var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, December 4, 2009

ബാബരി ധ്വംസനത്തിന്റെ ലിബര്‍ഹാന്‍ കാഴ്ചകള്‍-8

ആ കറുത്ത ദിനം
Friday, December 4, 2009
എം.സി.എ. നാസര്‍

1992 ഡിസംബര്‍ 6: ഇന്ത്യ കണ്ട കറുത്ത ദിനം. തലേന്ന് അയോധ്യയിലെ മുസ്ലിം കേന്ദ്രങ്ങള്‍ തകര്‍ത്തിട്ടും നടപടി ഒന്നും ഉണ്ടായില്ല. അതോടെ ഉറപ്പായിരുന്നു എല്ലാം കര്‍സേവകരുടെ ഹിതപ്രകാരം തന്നെ നടക്കുമെന്ന്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഏകോപനം ഒട്ടും ഇല്ലായിരുന്നുവെന്ന് ലിബര്‍ഹാന്‍ കമീഷന്‍ വിലയിരുത്തുന്നു. 2.77 ഏക്കര്‍ സ്ഥലത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ പ്രത്യേക ബാരിക്കേഡ് പോലും ഉണ്ടായിരുന്നില്ല. കര്‍സേവകര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിഞ്ഞു. അയോധ്യയിലെ പേടിപ്പിക്കുന്ന അരക്ഷിതാവസ്ഥ മുസ്ലിം നേതാക്കള്‍ പൊലീസ് മേധാവിയെ അറിയിച്ചതാണ്. ഒരു നടപടിയും ഉണ്ടായില്ല.

കര്‍സേവകരുടെ പദ്ധതി തന്നെ അറിയിച്ചില്ലെന്നും തലേന്നു നടന്ന പള്ളി പൊളിക്കല്‍ റിഹേഴ്സല്‍ അറിഞ്ഞില്ലെന്നുമാണ് അദ്വാനി പ്രതികരിച്ചത്. പള്ളി പൊളിക്കുന്നതിന്റെ പരിശീലനത്തിന്റെ നിരവധി ഫോട്ടോകള്‍ ലഭിച്ചതായി കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സുരക്ഷ ആകെ താളം തെറ്റുന്നതായി മുലായം സിങും കേന്ദ്ര മന്ത്രിമാരും അറിയിച്ചതിന് രേഖകളുണ്ട്്. കര്‍സേവകര്‍ അപ്പോഴും പ്രവഹിച്ചു കൊണ്ടിരുന്നു. അക്രമോല്‍സുകരായിരുന്നു പലരും. പലരും പറഞ്ഞെങ്കിലും അര്‍ധ സൈനിക വിഭാഗത്തെ നിയോഗിക്കില്ലെന്ന് ദൃഢനിശ്ചയത്തിലായിരുന്നു മുഖ്യമന്ത്രി കല്യാണ്‍സിങ്. അതു പ്രശ്നം സൃഷ്ടിക്കുമെന്നായിരുന്നു വാദം. പ്രതീകാത്മക കര്‍സേവ അല്ല നടക്കാന്‍ പോകുന്നതെന്നതിന്റെ തെളിവുകള്‍ ധാരാളമുണ്ടായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും അതു തന്നെ ഉറപ്പിച്ചു^ പള്ളിക്കു നേരെ ആക്രമണം നടക്കുമെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കി. അര്‍ധ സൈനിക വിഭാഗവും ആശങ്ക രേഖപ്പെടുത്തി. തലേന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അയോധ്യയില്‍ എത്തിയത്. ആള്‍ക്കൂട്ടം വൈകാരികാവേശത്തിലായിരുന്നു. മുദ്രാവാക്യം അത്യന്തം പ്രകോപനപരവും.

എന്താണ് ചെയ്യേണ്ടതെന്ന് പറയാമെന്ന് ഉമാഭാരതി കര്‍സേവകരെ ഉണര്‍ത്തി കൊണ്ടിരുന്നു. മാധ്യമപ്രവര്‍ത്തകരെ കബളിപ്പിക്കാനും ശ്രമം നടന്നു. രാമവിഗ്രഹം ഉള്ളിടത്തോളം പള്ളി തകര്‍ക്കില്ല എന്ന നേതാക്കളുടെ പ്രതികരണം ഇതിന്റെ തെളിവായിരുന്നു. സുരക്ഷക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരൊക്കെ ഉദാസീന ഭാവത്തിലുമായിരുന്നു. അതോടെ സംസ്ഥാന സര്‍ക്കാറും പൊലീസും എല്ലാം തങ്ങള്‍ക്കൊപ്പമെന്ന് കര്‍സേവകര്‍ക്ക് ഉറപ്പായി.
കര്‍സേവയുടെ മുഹൂര്‍ത്തം കുറിച്ചു. ഉച്ചക്ക് 12.15.

പൂജക്കു ശേഷം പ്രതീകാത്മക കര്‍സേവ നടക്കുമെന്നായിരുന്നു പ്രഖ്യാപനം. ആയുധധാരികളായ നൂറുകണക്കിന് ആര്‍.എസ്.എസ് വളണ്ടിയര്‍മാര്‍ രംഗത്തുവന്നു. കര്‍സേവകരില്‍ എം.എല്‍.എമാരും എം.പിമാരും ഉണ്ടാകരുതെന്ന് ബി.ജെ.പി നിര്‍ദേശിച്ചിരുന്നു. പിന്നീട് അതും പിന്‍വലിച്ചു. പള്ളി സംരക്ഷണം ആര്‍.എസ്.എസ് പ്രതിനിധികളെ ഏല്‍പിച്ചതായി കെ.എസ് സുദര്‍ശന്‍ പറഞ്ഞു. ഫൈസാബാദിനു സമീപം 195 കമ്പനി പാരാമിലിറ്ററി സൈന്യം വെറുതെ കാത്തിരുന്നു. പള്ളിക്കടുത്തേക്ക് വരും മുമ്പ് വിനയ് കത്യാറുടെ വസതിയില്‍ അദ്വാനിയും മറ്റും യോഗം ചേര്‍ന്നതാണ്. എന്താണ് ചര്‍ച്ച ചെയ്തതെന്ന് കമീഷന് വ്യക്തമായില്ല. പള്ളിക്കടുത്തേക്ക് നുഴഞ്ഞു കയറാന്‍ ചിലരുടെ ശ്രമം. പൊലീസ് ഒന്നും ചെയ്തില്ല. എല്ലാ സന്നാഹങ്ങളോടെയും ഒരുങ്ങി തന്നെയായിരുന്നു കര്‍സേവകരുടെ നില്‍പ്പ്.

12.15^ പള്ളി പൊളിക്കാനുള്ള ആദ്യനീക്കം. നൊടിയിടെ ഉള്ളില്‍ കടന്ന് രാമവിഗ്രഹവും കാണിക്ക പാത്രവും വിദഗ്ധമായി മാറ്റി. പെട്ടെന്ന് സുരക്ഷാ സേനയുമായി കല്ലേറുണ്ടായി.അതും ബോധപൂര്‍വം തന്നെ.

പള്ളിയോട് ചേര്‍ന്നുള്ള തുറന്ന സ്ഥലം കര്‍സേവകര്‍ കൈയടക്കിയിരുന്നു. സുരക്ഷാ സൈനികര്‍ അങ്ങോട്ട് വരാതിരിക്കാനുള്ള തന്ത്രം. ആയുധങ്ങള്‍ കൊണ്ട് പള്ളിയുടെ താഴികക്കുടങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങി. മുകളില്‍ തുരന്ന സ്ഥലത്തു കൂടെ കയര്‍ ഉള്ളിലേക്കിട്ടു. എല്ലാം മികച്ച രീതിയില്‍. 1.55ന് പള്ളിയുടെ ആദ്യ താഴികക്കുടം തകര്‍ന്നു വീണു. പൊലീസ് നിര്‍വികാരമായി നോക്കി നിന്നു. മേലുദ്യോഗസ്ഥരെ അവര്‍ വിവരം പോലും അറിയിച്ചില്ല. സി.ആര്‍.പി.എഫിന് നിര്‍ദേശം പോയതുമില്ല.
കര്‍സേവകരോട് താഴെ ഇറങ്ങാന്‍ അദ്വാനിയും മറ്റും അഭ്യര്‍ഥിച്ചത് പോലും മാധ്യമ ശ്രദ്ധക്കു വേണ്ടി മാത്രമെന്ന് കമീഷന്‍. പള്ളിക്കുള്ളില്‍ പ്രവേശിക്കുന്നത് അവര്‍ തടഞ്ഞതുമില്ല. അതില്‍ നിന്നു തന്നെ കാര്യം വ്യക്തം.

കര്‍സേവകര്‍ക്ക് പൂര്‍ണ സ്വാതന്ത്യ്രം കല്യാണ്‍സിങ് ഉറപ്പു നല്‍കി. പൊലീസുകാരുടെ നിസ്സംഗത കാര്യങ്ങള്‍ എളുപ്പമാക്കി. ഒത്തുകിട്ടിയ അവസരത്തില്‍ നേതാക്കളെ സുഖിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും പൊലീസ് മേധാവികളും ശ്രമിച്ചു. സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റുന്നു എന്ന പ്രതീതി വളര്‍ത്തി. വെറും ഇരുനൂറടി അകലത്തില്‍ അദ്വാനി ഉള്‍പ്പെടെ എല്ലാ സംഘ്പരിവാര്‍ നേതാക്കളും ഉണ്ടായിരുന്നു. സൈന്യം വരുമെന്നും വെടിവെപ്പുണ്ടാകുമെന്നും പേരിന് ഉമാഭാരതി പറഞ്ഞപ്പോള്‍ കര്‍സേവകരുടെ തയാറാക്കിയ മറുപടി: 'ഹല്‍വാപൂരി തിന്നാനല്ല ഇങ്ങോട്ടുവന്നത്. വെടിവെപ്പ് അഭിമുഖീകരിക്കാന്‍ തീരുമാനിച്ചു തന്നെയാണ് വീട്ടില്‍ നിന്നിറങ്ങിയത്.'
വൈകുന്നേരമാകുമ്പോഴേക്കും പള്ളി തകര്‍ച്ച പൂര്‍ണമായി. രാത്രി ഏഴുമണിയോടെ തന്ത്രപരമായി മാറ്റിവെച്ച രാമവിഗ്രഹവും കാണിക്ക ബോക്സും തല്‍സ്ഥാനത്ത് തിരിച്ചെത്തി. ഏഴര മണിയോടെ കര്‍സേവയിലൂടെ താല്‍ക്കാലികക്ഷേത്ര നിര്‍മാണവും നടന്നു.

അതിനു മുമ്പേ 6.45ന് താന്‍ രാജി വെക്കുന്നതായി കല്യാണ്‍സിങ് പ്രഖ്യാപിച്ചു. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് സിങ്ങിനെ പുറത്താക്കിയെന്ന് കേന്ദ്രവും പറഞ്ഞു.
ആറരക്ക് ദല്‍ഹിയില്‍ അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗം. യു.പിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനം. വിജ്ഞാപനത്തില്‍ രാത്രി 9.10ന് രാഷ്ട്രപതി ഒപ്പുവെച്ചു. പാതിരാത്രി പന്ത്രണ്ടരക്കാണ് സൈന്യത്തെ വിന്യസിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുന്നത്. 12.45ന് പുറപ്പെട്ട സൈന്യം വഴിയില്‍ ശക്തമായ പ്രതിരോധം നേരിട്ടു. സൈന്യം അയോധ്യയില്‍ പ്രവേശിക്കുന്നത് തടയാന്‍ പലതും നടന്നു. വെടിവെക്കരുതെന്ന നിര്‍ദേശത്തോടെയാണ് പിറ്റേന്ന് കാലത്ത് പോലും കൂടുതല്‍ ബറ്റാലിയന്‍ സൈന്യത്തെ വിട്ടു കൊടുത്തത്. കല്യാണ്‍സിങ്ങിന്റെ ഓരോ നീക്കങ്ങളും സംശയാസ്പദമായിരുന്നു. ഇതേക്കുറിച്ച് ലിബര്‍ഹാന്റെ വിലയിരുത്തല്‍^ ബാബരി മസ്ജിദിന്റെ തകര്‍ച്ച പൂര്‍ത്തിയാകും വരെ സൈന്യത്തെ വിന്യസിക്കുന്നതും കേന്ദ്രത്തിന്റെ ഇടപെടലും നീട്ടിവെപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ മുഴുവന്‍ നീക്കങ്ങളും.
രാമന്റെ ജന്‍മസ്ഥലം 'മോചിപ്പിച്ചു' എന്നാണ് ആര്‍.എസ്.എസ് മുഖപത്രം ബാബരി ധ്വംസനത്തെക്കുറിച്ചെഴുതിയത്.
ഫലപ്രദമായ ഒരു ഭരണസംവിധാനം ഉണ്ടായിരുന്നില്ലെന്ന് ലിബര്‍ഹാന്‍ അഭിപ്രായപ്പെടുന്നുണ്ട്. എല്ലാവര്‍ക്കും സ്വാതന്ത്യ്രം. കര്‍സേവകരുടെ സുരക്ഷക്കു വേണ്ടി മാത്രമായിരുന്നു സര്‍ക്കാര്‍ നടപടികള്‍. ബാബരി മസ്ജിദ് സുരക്ഷയായിരുന്നില്ല സര്‍ക്കാറിന്റെ ലക്ഷ്യം. രാഷ്ട്രീയ യജമാനന്‍മാരുടെ സമ്മര്‍ദം കാരണം ഭരണസംവിധാനം നിശ്ചലമായി. അതോടെ സ്വതന്ത്രവും ഭീതിയില്ലാതെയും നീങ്ങാന്‍ കര്‍സേവകര്‍ക്കു കഴിഞ്ഞു.
ദല്‍ഹി ആര്‍.എസ്.എസ് ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു അയോധ്യാ മൂവ്മെന്റിന്റെ മുഴുവന്‍ കാര്യങ്ങളും നടന്നത്.
(തുടരും)
മാധ്യമം

No comments:

Blog Archive