var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, December 5, 2009

ഊരാക്കുടുക്കില്‍ ഒബാമയും

Friday, December 4, 2009
അധികാരമേറ്റ ഉടനെ നടത്തിയ പ്രഖ്യാപനത്തില്‍ അമേരിക്കന്‍സൈന്യത്തെ ഇറാഖില്‍നിന്ന് ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്നും എന്നാല്‍, അഫ്ഗാനിസ്താനിലേക്ക് കൂടുതല്‍ പട്ടാളത്തെ അയക്കുമെന്നും യു.എസ് പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അഫ്ഗാനിസ്താനില്‍ യുദ്ധംചെയ്യുന്ന അമേരിക്കന്‍ സൈനികമേധാവി ജനറല്‍ സ്റ്റാന്‍ മെക്രിസ്റ്റല്‍, കൂടുതല്‍ പോഷകസേനയെ ഉടനെ അയച്ചില്ലെങ്കില്‍ തോറ്റു പിന്മാറേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ചാഞ്ചല്യത്തോടെയായിരുന്നു ഒബാമയുടെ പ്രതികരണം. പൈലറ്റില്ലാ വിമാനമടക്കമുള്ള അത്യാധുനികസന്നാഹങ്ങളോടെ ഏഴു വര്‍ഷക്കാലം ഉന്മൂലനത്തിന് ശ്രമിച്ചിട്ടും താലിബാന്റെ കനത്ത തിരിച്ചടി അമേരിക്കയില്‍ ഉത്കണ്ഠയും പ്രതിഷേധവും വളര്‍ത്തിയ സാഹചര്യത്തില്‍ ഒരു വശത്ത് നയതന്ത്ര നീക്കങ്ങളിലൂടെയും മറുവശത്ത് നാറ്റോ ഘടകരാജ്യങ്ങളുടെ വര്‍ധിത സൈനികപങ്കാളിത്തത്തിലൂടെയും തടിയൂരാന്‍ വഴിതേടുകയായിരുന്നു ഒബാമ. പക്ഷേ, 2009 അവസാനിക്കാനിരിക്കെ പാളിയ തന്ത്രങ്ങളുടെ ജാള്യം മറച്ചുപിടിക്കാന്‍ അതിസാഹസത്തിന് മുതിരുന്ന അമേരിക്കന്‍പ്രസിഡന്റിനെയാണ് കാണേണ്ടിവരുന്നത്. 30,000 പട്ടാളക്കാരെക്കൂടി അഫ്ഗാനിസ്താനിലേക്ക് അയക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. പുറമെ, 10,000 നാറ്റോ അംഗ രാജ്യസേനയെ ഒബാമ പ്രതീക്ഷിക്കുകയും ചെയ്യുന്നു. മൊത്തം 1,40,000 നാറ്റോ ഭടന്മാര്‍ ചേര്‍ന്ന് അന്തിമയുദ്ധത്തിനിറങ്ങിയാല്‍ 2012 അവസാനിക്കുമ്പോഴേക്ക് താലിബാന്റെ നട്ടെല്ലൊടിക്കാമെന്നും അഫ്ഗാന്‍പടക്ക് മതിയായ പരിശീലനം നല്‍കി പ്രതിരോധം അവരെ ഏല്‍പിച്ചു രംഗം വിടാമെന്നുമാണ് കണക്കുകൂട്ടല്‍.

പക്ഷേ, ജോര്‍ജ് ഡബ്ല്യു. ബുഷ് പരാജയപ്പെട്ടേടത്ത് മാറ്റത്തിന്റെ കാഹളധ്വനിയുമായി വന്ന ബറാക് ഒബാമ വിജയിക്കാനുള്ള സാധ്യത തീര്‍ത്തും സംശയകരമായി കാണുകയാണ് പാശ്ചാത്യനിരീക്ഷകര്‍ പോലും. നിലവില്‍ 10,000ത്തിനു പുറമെ 500 സൈനികരെക്കൂടി അയക്കാമെന്നേറ്റ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ മാത്രമേ ഒബാമയുടെ അഭ്യര്‍ഥനയോട് ഭാഗികമായെങ്കിലും അനുകൂലമായി പ്രതികരിച്ചിട്ടുള്ളൂ. ഫ്രാന്‍സോ ജര്‍മനിയോ ഇനിയും അഫ്ഗാനിസ്താനില്‍ അയച്ച് സ്വന്തം സൈന്യങ്ങളെ ബലി നല്‍കാന്‍ തയാറല്ല. കാബൂളിലെ അമേരിക്കന്‍പാവയായ ഹാമിദ് ഖര്‍സായിയുടെ കൂടെ നില്‍ക്കാന്‍ സ്വദേശികളായ പട്ടാളക്കാരില്‍ വലിയൊരു ഭാഗം സന്നദ്ധരല്ലെന്നിരിക്കെ, നാറ്റോ ആരെയാണ് പരിശീലിപ്പിക്കാനും സുരക്ഷാചുമതലയേല്‍പിക്കാനും പോകുന്നതെന്ന വലിയ ചോദ്യവുമുണ്ട്. താലിബാന്‍ ശക്തികേന്ദ്രമായ തെക്കുകിഴക്കന്‍ പ്രവിശ്യകളിലേക്ക് വിന്യസിച്ച അഫ്ഗാന്‍സേനയില്‍ മൂന്നിലൊന്നിലധികം മുങ്ങിയതില്‍പിന്നെ പൊങ്ങിയിട്ടേയില്ല. 34 പ്രവിശ്യകളില്‍ 33ലും താലിബാന്റെ നിഴല്‍സര്‍ക്കാറുകള്‍ സജീവരംഗത്തുണ്ടുതാനും. മറ്റെല്ലാറ്റിനും പുറമെ, താലിബാന്‍ ഇതര പ്രതിപക്ഷപാര്‍ട്ടികള്‍ക്കു കൂടി തീര്‍ത്തും അസ്വീകാര്യനാണ് ഹാമിദ് ഖര്‍സായി. ഐക്യരാഷ്ട്രസഭയുടെ അന്വേഷണസംഘം സ്ഥിരീകരിച്ചതുപോലെ മുച്ചൂടും അഴിമതി നിറഞ്ഞ ഒരു തെരഞ്ഞെടുപ്പിലൂടെയാണ് പ്രസിഡന്റ് ഖര്‍സായി രണ്ടാമൂഴം ഉറപ്പാക്കിയത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ഒബാമയും സമ്മതിക്കുന്നു. എന്നാലും, ഭരണഘടനാനുസൃതമായ ഒരു സര്‍ക്കാറാണ് കാബൂളിലേത് എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. സത്യത്തില്‍ തങ്ങളുടെ പാവ മാത്രമായ ഖര്‍സായിയെ തുടര്‍ന്നും അധികാരത്തില്‍ പ്രതിഷ്ഠിക്കാന്‍ അമേരിക്കന്‍ ചാരസംഘം നടത്തിയ ഉപജാപം മാത്രമായിരുന്നു അഫ്ഗാന്‍ തെരഞ്ഞെടുപ്പ്. അത് ബോധ്യപ്പെട്ടതിനാലാണ് പ്രതിപക്ഷസ്ഥാനാര്‍ഥി അബ്ദുല്ല അബ്ദുല്ല രണ്ടാംഘട്ട വോട്ടെടുപ്പ് പ്രഹസനത്തില്‍നിന്ന് പിന്മാറിയതും.

അഴിമതിയും തൊഴിലില്ലായ്മയും വിലക്കയറ്റവും കൊണ്ട് മുമ്പൊരിക്കലും ഇല്ലാത്തവിധം തകര്‍ന്നു തരിപ്പണമായ അഫ്ഗാനിസ്താനില്‍ മഹാഭൂരിപക്ഷം ജനങ്ങളും കഠിനമായി വെറുക്കുന്ന ഒരു ഭരണകൂടത്തെ രാജ്യസാരഥ്യമേല്‍പിച്ച് രണ്ടുവര്‍ഷത്തിനകം തടിയൂരാമെന്ന ഒബാമയുടെ കണക്കുകൂട്ടല്‍ ദിവാസ്വപ്നമാവാനേ സാധ്യതയുള്ളൂ. താലിബാന്‍ അഫ്ഗാന്‍ഭരണം തിരികെ പിടിച്ചാല്‍ ആ രാജ്യത്തിനുമാത്രമല്ല, പാകിസ്താനും ഇന്ത്യക്കും ലോകത്തിനാകെയും അത് ആപത്താവുമെന്ന് അമേരിക്ക നിരന്തരം പ്രചാരണം നടത്തുന്നുണ്ട്. അതിനാല്‍, താലിബാനെതിരെ അമേരിക്ക നയിക്കുന്ന യുദ്ധം ലോകസമാധാനത്തിനായുള്ള പോരാട്ടമാണെന്ന് വിശ്വസിപ്പിക്കാനാണ് ശ്രമം. തീവ്രവാദികള്‍ ഒരു രാജ്യത്തിന്റെയും അധികാരം കൈയടക്കുന്നത് സ്വീകാര്യമല്ല. സഹിഷ്ണുതയോ സമാധാനപ്രേമമോ ഇല്ലാത്ത ശക്തികളെ ചെറുത്തുതോല്‍പിക്കുകയും വേണം. പക്ഷേ, അമേരിക്കയുടെ ഇതഃപര്യന്തമുള്ള അഫ്ഗാന്‍നയം വിജയിച്ചുവോ എന്നതാണ് പ്രസക്തമായ ചോദ്യം. ഒരു ജനതയുടെ മൊത്തം ഭാഗധേയം വഞ്ചകപ്പരിഷകളെ ഏല്‍പിച്ചും സിവിലിയന്മാരെ കൊന്നൊടുക്കിയും അവരുടെ പിന്തുണ ആര്‍ജിക്കാമെന്ന ധാര്‍ഷ്ട്യം ഒബാമയായാലും ഉപേക്ഷിച്ചില്ലെങ്കില്‍ വൈറ്റ്ഹൌസില്‍ രണ്ടാമൂഴം അദ്ദേഹം പ്രതീക്ഷിക്കേണ്ടതില്ല. അദ്ദേഹത്തെക്കുറിച്ച് ലോകത്തിനുണ്ടായിരുന്ന ശുഭചിന്ത നഷ്ടമാവാനും അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല.
മാധ്യമം മുഖപ്രസംഗം

No comments:

Blog Archive