു.പി സെക്രട്ടറിയായി. 1977ല്‍ ജനതാ മന്ത്രിസഭയില്‍ മന്ത്രി. 1984ല്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ആയി. 1991ല്‍ ഒന്നാംവട്ടം യു.പി മുഖ്യമന്ത്രിയായി. 1999ലെ പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കു നേരിട്ട തിരിച്ചടി, കല്യാണ്‍ സിങ് പാര്‍ട്ടിക്കുള്ളില്‍ നടത്തിയ അട്ടിമറി കാരണമാണെന്ന് ആരോപിച്ച് നേതൃത്വം അന്ന് പിടിച്ചു പുറത്താക്കി.

ഇനിയിപ്പോള്‍ എങ്ങോട്ടും പോവാനില്ല. തറവാട്ടിലേക്കു തിരിച്ചുപോവാന്‍ പറ്റില്ല. ഒരു തവണ കയറിയിറങ്ങിയതാണ്. പ്രത്യയശാസ്ത്രപ്രശ്നം കൊണ്ടൊന്നുമല്ല വിട്ടുപോന്നത്. കസേരകള്‍ കിട്ടാഞ്ഞിട്ടുതന്നെയാണ്. ഇനിയിപ്പോള്‍ ഹിന്ദുത്വം സ്ഥാപിച്ചേ അടങ്ങൂ എന്നവാശിയാണ്. അതുകൊണ്ടാണ് പുതിയ പാര്‍ട്ടിയുണ്ടാക്കുന്നത്. അല്ലാതെ ചേക്കേറാനൊരു ചില്ലയില്ലാഞ്ഞിട്ടല്ല. നിലവിലുള്ള ഹിന്ദുത്വത്തിന് ഉശിരു പോര. അജണ്ട നടപ്പാക്കാനുള്ള വിനീതമായ ശ്രമം എന്നാണ് കല്യാണ്‍ പുതിയ പാര്‍ട്ടിയെ വിശേഷിപ്പിക്കുന്നത്. മധ്യ കിഴക്കന്‍ യു.പിയിലെ 34 ജില്ലകളിലെ അനുയായികളില്‍ 98 ശതമാനവും കൂടെയുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. രാമനാമം ജപിച്ച് കുഴമ്പും പുരട്ടിയിരിക്കേണ്ട കാലത്ത് ഉണ്ടാക്കുന്ന പാര്‍ട്ടിയുടെ ഗതി എന്താവും എന്ന് കണ്ടറിയുകതന്നെ വേണം.
madhyamam

No comments:

Blog Archive