var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, December 18, 2009

മഅ്ദനിയെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ വെറുതെവിട്ടു

Friday, December 18, 2009
കൊല്ലം: ഐ.എസ്.എസ് നേതാവായിരിക്കെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. എട്ട് പ്രതികളുള്ള കേസില്‍ വിചാരണ നേരിട്ട അഞ്ച് പേരെയാണ് അഡീഷനല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജി വാസന്‍ വെറുതെവിട്ടത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകരും ഒന്ന് മുതല്‍ നാല് വരെ പ്രതികളുമായ മൈനാഗപ്പള്ളി കടപ്പാമുറിയില്‍ മുല്ലശ്ശേരി പടീറ്റതില്‍ ജയനാഥന്‍പിള്ള (38), ഇടവനശ്ശേരി ചേമ്പിനാല്‍ വീട്ടില്‍ അജയകുമാര്‍ (42), തഴുത്തല പുഞ്ചമൂട്ടില്‍ വീട്ടില്‍ രാമചന്ദ്രന്‍ (33), കൊട്ടിയം പറക്കുളം കല്ലുവിള വീട്ടില്‍ ബാലചന്ദ്രന്‍ (38), ആറാംപ്രതി പനയം കൊട്ടുകാട് വീട്ടില്‍ സി.കെ. ചന്ദ്രബാബു (50) എന്നിവരെയാണ് കോടതി വിട്ടയച്ചത്. ഇവര്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. അഞ്ചാം പ്രതി തിരുവല്ല ഓതറ അക്കര പുത്തന്‍വീട്ടില്‍ കൃഷ്ണകുമാര്‍ (42), ഏഴാം പ്രതി ശൂരനാട് വേങ്ങ വിളയില്‍ വീട്ടില്‍ ഷാജികുമാര്‍ (32) എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. എട്ടാംപ്രതി വേങ്ങ കാട്ടില്‍പറമ്പില്‍ വടക്കതില്‍ സുരേഷ്‌കുമാര്‍ വിചാരണക്കിടെ മരിച്ചു.

ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകശ്രമം, മുറിവേല്‍പ്പിക്കല്‍, സ്‌ഫോടകവസ്തു നിയമം തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നത്. എന്നാല്‍, പ്രധാന സാക്ഷികളടക്കം ഏഴുപേര്‍ വിസ്താരവേളയില്‍ കൂറുമാറി. 67 പേരുള്ള സാക്ഷിപട്ടികയില്‍ നിന്ന് 37 സാക്ഷികളെ വിസ്തരിച്ചു. മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തിയ 15 മുതല്‍ 17 വരെ സാക്ഷികളായ ക്ലീറ്റസ് ജോര്‍ജ്, സോമന്‍പിള്ള, ദശപുത്രന്‍ എന്നിവരടക്കമാണ് കൂറുമാറിയത്. 33 രേഖകളും വിചാരണയുടെ ഭാഗമായി പ്രോസിക്യൂഷന്‍ ഹാജരാക്കി. തന്റെ വലതുകാല്‍ ബോംബാക്രമണത്തില്‍ നഷ്ടപ്പെടുത്തിയവരോട് പകയില്ലെന്നും അവരോട് ക്ഷമിക്കുകയാണെന്നും മഅ്ദനി നേരത്തേ വ്യക്തമാക്കിയിരുന്നു. കേസിലെ പ്രതികള്‍ക്ക് മാപ്പുനല്‍കണമെന്ന് സാക്ഷിവിസ്താരവേളയില്‍ മഅ്ദനി രേഖാമൂലം അഭ്യര്‍ഥിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് എസ്.പി യായിരുന്ന പി.കെ. കുട്ടപ്പായിയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

1992 ആഗസ്റ്റ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നിന്ന് യത്തീംഖാനയിലേക്ക് പോകവെയാണ് മഅ്ദനിക്കും ഒപ്പമുണ്ടായവര്‍ക്കും നേരെ ബോംബാക്രമണം ഉണ്ടായത്.
ശാസ്താംകോട്ടയിലെ ആര്‍.എസ്.എസ് താലൂക്ക് കാര്യാലയത്തിലാണ് വധശ്രമ ഗൂഢാലോചന നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി. മുണ്ടക്കലും പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ പി. വിജയരാഘവന്‍, കെ. വേലായുധന്‍പിള്ള, പ്രതാപചന്ദ്രന്‍ എന്നിവരും ഹാജരായി.
madhyamam

No comments:

Blog Archive