var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Wednesday, July 20, 2011

ഇവർക്ക് ആർഷ സംസ്കാരത്തിന്റെ പ്രാതിനിധ്യമോ?

സത്യാർത്ഥി
‘ജ്ഞാനി ഈ സ്ഥൂല ശരീരത്തെ വെച്ചു സൂക്ഷിപ്പാൻ ഉദ്യമിക്കരുത്. അതിന്ന് ആഗ്രഹിക്ക പോലുമരുത്. അയാൾ കരുത്തനാകണം. ഈ പ്രപഞ്ചം വീണു തകർന്നാലും സത്യത്തെ അനുഗമിക്കണം. ഓരോരോ ഇഷ്ട പ്രസ്ഥാനങ്ങളെ പിന്തുടരുന്നവർക്ക് ഇതൊരിക്കലും സാധ്യമല്ല. ഇത് ഒരായുഷ്കാലത്തെ പണിയാണ്. പോരാ, ശതായുഷ്കാലങ്ങളിലെ പണിയാണ്.’ [സ്വാമി വിവേകാനന്ദൻ. വിവേകാനന്ദ സാഹിത്യ സർവസ്വം. 441/4]
ഹിന്ദുമത പരിഷ്കർത്താവും പ്രചാരകനും ആദരണീയനുമായിരുന്ന സ്വാമികളുടെ ഈ പ്രഭാഷണ ശകലം കേട്ടപ്പോൾ, സ്വാഭാവികമായും, അദ്ദേഹം പ്രചാരണം ചെയ്ത മൂല്യങ്ങളുടെ സംരക്ഷകരെന്നവകാശപ്പെട്ടു കൊണ്ട് ഭാരതത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചിലരുടെ ഇതപര്യന്തമുള്ള പ്രവർത്തനങ്ങളാണ് സ്മൃതി പദത്തിലേക്കോടിയെത്തിയത്.
ഈ വിശുദ്ധാശയങ്ങളുടെ അനുയായികൾ ഈ നാട്ടിൽ സുരക്ഷിതരല്ലെന്ന്, കാടിളക്കി പ്രചാരണം നടത്തിയ ഇവരായിരുന്നു, യഥാർത്ഥത്തിൽ, ഹിന്ദുത്വത്തിനെതിരെ നടന്നതെന്ന് വിധിയെഴുതപ്പെട്ടിരുന്ന പല ഭീകരപ്രവർത്തനങ്ങളുടെയും കടിഞ്ഞാൺ പിടിച്ചിരുന്നതെന്ന് തെളിഞ്ഞതോടെ, പലരും ജയിലിലായി, മറ്റു പലരും ഒളിവിലുമായി. ഒരാൾക്ക് നൈമിഷികമായ ആത്മ ദർശനം ലഭിച്ചപ്പോൾ, തത്ത പറയും പോലെ, അദ്ദേഹം സത്യം തുറന്നു പറഞ്ഞു. പക്ഷെ, ഈ ദർശനം അല്പായുസ്സുള്ളതാകയാൽ, തുറന്നു പറഞ്ഞ സത്യമെല്ലാം തിരുത്തി പറയുവാൻ അദ്ദേഹത്തിന്ന് യാതൊരു വൈമനസ്യവുമുണ്ടായില്ല. ജനങ്ങളെ ആത്മീയതയിലെക്ക് നയിച്ചു കൊണ്ടിരുന്ന അദ്ദേഹം ഇപ്പോൾ ജയിലിൽ കഴിയുകയാണ്. അന്വേഷണങ്ങൾ മുറുകിയപ്പോൾ, മുമ്പ് ശത്രുക്കളുടെ കണക്കിൽ എഴുതിവെച്ചിരുന്ന പല സ്ഫോടനങ്ങളുടെയും അമരക്കാർ ഈ ‘സത്യ സംരക്ഷകരാ’ണെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം പുറത്തു വരാൻ തുടങ്ങുകയായിരുന്നു. സ്വാഭാവികമായും, ഇത് ജനങ്ങളെ ഞെട്ടിപ്പിച്ചു കളഞ്ഞു.
ഇപ്പോഴിതാ, മുമ്പെ വീണ്ടും സ്ഫോടനത്തിനിരയായിരിക്കുന്നു. അന്വേഷണോദ്വോഗസ്ഥർ സടകുടഞ്ഞെഴുനേറ്റു. അന്വേഷണം ‘മുറക്ക്’ തന്നെ നടന്നു. സാധാരണ പോലെ, ‘ഹർകത്തുൽ മുജാഹിദീൻ’, ഇന്ത്യൻ മുജാഹിദീൻ’, ‘ലഷ്കറെ ത്വയ്യിബ’ തുടങ്ങിയ പേരുകൾ പുറത്തു വരാൻ തുടങ്ങി. ഇവരുടെ പ്രവർത്തകരെയും ഇവരെ അറിയുന്നവരെയുമെല്ലാം തെരഞ്ഞു പിടിച്ചു ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാം, ‘ആർഷഭാരത സംരക്ഷക‘രുടെ ശത്രുക്കൾ! പൂർവ കാല ഊഹങ്ങളാണടിസ്ഥാനം. പക്ഷെ, അജ്മീറും, മലേഗാവിലും മറ്റും സ്ഫോടനം നടത്തിയവരുടെ നേരെ സംശയമുനകൾ നീളുന്നില്ല. അതിനാൽ, അത് പോരാ, അവരിലേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കണമെന്ന് ഒരു ദേശീയ നേതാവ് പറഞ്ഞു പോയി. അതോടെ, ‘ആർഷഭാരത സംരക്ഷകർ’ അയാൾക്കെതിരെ രംഗത്തു വന്നു. ആർ. എസ്. എസ് വക്താവ് രവി ശങ്കർ പ്രസാദ് വാർത്താ സമ്മേളനം വിളിച്ചു തന്നെ അയാളെ കശക്കി. ആർ. എസ്. എസ് ദേശഭക്തിയുള്ള സ്സംഘടനയാണെന്ന് പറായുന്നതിൽ തനിക്കഭിമാനമുണ്ടെന്നും, അവർ ബോമ്പുട്ടാക്കിയതിന്ന് തെളിവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അപ്പോൾ, അജ് മീർ, മലേഗാവ്, സംത്സോധാ എക്സ്പ്രസ്സ് സ്ഫോടനങ്ങളെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചു. ‘തെറ്റു ചെയ്തവരാരായാലും ശിക്ഷിക്കപ്പെടണ’മെന്നായിരുന്നു ഇയാളുടെ മറുപടി.
ഇത് കേൾക്കുമ്പോൾ, ഭാരതീയ മനസാക്ഷി ചോദിച്ചുപോവുകയാണ്: പിന്നെന്തിനാണീ വെപ്രാളം? അന്വേഷണം വ്യാപിപ്പിക്കട്ടെ. തെറ്റു ചെയ്തവർ മാത്രമായിരിക്കുമല്ലോ ശിക്ഷിക്കപ്പെടുക!
പക്ഷെ, പ്രശ്നം അതല്ല. സ്വാമി വിവേകാനന്ദൻ, ഇതിന്റെ പിന്നിലെ രഹസ്യം തുറന്നു കാണിച്ചിട്ടുണ്ട്: ‘ഓരോരോ ഇഷ്ട പ്രസ്ഥാനങ്ങളെ പിന്തുടരുന്നവർക്ക് ഇതൊരിക്കലും സാധ്യമല്ല‘.
സ്വാമി വിവേകാനന്ദനെ പോലുള്ള മഹാത്മാക്കൾ, ആയുഷ്കാലം മുഴുവൻ ചെലവൊഴിച്ചു കെട്ടിപ്പടുത്തു സംരക്ഷിച്ചു പോന്ന ആർഷ സംസ്കാരത്തിന്റെ സംരക്ഷകരെന്നവകാശപ്പെട്ടു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇവരുടെ വാക്കുകളും പ്രവർത്തികളും ആത്മാർത്ഥമായി വിലയിരുത്തുന്നവർക്കൊരു സത്യം വെളിപ്പെടും: ആർഷസംസ്കാരത്തിന്നു വേണ്ടിയല്ല ഇവർ പ്രവർത്തിക്കുന്നത്. സത്യത്തിന്നു വേണ്ടിയല്ല ഇവർ നിലകൊള്ളുന്നത്. പ്രത്യുത, മറ്റെന്തോ ഗൂഡലക്ഷ്യങ്ങൾക്ക് വേണ്ടിയാണ്.

No comments: