var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Sunday, January 16, 2011

പള്ളികൾ സ്വതന്ത്രമായിരിക്കട്ടെ!

സത്യാർത്ഥി

മലപ്പുറം ജില്ലയിലെ, പ്രശസ്തമായൊരു ആതുരാലയത്തിന്റെ കോമ്പ്ലക്സ് പള്ളിയിൽ, ഈയിടെ നമസ്കരിക്കാൻ കയറിയതായിരുന്നു. വുദു ചെയ്തു അകത്തു കയറിയപ്പോൾ സ്വാഗതം ചെയ്ത നോട്ടീസ് അമ്പരപ്പിക്കുന്നതായിരുന്നു. ‘നമസ്കാരത്തിന്ന് ശേഷമുള്ള കൂട്ടു പ്രാർത്ഥനയും ഖുനൂത്തും ഇവിടെ അനുവദിക്കപ്പെടുന്നതല്ല.’ ഇതായിരുന്നു അറിയിപ്പ്.

നമസ്കാര ശേഷമുള്ള കൂട്ടു പ്രാർത്ഥന ഒരു മദ്ഹബിലുമില്ലെന്നത് ശരിതന്നെ. അത് പള്ളിയിൽ നമസ്കരിച്ചു കൊണ്ടിരിക്കുന്നവർക്ക് ശല്യം ചെയ്യുകയും ചെയ്യും. കുറഞ്ഞ സൌകര്യവും നമസ്കരിക്കുന്നവരുടെ ആധിക്യമനുഭവപ്പെടുകയും ചെയ്യുന്ന ഇത്തരം പള്ളികളിൽ അതൊഴിവാക്കപ്പെടുകയും ചെയ്യേണ്ടതാൺ. ആളുകളെ പഠിപ്പിക്കാനുദ്ദേശ്യമുണ്ടെങ്കിൽ ഇമാമിന്ന് ഉറക്കെ പ്രാർത്ഥിക്കാമെന്ന ചില ഫിഖ് ഹ് ഗ്രന്ഥങ്ങളിലെ പരാമർശത്തിൽ പിടിച്ചു തൂങ്ങി കൂട്ടു പ്രാർത്ഥനക്ക് വാശി പിടിക്കുന്ന ചില സംഘടനക്കാരാൺ ഇതൊരു ‘ഒഴിവാക്കാൻ പറ്റാത്ത ഇബാദത്താ‘യി അവതരിപ്പിക്കുന്നത്. പിന്നിലുള്ളവർ പ്രാർത്ഥനകളെല്ലാം പഠിച്ചവരാണെങ്കിലും കൂട്ടു പ്രാർത്ഥന ഇന്നൊഴിവാക്കികൂടാ. അത് പക്ഷെ, സംഘടനയുടെ കാര്യം. എന്നാൽ, ഖുനൂത്തിന്റെ കാര്യം അതല്ല. ശഫീ മദ് ഹബിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു സുന്നത്താണത്. എത്രമാത്രമെന്നാൽ, മറന്നുപോയാൽ സഹ് വിന്റെ സുജൂദ് ചെയ്തു പരഹരിക്കപ്പെടണമെന്നാൺ ശാഫീ ഫിഖ് ഹ് പറയുന്നത്. ഇതര മദ് ഹബുകാരെയും മദ് ഹബില്ലാത്തവരെയും സംബന്ധിച്ചിടത്തോളം അത് സുന്നത്തല്ലെന്നത് ശരി തന്നെ. മദ് ഹബിന്റെ എല്ലാ വീക്ഷണങ്ങളുടെയും സ്ഥിതി ഇത് തന്നെയാണല്ലൊ. ഒരു മദ് ഹബ് സുന്നത്താണെന്ന് വിധിക്കുന്ന കാര്യം മറ്റൊരു മദ് ഹബ് നിർബന്ധമാണെന്നും, രണ്ടാമതൊരു മദ് ഹബ് കറാഹത്താണെന്നും, ഇനിയും മൂന്നാമതൊരു മദ് ഹബ് ഹറാമാണെന്നും വിധി നൽകാറുണ്ട്. എല്ലാവരെയും ഒരേ വീക്ഷണത്തിലെത്തിക്കുക ഇസ്ലാമിന്റെ താല്പര്യമല്ലെന്ന്, നബി(സ)യുടെയും സഹാബാക്കളുടെയും ഇമാമുകളുടെയും നിലപാടുകൾ പരിശോധിച്ചാൽ വ്യക്തമാകുന്നതാൺ. വ്യത്യസ്താഭിപ്രായങ്ങൾ വെച്ചു പുലർത്തിയിരുന്നതോടൊപ്പം അവർ പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നുവെന്നാൺ ചരിത്രത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുക. പ്രശ്ന വിഷയമായ ഖുനൂത്തിന്റെ കാര്യം തന്നെ ഉദാഹരണം. ഇമാം ശാഫി അത് ‘അബ് ആദ് സുന്നത്താ‘ണെന്ന് (മറന്നുപോയാൽ സഹ് വിന്റെ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടുന്നത്) അഭിപ്രായപ്പെടുന്നു. ഇമാം അബൂഹനീഫയുടെ വീക്ഷണത്തിൽ അത് സുന്നത്തല്ല. പക്ഷെ, അബൂഹനീഫയുടെ ഖബർ നിലകൊള്ളുന്ന നാട്ടിൽ ഒരിക്കൽ താമസിച്ച ഇമാം ശാഫി, തന്റെ സുബ് ഹി നമസ്കാരത്തിൽ ഖുനൂത്ത് ഒഴിവാക്കുകയുണ്ടായി. അബൂഹനീഫ ആ അഭിപ്രായക്കാരനല്ലാത്തതിനാലാൺ അദ്ദേഹത്തിന്റെ ഖബർ സ്ഥിതി ചെയ്യുന്ന നാട്ടിൽ വെച്ച് അതൊഴിവാക്കിയതെന്നായിരുന്നു, ശിഷ്യരോടുള്ള അദ്ദേഹത്തിന്റെ മറുപടി. യഥാർത്ഥത്തിൽ തന്റെ അഭിപ്രായത്തെ അടിയറ വെക്കുകയായിരുന്നില്ല അദ്ദേഹം. പ്രത്യുത, അബൂഹനീഫയോടുള്ള ആദരവ് പ്രകടിപ്പിക്കുകയായിരുന്നു.

പക്ഷെ, ഇമാം ശാഫിയുടെ മുഖല്ലിദുകളെന്നവകാശപ്പെടുന്ന വലിയൊരു വിഭാഗം ആളുകളും ഇത്തരം പെരുമാറ്റങ്ങളിൽ, അദ്ദേഹത്തെ കൈയൊഴിക്കുകയാൺ ചെയ്യുന്നത്. ഇമാം ശാഫിയുടെ ഈ നിലപാട് സ്വീകരിക്കുകയാണെങ്കിൽ ഇത്തരം നോട്ടീസുകളുടെ ആവശ്യമുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷെ, നമസ്കരിക്കുന്നത് തന്നെ, കൂട്ടു പ്രാർത്ഥനക്കും ഖുനൂത്തിന്നുമാണെങ്കിൽ പ്രശ്നം ഗുരുതരം തന്നെ. മറുപക്ഷത്തുള്ളവരും പരിഗണിക്കേണ്ട കാര്യമാണിത്. ഖുർ ആനും സുന്നത്തും മുമ്പിൽ വെച്ചു ചിന്തിക്കുന്ന പണ്ഡിതന്മാരിലുടലെടുക്കുന്ന അഭിപ്രായങ്ങളാണല്ലൊ ഫിഖ് ഹ്. ഈ അഭിപ്രായങ്ങൾ എല്ലാവർക്കും ഒരേപോലെയായിരിക്കണമെന്ന് വാശിപിടിക്കുന്നത് എന്തായാലും ഇസ്ലാമികമല്ല. തങ്ങളുടെ ഫിഖ് ഹ് എല്ലാവരും അംഗീകരിക്കണമെന്ന്ശഠിക്കുന്നത് വിഡ്ഡിത്തമാണെന്നതിൽ സംശയമില്ല. കാരണം മറു പക്ഷത്തുള്ളവർക്കും ഇതേ ശാഠ്യത്തിന്ന് സ്വാതന്ത്ര്യമുണ്ടല്ലൊ.

ഇത്തരം നൂറു നൂറു ചിന്തകളോടെയാൺ അന്ന് പള്ളിയിൽ നിന്ന് പുറത്ത് പോന്നത്. ദിവസങ്ങൾക്ക് ശേഷം, മലപ്പുറം ജില്ലയിലെ തന്നെ, മറ്റൊരു പള്ളിയിൽ ജുമുഅക്ക് പങ്കെടുത്തപ്പോഴുണ്ടായ അമ്പരപ്പ്, ആദ്യത്തേതിനെ വെല്ലുന്നതായിരുന്നു. അറബിയിൽ മാത്രം ഖുതുബ നടത്താറുള്ള പ്രസ്തുത പള്ളിയിൽ, രണ്ടു ഖുതുബകൾക്കു മുമ്പായി, പണ്ഡിതനായ മഹല്ലു പ്രസിഡന്റ് നടത്തിയ ‘ഒന്നാം ഖുതുബ(?)’യിൽ, വിശ്വാസികൾക്ക് നൽകിയ പുതിയ സന്ദേശം ഇതായിരുന്നു:

‘സഹോദരങ്ങളെ, അടുത്ത മഹല്ലുകളിൽ നടന്നു കൊണ്ടിരിക്കുന്നതും നമ്മുടെ മഹല്ലിലെ പലരും കുറെ കാലമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതുമായ ഒരു കാര്യം ഇന്ന് ഇവിടെ ആരംഭിക്കുകയാൺ. നമ്മുടെ മഹല്ലിൽ നിന്ന് ഒരാഴ്ചയിൽ മരിച്ചവർക്ക് വേണ്ടി, ആ ആഴ്ചയിലെ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ദിക്ര് നടക്കുന്നതാൺ. അഞ്ഞൂറു തവണ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ദിക് ർ ചൊല്ലുക. ദിക് ർ വലിയ മഹത്വമുള്ള കാര്യമാണെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. നാം ദിക് ർ ചൊല്ലുമ്പോൾ, മരണപ്പെട്ട ആ വ്യക്തികൾക്കും നമുക്കും അതിന്റെ ഫലം എത്തുന്നതാൺ. അതിനാൽ, എല്ലാവരും അത് കഴിഞ്ഞ ശേഷമേ പിരിഞ്ഞു പോകാവൂ. ദിക് റിന്ന് യാതൊരു മഹത്വവുമില്ലെന്ന് വിശ്വസിക്കുന്നവരല്ലാത്ത എല്ലാ വിശ്വാസികളും അതിൽ പങ്കെടുക്കേണ്ടതാൺ.’

ഇത് കേട്ടപ്പോൾ, മുമ്പ് പറഞ്ഞ പള്ളിയിലെ നോട്ടീസിനെ കുറിച്ചാൺ ഓർത്തത്. നാണയത്തിന്റെ ഒരു മറുവശം. ദിക് റിൽ പങ്കെടുക്കാത്തവർ ഇവിടെ നമസ്കരിച്ചു കൂടെന്ന് പറഞ്ഞിട്ടില്ലെന്നത് ശരി തന്നെ. പക്ഷെ, ‘ദിക് റിന്ന് യാതൊരു മഹത്വവുമില്ലെന്ന് വിശ്വസിക്കുന്നവരല്ലാത്ത എല്ലാ വിശ്വാസികളും അതിൽ പങ്കെടുക്കേണ്ടതാൺ’എന്ന പ്രസിഡന്റിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതെന്താൺ? അതിൽ പങ്കെടുക്കാതെ, പിരിഞ്ഞു പോകുന്നവർ, അവർ യാത്രക്കാരോ, അധ്യാപക-വിദ്യാർത്ഥികളോ, ഓഫീസ് ജോലിക്കാരോ, കച്ചവടക്കാരോ ആരുമാകട്ടെ, ദിക് റിന്ന് മഹത്വമില്ലെന്ന് വിശ്വസിക്കുന്നവരാണെന്നാണല്ലൊ. ഇതാർക്കാൺ സഹിക്കുക? അതിനാൽ തന്നെ, സദസ്സിൽ നിന്ന് യാതൊരനക്കവുമുണ്ടായില്ല. ആർക്കും എഴുനേൽക്കാൻ ധൈര്യമില്ല, ആ ‘ദിക് ർ വിരോധി‘യെ നാനാഭാഗത്ത് നിന്നും സംശയ ദൃഷ്ടികൾ തലോടുമല്ലൊ. മരിച്ചു പോയ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ചെലവ് കൂടാതെ ലഭിക്കാൻ പോകുന്ന ഈ സുവർണാവസരം എന്തിന്നു പാഴാക്കണമെന്നാൺ പങ്കെടുത്തവരിൽ ബഹു ഭൂരിഭാഗത്തിന്റെയും കാഴ്ചപ്പാട്. ഇപ്പോൾ, നടത്തപ്പെടുന്ന ഈ പുണ്യ കർമം – തഹ്ലീൽ -സ്വന്തമായി സംഘടിപ്പിക്കണമെങ്കിൽ ആയിരങ്ങളുടെ ചെലവാൺ വരാൻ പോകുന്നത്. മഹല്ലുകമ്മിറ്റിയുടെ ഔദാര്യം വഴി അത് സൌജന്യമായി ലഭിക്കുകയാണല്ലൊ. അവരോടിതിന്ന് എത്ര നന്ദി പറഞ്ഞാലും മതിയാകയില്ല. ഈ കാഴ്ചപ്പാടോടെയായിരുന്നു, എഴുപത്തിഅഞ്ചു ശതമാനത്തിലധികം പേരും സുദീർഘമായ സമയം ചെലവൊഴിച്ചു അവസാനം ജുമുഅയുടെ ശേഷമുള്ള സുന്നത്ത് നമസ്കാരം പോലും നിർവഹിക്കാതെ പിരിഞ്ഞു പോയത്.

സ്വാഭാവികമായും, സ്വഹാബി പ്രമുഖനായ ഇബ്നു മസ് ഊദിന്റെ ഒരു സംഭവമാൺ മനസ്സിലേക്കോടിയെത്തിയത്. പ്രശസ്ത ഹദീസ് ഗ്രന്ഥമായ ‘ദാരിമി’യിൽ ഉദ്ദരിക്കപ്പെട്ട സംഭവം ഇതാൺ:

ഉമർ ബ്നു യഹ്യാ എന്ന ഹദീസ് പണ്ഡിതൻ തന്റെ പിതാവ് വഴി പിതാമഹനിൽ നിന്നുദ്ദരിക്കുകയാൺ: സുബ് ഹി നമസ്കാരത്തിന്ന് മുമ്പ് ഞങ്ങൾ ഇബ്നു മസ് ഊദിന്റെ പടിവാതുക്കൽ ഇരിക്കുകയായിരുന്നു. അദ്ദേഹം പുറത്തു വന്നാൽ, കൂടെ പള്ളിയിൽ പോകാമെന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. ഇതിനിടയിലാൺ അബൂ മൂസൽ അശ് അരി എത്തുന്നത്. ‘അബൂ അബ്ദിറഹ്മാൻ (ഇബ്നു മസ് ഊദാൺ വിവക്ഷ) ഇത് വരെ എത്തിയില്ലേ?’ അദ്ദേഹം ചോദിച്ചു.

‘ഇല്ല’. ഞങ്ങൾ പറഞ്ഞു.

ഇബ്നു മസ് ഊദ് വരുന്നത് വരെ അദ്ദേഹം ഞങ്ങളോടൊപ്പമിരുന്നു. അദ്ദേഹമെത്തിയപ്പോൾ, ഞങ്ങളൊന്നിച്ച് അദ്ദേഹത്തിന്നടുത്ത് ചെന്നു. അബൂ മൂസൽ അശ് അരി പറഞ്ഞു:

‘അബൂ അബ്ദിറഹ്മാൻ, പള്ളിയിൽ വെച്ച് എനിക്കു പരിചയമില്ലാത്ത ഒരു സംഭവം കുറച്ചു മുമ്പ് ഞാൺ കാണുകയുണ്ടായി. അൽ ഹംദു ലില്ലാഹ്, നന്മ മാത്രമേ ഞാനതിൽ കണ്ടിട്ടുള്ളു.‘

‘എന്താണത്?’ അദ്ദേഹം ചോദിച്ചു.

‘ആയുസ്സുണ്ടെങ്കിൽ താങ്കൾക്കത് കാണാം. ‘ അദ്ദേഹം പറഞ്ഞു.

‘പള്ളിയിൽ, നമസ്കാരം കാത്തിരിക്കുകയായിരുന്ന ഒരു വിഭാഗമാളുകൾ, പല സദസ്സുകളിലായി ഇരിക്കുകയാൺ. ഓരോ സദസ്സിലും (നായകനായി) ഒരോ ആളുകളുണ്ട്. ഇവരുടെ എല്ലാം കൈകളിൽ കുറെ ചരക്കല്ലുകളുമുണ്ട്. നായകൻ പറയും: 100 തവണ തക്ബീർ ചൊല്ലുക’. അപ്പോൾ അവർ തക് ബീർ ചൊല്ലുന്നു. 100 തവണ തഹ് ലീൽ ചൊല്ലുക എന്നു പറയുമ്പോൾ അവർ ത ഹ്ലീൽ ചൊല്ലുന്നു. 100 തവണ തസ്ബീഹ് ചൊല്ലുക എന്നു പറയുമ്പോൾ അവരങ്ങനെ ചെയ്യുന്നു.‘

‘എന്നിട്ട് താങ്കൾ അവരോടെന്തു പറഞ്ഞു?’ ഇബുനു മസ് ഊദ് ചോദിച്ചു.

‘ഞാനവരോടൊന്നും പറഞ്ഞില്ല. താങ്കളുടെ അഭിപ്രായം കാത്തിരിക്കുകയാൺ.’ അബൂ മൂസ പറഞ്ഞു.

‘അവരുടെ ദുഷ്കർമങ്ങൾ എണ്ണികണക്കാക്കുകയെന്നും അവരുടെ സദ്കർമങ്ങളൊന്നും നഷ്ടപ്പെടാതിരിക്കാൻ ഞാൻ ജാമ്യം നിന്നിരിക്കുന്നുവെന്നും താങ്കൾക്കവരോട് പറയാമായിരുന്നില്ലേ?’. ഇബ്നു മസ് ഊദ് ചോദിച്ചു.

ഞങ്ങൾ അദ്ദേഹമൊന്നിച്ചു പോയി. ഒരു സദസ്സിനടുത്തെത്തി അവിടെ നിന്നു കൊണ്ട് അദ്ദേഹം ചോദിച്ചു:

‘നിങ്ങളെന്താണീ ചെയ്യുന്നത്?’

‘അബൂ അബ്ദിറഹ്മാൻ, ഞങ്ങൾ ചരക്കല്ലുപയോഗിച്ചു കൊണ്ട് തക് ബീറും ത ഹ്ലീലും തസ്ബീഹും എണ്ണികണക്കാക്കുകയാൺ.’ അവർ പറഞ്ഞു.

‘എങ്കിൽ, സ്വന്തം ദുഷ്കൃത്യങ്ങൾ എണ്ണി കണക്കാക്കിക്കോളൂ. നിങ്ങളുടെ നന്മകളിലൊന്നും നഷ്ടപ്പെടുകയില്ലെന്നു ഞാൻ ജാമ്യം നിൽക്കാം.‘

‘മുഹമ്മദ് നബിയുടെ സമുദായമേ, എത്ര വേഗത്തിലാൺ നിങ്ങൾ നാശത്തിലാപതിച്ചിരിക്കുന്നത്1 അതാ, നിങ്ങളുടെ പ്രവാചകന്റെ സഖാക്കൾ നിരവധിയാൺ. അദ്ദേഹത്തിന്റെ വസ്ത്രമിതാ, ജീർണ്ണിച്ചിട്ടില്ല; പാത്രങ്ങൾ പൊട്ടിപോയിട്ടില്ല; എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാൺ സത്യം, മുഹമ്മദിന്റെ സമുദായത്തേക്കാൾ ഉത്തമമായൊരു സമുദായത്തിലാണോ നിങ്ങൾ നിലകൊള്ളുന്നത്? അതോ, മാർഗ ഭൃംശത്തിന്റെ കവാടം തുറക്കുകയാണോ നിങ്ങൾ?’ അദ്ദേഹം തുടർന്നു ചോദിച്ചു.

‘അബൂ അബ്ദിറഹ്മാൻ, പടച്ചവനാണെ, ഞങ്ങൾ നന്മ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു.’ അവർ പറഞ്ഞു.

‘നന്മയുദ്ദേശിക്കുന്ന എത്ര പേർക്കത് ലഭിക്കാതെ പോകുന്നു!‘ ഇബ്നു മസ് ഊദ് പറഞ്ഞു. ‘ഖുർ ആൻ പാരായണം നടത്തുന്ന ഒരു വിഭാഗമാളുകളുണ്ടെന്നും ആ ഖുർ ആൻ അവരുടെ തൊണ്ടക്കുഴി വിട്ടുപോവുകയില്ലെന്നും തിരുമേനി (സ) ഞങ്ങളോടു പറയുകയുണ്ടായിട്ടുണ്ട്. അവരിലധികപേരും നിങ്ങളിൽ പെട്ടവരായിരിക്കുമോ, എനിക്കറിയുകയില്ല.’

ഇത് പറഞ്ഞു കൊണ്ട് അദ്ദേഹം അവരെ വിട്ടു പോയി.

ഇവരിൽ എല്ലാവരും നഹർവാൻ യുദ്ധത്തിൽ നമ്മോട് – മുസ്ലിംകളോട് – യുദ്ധം ചെയ്യുന്നതായി ഞങ്ങൾ കണ്ടുവെന്ന് അമ്രുബിൻ മസ്ലമ പറയുന്നു.

സർവരാലും ആദരിക്കപ്പെടുന്ന ഒരാധികാരിക ഹദീസ് ഗ്രന്ഥത്തിൽ ഉദ്ദരിക്കപ്പെട്ട ഈ സംഭവം ആയിരമായിരം ചിന്തകളാൺ മനസ്സിലേക്ക് കടത്തി വിട്ടത്. മഹത്വവും പ്രതിഫലാർഹവുമെന്ന് അവിതർക്കിതമായി അംഗീകരിക്കപ്പെട്ടതും ഹദീസ് ഗ്രന്ഥങ്ങൾ ഉച്ഛൈസ്തരം പ്രഖ്യാപിച്ചതുമായ, തക് ബീറും (അല്ലാഹു അക് ബർ), തഹ് ലീലും(ലാഇലാഹ ഇല്ല ല്ലാഹ്), തസ് ബീഹും(സുബ് ഹാനല്ലാഹ്), ചരക്കല്ലുകൾ കൊണ്ട് – അന്ന് തസ് ബീഹ് മാല മുസ്ലിംകളിലെത്തിയിട്ടില്ലായിരുന്നു - അഞ്ഞൂറോ, ആയിരമോ , പതിനായിരമോ അതിലപ്പുറമോ എണ്ണം കണക്കാക്കി പള്ളിയിൽ വെച്ച് സംഘടിതമായി ചൊല്ലുന്ന രീതിയെ ഇത്ര കണിശമായും രൂക്ഷമായും എതിർക്കാൻ, സ്വഹാബി പ്രമുഖനായ ഇബ്നു മസ് ഊദിനെ പ്രേരിപ്പിച്ച കാര്യമെന്താൺ? ദിക്രിന്റെ മഹത്വങ്ങളൊന്നും അദ്ദേഹത്തിനറിയില്ലേ? ദിക് ർ കൊണ്ടു യാതൊരു ഫലവും ലഭിക്കാനില്ലെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലായിരുന്നുവോ, തിരുമേനിയുടെ ഈ ഉറ്റമിത്രം? ഇത്രയും മഹത്തായ കാര്യം പള്ളിയിൽ നടക്കുന്നത് കണ്ട അബൂമൂസൽ അശ് അരി എന്ന ത്വാബി ഇന്ന് ഈ സമ്പ്രദായം അപരിചിതമാകാൻ കാരണമെന്ത്? സ്വഹാബികളിലോ, അത് വരെയുള്ള താബിഉകളിലോ ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നില്ലെന്നാണല്ലോ സംഭവം വിളിച്ചോതുന്നത്? അങ്ങനെയെങ്കിൽ, പിന്നെ, ഇതാരാണവതരിപ്പിച്ചത്? കേരളത്തിലെ, പള്ളി കമ്മറ്റി പ്രസിഡന്റുമാർക്കും മുദര്രിസുമാർക്കും ഇമാമുമാർക്കും, എന്തിന്ന് , മദ്രസാദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാത്രമല്ല, സാധാരണക്കാർക്കു പോലും അറിയാവുന്ന ഈ പുണ്യ കർമം, ഉത്തമ നൂറ്റാണ്ടിലെ മഹാത്മാക്കൾക്ക് അറിയാതെ പോയതെങ്ങനെ? സംശയങ്ങൾ ഒന്നിനു പിറകെ ഒന്നായി മനസ്സിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു.

ഉത്തരം കിട്ടാതെ പകച്ചു നിൽക്കവെ, ശ്രദ്ധ തിരിഞ്ഞത് ഇബ്നു മസ് ഊദിന്റെ ഒരു സംശയത്തിലേക്കാൺ:

‘ഖുർ ആൻ പാരായണം നടത്തുന്ന ഒരു വിഭാഗമാളുകളുണ്ടെന്നും ആ ഖുർ ആൻ അവരുടെ തോളെല്ല് വിട്ടുപോവുകയില്ലെന്നും തിരുമേനി (സ) ഞങ്ങളോടു പറയുകയുണ്ടായിട്ടുണ്ട്. അവരിലധികപേരും നിങ്ങളിൽ പെട്ടവരായിരിക്കുമോ, എനിക്കറിയുകയില്ല.’

എന്താണീ പറഞ്ഞതിനർത്ഥം? കേരളത്തിലെ ഒട്ടുമുക്കാൽ പള്ളികളിലും അടുത്ത കാലത്തായി ഉടലെടുക്കുകയും, പിന്നീട് വാർഷികവും ജൂബിലിയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന, ഈ ‘ഉത്തമ സുന്നത്ത്’ വൈകിയെങ്കിലും നടപ്പിൽ വരുത്താൻ ശ്രമിച്ച ആ ‘നല്ല മനുഷ്യരെ‘ കുറിച്ച് ഒരു സ്വഹാബി വര്യൻ ഇങ്ങനെ സംശയിക്കുകയോ? മാത്രമല്ല, ‘ഇവരിൽ എല്ലാവരും നഹർവാൻ യുദ്ധത്തിൽ നമ്മോട് – മുസ്ലിംകളോട് – യുദ്ധം ചെയ്യുന്നതായി ഞങ്ങൾ കണ്ടുവെന്ന് അമ്രുബിൻ മസ്ലമ പറയുകയും ചെയ്യുന്നു. എന്താണിതിന്റെയൊക്കെ അർത്ഥം? അതെ, നല്ലതും പ്രതിഫലാർഹവുമെന്ന് ഇക്കാലത്തെ ആളുകൾ പ്രചരിപ്പിക്കുകയും നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സംഘടിത ദിക് റിന്റെ ആദ്യ സ്ഥാപകർ മുഴുവൻ നഹർവാൻ യുദ്ധത്തിൽ, ഖവാരിജികളോടൊപ്പം മുസ്ലിംകളുടെ ശത്രു പക്ഷത്താൺ നില കൊണ്ടിരുന്നത്! ഇസ്ലാമിക ചരിത്ര താളുകളിൽ നിറഞ്ഞു നിൽക്കുന്ന ഈ സത്യം അറിഞ്ഞു കൊണ്ട് തന്നെ, പ്രവാചകനോ, സ്വഹാബികളോ, ഇമാമുകളോ ഒന്നും പഠിപ്പിക്കാത്തതും എന്നാൽ ശക്തിയായി വിമർശിച്ചതുമായ ഈ സമ്പ്രദായത്തിലേക്ക് വീണ്ടും മുസ്ലിം സമുദായത്തെ തെളിച്ചു കൊണ്ടു പോകുന്നതിൽ നമ്മുടെ മത നേതൃത്വം മത്സരിക്കുന്നതിന്റെ പൊരുൾ കണ്ടെത്താൻ നമുക്കാർക്കും ഒരു ബാധ്യതയുമില്ലേ? ഇവരെ കടിഞ്ഞാണിടാൻ ഇനിയൊരു ഇബ്നു മസ് ഊദിനെ കാത്തിരിക്കണമെന്നോ? സുദീർഘമായ ദിക് റിന്ന് ശേഷം, ജുമുഅയുടെ ശേഷമുള്ള സുന്നത്ത് നമസ്കാരം പോലും നിർവഹിക്കാതെയാൺ പള്ളിയിലെ മുക്കാൽ ഭാഗം ആളുകളും പിരിഞ്ഞു പോയതെന്നും ഇതൊന്നും പള്ളി നേതൃത്വത്തിന്ന് പ്രശ്നമായിരുന്നില്ലെന്നുമുള്ള വസ്തുത വളരെ ഭീഷണമായ സംശയത്തിലേക്കാൺ ചിന്തിക്കുന്ന വിശ്വാസികളെ എത്തിക്കുന്നത്. അല്ലാഹു കാക്കട്ടെ. ആമീൻ.


No comments:

Blog Archive