var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Wednesday, September 22, 2010

സ്ത്രീകള്‍ക്ക് പെരുമാറ്റച്ചട്ടം: മുസ്‌ലിംലീഗിന് സമസ്ത സാന്ത്വനം

ചെരിപ്പിനൊത്ത് കാല് മുറിക്കാം. കാലിനൊത്ത് ചെരിപ്പും മുറിക്കാം. ഇതൊന്നുമല്ലാതെ പല്ലിയെ പോലെ വാലുമുറിച്ച് രക്ഷപ്പെടാം. ഇതെല്ലാം സാധ്യതകള്‍ മാത്രം. രാഷ്ട്രീയം സാധ്യതകളുടേതു മാത്രമായ ഒരു കാലത്ത് ഇതിലെന്ത് അദ്ഭുതം എന്നു ചോദിക്കുകയുമാവാം.
ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അവരുടെ സ്ഥാനാര്‍ഥികള്‍ക്ക് മതപരമായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിരിക്കുന്നു. സ്ഥാനാര്‍ഥികളാകുന്ന വനിതകള്‍ ഇനിമുതല്‍ നേതൃത്വം കല്‍പിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണം. പ്രകടനങ്ങളില്‍ പങ്കെടുക്കരുത്. വൈകുന്നേരം ആറുമണിക്കു ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്.....ചട്ടങ്ങളുടെ സാധ്യത അനവധി.
ലീഗിലെ പുരുഷ നേതാക്കള്‍ ബഹുവിധ ആരോപണങ്ങളില്‍ കുടുങ്ങിയിട്ടും അന്നൊന്നുമുണ്ടാകാത്ത ഇസ്‌ലാമിക പെരുമാറ്റച്ചട്ടം എന്തേ ഇപ്പോള്‍ സ്ത്രീകള്‍ക്ക്  മാത്രം പ്രഖ്യാപിച്ചു? കാരണം വളരെ വ്യക്തമാണ്. തെരഞ്ഞെടുപ്പില്‍  50 ശതമാനം  സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ പുരുഷന്മാരുടെ അത്രതന്നെയോ അതില്‍ കൂടുതലോ  സീറ്റുകളില്‍ മത്സരിക്കേണ്ടത് സ്ത്രീകളാണ്. അപ്പോള്‍ മത്സരത്തിന് സ്ത്രീകളെ കണ്ടെത്തണം. അവരെ വിജയിപ്പിക്കണം. ഇതരപാര്‍ട്ടി സ്ഥാനാര്‍ഥികളായ വനിതകള്‍ തെരുവില്‍ വീറോടെ പ്രചാരണം നടത്തുമ്പോള്‍ മുസ്‌ലിംലീഗിലെ വനിത സ്ഥാനാര്‍ഥികള്‍ക്ക് അങ്ങനെ തെരുവില്‍ പ്രചാരണം നടത്താന്‍ അവകാശമില്ല. അതവര്‍ക്ക് നിഷിദ്ധമാണ്. മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കൈയിലുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന യാഥാസ്ഥിതിക പണ്ഡിതസഭ സ്ത്രീകള്‍ വീടിനു വെളിയിലിറങ്ങിയുള്ള സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരാണ്. അത് പാടില്ലെന്ന് വിലക്കിയിട്ടുമുണ്ട്. അവര്‍ അതിനെതിരെ നൂറായിരം വേദികളില്‍ പ്രഭാഷണം നടത്തി ബോധവത്കരണം നടത്തിയവരാണ്.
സമസ്തയുടെ വാക്ക് അവസാന വാക്കായി അംഗീകരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക്  സമസ്ത ഇത്രനാളും പ്രസംഗിച്ചു നടന്ന ഇസ്‌ലാമിലെ സ്ത്രീകളെ കുറിച്ചുള്ള നിലപാടുകള്‍ ഒറ്റയടിക്ക് വിഴുങ്ങാനാവില്ല. നേരത്തേ ഒരു അഡ്വ. മറിയുമ്മ മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റായപ്പോഴുണ്ടായ പൊല്ലാപ്പുകള്‍ അവര്‍ക്ക് കൃത്യമായും ഓര്‍മയുണ്ട്. മറിയുമ്മയടക്കം മുസ്‌ലിംസ്ത്രീകള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ലെന്നായിരുന്നു അന്ന് തീട്ടൂരം.എങ്കിലും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് അങ്ങനെ ഒതുങ്ങാനാവില്ലല്ലോ. അവര്‍ പൊതുവേദികളില്‍ പുരുഷന്മാരോടൊപ്പം വേദി പങ്കിട്ടു. എന്നിട്ടെന്തുണ്ടായി? ഒന്നും സംഭവിച്ചില്ല. അത്രതന്നെ.
ഇന്നതല്ല സ്ഥിതി. സമസ്തയെ പിണക്കാന്‍ ലീഗ് നേതൃത്വത്തിന് ഒട്ടും കഴിയില്ല. ഏഴുമാസം മുമ്പ് ഒരു മുസ്‌ലിംസംഘടനയിലെ വനിതകള്‍ പുരുഷ സഹായമില്ലാതെ ഒരു സംസ്ഥാന മഹാസമ്മേളനം സംഘടിപ്പിച്ചപ്പോള്‍ അതിനെതിരെ കാടിളക്കി പ്രചാരണം നടത്തിയവരാണ്. അവരുടെ സമ്മേളനം നടന്ന കുറ്റിപ്പുറത്തു തന്നെ ശുദ്ധികലശം നടത്താന്‍ വിശദീകരണ സമ്മേളനം നടത്തുകയുമുണ്ടായി. സമ്മേളനത്തിനെതിരെ തെരുവുകളില്‍ ഒട്ടിച്ച മുഴുവന്‍ നോട്ടീസുകളും നശിച്ചുകഴിഞ്ഞിട്ടില്ല.
സ്ത്രീകളുടെ പ്രവര്‍ത്തനലോകം വീടാണ്. അഥവാ വീടിന്റെ ഉള്ളിന്റെ ഉള്ളാണ്. അവിടെയാണ് അവളുടെ സ്വാത്രന്ത്യം. അവിടെയാണ് അവളുടെ ദാമ്പത്യം, സ്‌നേഹം, പ്രണയം, മരണം-എല്ലാം. അതിനു പുറത്ത് അവള്‍ക്ക് ഒരു ലോകം വേണ്ട. വീടിനു പുറത്തിറങ്ങിയാല്‍ അവള്‍ പിഴച്ചു പോകും. അതിനാല്‍ സ്ത്രീകളെ തെരുവിലിറക്കുന്ന ഒരു രാഷ്ട്രീയവും വേണ്ട എന്നകാര്യം വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞതാണ്. എന്നിട്ടിപ്പോള്‍ സ്ത്രീകളെ തെരുവിലിറക്കി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതെങ്ങനെ?
അതുതന്നെയാണ് പ്രശ്‌നം. പ്രശ്‌നത്തിനൊരു പരിഹാരം വേണമല്ലോ. സമസ്തയുടെ ഇസ്‌ലാമിക സ്ത്രീസങ്കല്‍പമനുസരിച്ച് മുസ്‌ലിംലീഗിന് സ്ത്രീകളെ സ്ഥാനാര്‍ഥികളാക്കാനാവില്ല. സമസ്തയെ ധിക്കരിച്ച് മുന്നോട്ടു പോയാല്‍ ഫലം ആത്മഹത്യാസമാനമാകും. അപ്പോള്‍ ഇലക്കും മുള്ളിനും കേടുവരാതെ ചില പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തണം. അങ്ങനെ സമസ്തയും ലീഗ്‌നേതൃത്വവും ചേര്‍ന്നെടുത്ത തീരുമാനമാണ് ഈ മതപരമായ പെരുമാറ്റച്ചട്ടങ്ങള്‍.
പുരുഷന്മാര്‍ക്ക് ഇത്തരം പെരുമാറ്റച്ചട്ടങ്ങള്‍ സമസ്ത നിഷ്‌കര്‍ഷിക്കുന്നില്ല. അതിനാല്‍ ഇപ്പോള്‍ അത് ചര്‍ച്ച ചെയ്യേണ്ടതുമില്ല. നിഷ്‌കര്‍ഷിച്ചാല്‍ എത്ര പുരുഷ നേതാക്കള്‍ സ്ഥാനാര്‍ഥിത്വത്തിന് അയോഗ്യരാകും എന്ന് തമാശയായി പോലും ഇപ്പോള്‍ ആലോചിക്കേണ്ടതില്ല.ഇതാ മലപോലെ വന്ന പ്രശ്‌നം എലിയെ പോലെ ചെറുതായി അവസാനിച്ചിരിക്കുന്നു. സമസ്തക്ക് പരാതിയില്ല. ലീഗിനും പരാതിയില്ല. സ്ത്രീകളെ മല്‍സരിപ്പിക്കാം, ജയിപ്പിക്കാം. അവരെ ജയിപ്പിച്ച് ഭര്‍ത്താക്കന്മാര്‍ക്കോ ആങ്ങളമാര്‍ക്കോ ഒക്കെ ഭരിക്കാം. പിന്നെ, ആദര്‍ശങ്ങള്‍. അത് മതമായാലും രാഷ്ട്രീയമായാലും വിഴുങ്ങാനുള്ളതാണ്. കാലം മാറുമ്പോള്‍ കോലം മാറണം. പാമ്പിനെ തിന്നുന്ന നാട്ടില്‍ നടുക്കണ്ടം തന്നെ തിന്നണം.
മൊയ്തു വാണിമേല്‍
മാധ്യമം

No comments:

Blog Archive